കണ്ണൂര്‍: മുണ്ടക്കൈ ദുരിത ബാധിതരുടെ ടൗണ്‍ഷിപ്പ് നിര്‍മാണം പൂര്‍ത്തിയാകുന്നത് വൈകുന്ന പശ്ചാത്തലത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് ദുരന്തബാധിതര്‍ക്കായി നിര്‍മിച്ച 178 വീടുകളുടെ അവസ്ഥ ആര്‍ക്കും നേരിട്ടുപോയി ബോധ്യപ്പെടാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ദുരന്തബാധിതരെ പൂര്‍ണമായും വിശ്വാസത്തിലെടുത്തും അവരുമായി കൃത്യമായ ചര്‍ച്ചകള്‍ നടത്തിയും മാത്രമാണ് പുനരധിവാസത്തിനായുള്ള ഓരോ നീക്കവും സര്‍ക്കാര്‍ നടത്തിയത്. കുടുംബങ്ങളെപ്പോലെ ഒത്തൊരുമയോടെ കഴിഞ്ഞവര്‍ക്ക് ഒരിടത്ത് തന്നെ ജീവിക്കണമെന്ന ആഗ്രഹം ഉണ്ടായപ്പോഴാണ് ടൗണ്‍ഷിപ്പ് എന്ന ആശയം രൂപപ്പെട്ടത്. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും ഉള്‍പ്പെടെ വിളിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

വീട് നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ താമസക്കാരെ വിവരമറിയിച്ചിരുന്നു. എന്നാല്‍, മാലിന്യനിര്‍മ്മാര്‍ജനം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍കൂടി പൂര്‍ത്തിയാക്കിയ ശേഷം താമസം തുടങ്ങിയാല്‍ മതിയെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. നിലവില്‍ പട്ടയം നല്‍കിയാല്‍ മതിയെന്നും വിഷുവിന് മുന്‍പായി താമസം തുടങ്ങാനുള്ള സൗകര്യം ഒരുക്കണമെന്നുമാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് നടപ്പിലാക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഗുണഭോക്താക്കളുമായി ആലോചിച്ചുതന്നെയാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട് കെ.പി.സി.സി. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് ശ്രുതിക്ക് വീട് നല്‍കാത്തതിലും മുഖ്യമന്ത്രി വിമര്‍ശിച്ചു. ആദ്യം ശ്രുതിക്ക് വീടുവെച്ച് കൊടുക്കട്ടെ, എന്നിട്ട് മറ്റുകാര്യങ്ങള്‍ ചര്‍ച്ചചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.