കൊച്ചി: കൊച്ചിയില്‍ ദീപ്തി മേരി വര്‍ഗ്ഗീസിനെ മാറ്റി നിര്‍ത്താന്‍ കളിച്ചവര്‍ പെട്ടു. കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പരോക്ഷ വിമര്‍ശനവുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ രംഗത്തു വരുമ്പോള്‍ തെളിയുന്നത് എങ്ങനെയാകും ഇനി കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുക എന്നതാണ്. 'മാനദണ്ഡം ഭൂരിപക്ഷമെങ്കില്‍ അത് എല്ലായിടത്തും വേണമെന്ന് വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് മാത്യു കുഴല്‍നാടന്‍ രംഗത്തു വരുന്നത് ഇതിന്റെ ഭാഗമാണ്. മേയര്‍ സ്ഥാനത്തേക്ക് ദീപ്തി മേരി വര്‍ഗീസിനെ പരിഗണിക്കാതിരുന്നതിലാണ് അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചത്. തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള മാനദണ്ഡം ഭൂരിപക്ഷമാണെങ്കില്‍ ഇനിയങ്ങോട്ട് എല്ലാ കാര്യങ്ങളിലും അത് തന്നെയാകണം പിന്തുടരേണ്ടതെന്ന് കുഴല്‍നാടന്‍ തുറന്നടിച്ചു. ഇത് ഒരു നയപ്രഖ്യാപനമാണ്. നിയമസഭയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോഴും ഈ രീതി പിന്തുടരാമെന്ന നയപ്രഖ്യാപനം.

വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയത് ഭൂരിപക്ഷം മാനിച്ചല്ല. അന്ന് പലവിധ മാനദണ്ഡങ്ങളാണ് പരിശോധിച്ചത്. ദീപ്തിയെ മേയറാക്കുമെന്ന പൊതു വികാരം സൃഷ്ടിച്ചാണ് കോണ്‍ഗ്രസ് കൊച്ചിയില്‍ പ്രവര്‍ത്തിച്ചത്. വലിയ വിജയം നേടി. ഇതിന് പിന്നാലെ കെപിസിസി ജനറല്‍ സെക്രട്ടറിയായ ദീപ്തിയെ ഒഴിവാക്കി. കൗണ്‍സിലര്‍മാര്‍ക്കിടയില്‍ ഭൂരിപക്ഷം ഇല്ലെന്ന ന്യായം പറഞ്ഞാണ് ഇത്. അങ്ങനെ വരുമ്പോള്‍ നിയമസഭാ കക്ഷി നേതാവിനെ ഇനി തിരഞ്ഞെടു്ക്കുമ്പോള്‍ ഭൂരിപക്ഷം മാനദണ്ഡമാക്കാമെന്ന് തിരിച്ചടിക്കുകായണ് കെസി പക്ഷത്തിലെ പ്രമുഖനായ കുഴല്‍നാടന്‍. ഫലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറിയായ കെസിയെ മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുമെന്ന് പറയുകയാണ് കെസി വിഭാഗത്തിലെ പ്രമുഖന്‍. ഇതോടെ വിഡിയുടെ മുഖ്യമന്ത്രി പദമോഹത്തെ ഭൂരിപക്ഷം ഉയര്‍ത്തി വെട്ടുമെന്ന് പറയുകാണ് കുഴല്‍നാടന്‍. കൊച്ചി മേയര്‍ തിരഞ്ഞെടുപ്പ് പ്രതിപക്ഷ നേതാവിന്റെ മേല്‍നോട്ടത്തിലാണ് നടന്നത്. ഭൂരിപക്ഷം നോക്കിയാണ് തീരുമാനമെടുത്തതെന്ന് പറയുന്നത് ശരിയല്ലെന്നും കോണ്‍ഗ്രസിന്റെ മുന്‍കാല തീരുമാനങ്ങള്‍ ഭൂരിപക്ഷം മാത്രം നോക്കിയായിരുന്നില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഒരിടത്ത് ഒരു നീതിയും മറ്റൊരിടത്ത് വേറൊരു നീതിയും നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ല. പാര്‍ട്ടിയെ ആര്‍ക്കും പോക്കറ്റിലിട്ട് കൊണ്ടുപോകാനാകില്ലെന്നും കുഴല്‍നാടന്‍ വ്യക്തമാക്കി.

കെ.എസ്.യു കാലം മുതല്‍ ദീര്‍ഘകാലം പൊതുരംഗത്ത് സജീവമായ ദീപ്തി മേരി വര്‍ഗീസിനെപ്പോലൊരു വനിതാ നേതാവിനെ പരിഗണിക്കാതിരുന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ വൈകാരികമായ പ്രയാസമുണ്ടാക്കിയിട്ടുണ്ട്. ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയ്ക്കും ലഭിക്കുന്നത് പോലെ ഗ്രൂപ്പുകള്‍ക്ക് അതീതമായ സ്‌നേഹം ദീപ്തിക്കും കോണ്‍ഗ്രസിനകത്തുണ്ട്. അതുകൊണ്ടുതന്നെ ദീപ്തി പരിഗണിക്കപ്പെടുമെന്നാണ് താന്‍ കരുതിയതെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു. എ ഗ്രൂപ്പും വിഡി സതീശന്‍ ഗ്രൂപ്പും ചേര്‍ന്ന് കൊച്ചിയിലെ തീരുമാനം അട്ടിമറിച്ചു. മിനിമോളെ ആദ്യ ടേമില്‍ മേയറാക്കി. കെപിസിസി മാനദണ്ഡങ്ങളെല്ലാം അട്ടിമറിക്കുകയും ചെയ്തു. പക്ഷേ കെസി വേണുഗോപാലിന്റെ നിര്‍ദ്ദേശം മാനിച്ച് ഇനി ദീപ്തി വിവാദങ്ങള്‍ക്ക് നല്‍ക്കില്ല. ഏതായാലും കെസി വേണുഗോപാലിനെ പോലും അംഗീകരിക്കാത്ത നിലപാട് വിഡി എടുത്തത് കെസി ഗ്രൂപ്പിന് ഞെട്ടലായി. എന്തുകൊണ്ടും ദീപ്തിയാണ് മേയറാകാന്‍ യോഗ്യതയുള്ളയാളെന്ന് കെസിയും പറയുന്നു. എറണാകുളത്ത് താന്‍ വിചാരിക്കുന്നതേ നടക്കൂവെന്ന സന്ദേശമാണ് വിഡി നല്‍കുന്നത്.

മേയര്‍ തീരുമാനത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ആരോപണങ്ങളുയര്‍ത്തുമ്പോള്‍, പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കാതെ സൂക്ഷിക്കുകയാണ് കെസി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍. സംവരണത്തില്‍ പൊതുപ്രവര്‍ത്തനത്തില്‍ വന്ന ആളല്ല താന്‍ എന്ന് പറഞ്ഞ് ദീപ്തി അതൃപ്തി പരസ്യമാക്കിയിരുന്നു. നേതൃതമെടുത്ത തീരുമാനം പ്രഖ്യാപിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും പറഞ്ഞിട്ടുണ്ട്. ദീപതി മേരി വര്‍ഗീസിനെ വെട്ടിയത് തീവ്ര ഗ്രൂപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമെന്നും ഡിസിസി അധ്യക്ഷനടക്കം തെറ്റായ നടപടിയെടുത്തെന്നും രാഷ്ട്രീയ കാര്യ സമിതി അംഗം അജയ് തറയില്‍ പ്രതികരിച്ചിരുന്നു. വഞ്ചിച്ചെന്ന നിലപാട് ദീപ്തി ആവര്‍ത്തിക്കുമ്പോള്‍ എല്ലാവരുമായി കൂടിയാലോചിച്ചാണ് തീരുമാനമെന്ന് പറഞ്ഞ് ആരോപണം തള്ളുകയാണ് ഡിസിസി നേതൃത്വം. പാര്‍ട്ടി തീരുമാനം അംഗീകരിക്കണം എന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞിട്ടുണ്ട്. അപ്പോഴും ദീപ്തിയാണ് അര്‍ഹതയുള്ള നേതാവെന്ന് പറയുകയും ചെയ്തു.

ഡിസിസി പ്രസിഡന്റിന് നേരെയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെങ്കിലും വിമര്‍ശനങ്ങളുടെ മുന ചെല്ലുന്നത് പ്രതിപക്ഷ നേതാവിന് നേരെ ആണ്. താന്‍ സംവരണത്തില്‍ രാഷ്ട്രീയത്തില്‍ വന്ന ആളല്ലെന്നും, എന്തുകൊണ്ട് തന്നെ ഒഴിവാക്കിയെന്നുമുള്ള ദീപ്തി മേരി വര്‍ഗീസിന്റെ പ്രതികരണത്തിലുണ്ട് ഒളിയമ്പ്. എല്ലാക്കാര്യത്തിലും ഒരേ മാനദണ്ഡവേണമെന്ന മാത്യു കുഴല്‍നാടന്റെ പ്രസ്താവനയുടെ ലക്ഷ്യവും പ്രതിപക്ഷ നേതാവാണ്.