ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കംഫര്‍ട്ടബിളായ ഭൂരിപക്ഷം ലഭിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കടുത്ത യുഡിഎഫ് തരംഗമാണ് ഉണ്ടായിട്ടുള്ളത്. മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും. മുഖ്യമന്ത്രി ആലപ്പുഴയില്‍ നിന്നായിരിക്കുമോ, എറണാകുളത്തു നിന്നും ആയിരിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കേരളത്തില്‍ നിന്നുണ്ടാകുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

ഇരട്ട വോട്ടുകള്‍ മരിച്ചവര്‍, സ്ഥലത്തില്ലാത്തവര്‍ തുടങ്ങിയവരുടെ വോട്ടുകളും നേരത്തെ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍ എസ്ഐആര്‍ വന്നതോടെ ഇതൊക്കെ മാറി. കൂടാതെ കള്ളവോട്ടു ചെയ്യാനുള്ള സാധ്യതകളും കുറഞ്ഞു. ഇത് പോളിങ് വര്‍ധിക്കാന്‍ ഒരു കാരണമാണ്. മറ്റൊന്ന് ഭരണമാറ്റത്തിനായി ജനങ്ങള്‍ അത്യാവേശത്തോടെ തെരഞ്ഞെടുപ്പില്‍ പങ്കാളികളാകാന്‍ തയ്യാറായി എന്നതാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

യുഡിഎഫിന്റെ കഠിനാധ്വാനം, പ്രവര്‍ത്തകരുടെ കഠിനാധ്വാനം, നേതാക്കളുടെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഫലം എന്നിവയെല്ലാം പോളിങ് ശതമാനത്തിന്റെ വര്‍ധനയില്‍ സഹായകമായിട്ടുണ്ട്. പോളിങ് വര്‍ധനയെക്കുറിച്ച് വിശകലനം നടത്തിക്കൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനവും ഐക്യത്തോടെ, ഒറ്റമനസ്സോടെയാണ് പ്രവര്‍ത്തിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇതേപോലെ മുന്നോട്ടു പോകും.

അമ്പലപ്പുഴയില്‍ ജി സുധാകരന്റെ ആഗ്രഹം സഫലമാകും. ജി സുധാകരന്‍ മികച്ച വിജയം നേടും. ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെടുന്നില്ല എന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഉപമുഖ്യമന്ത്രിസ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹതയുണ്ടെന്നു മാത്രമാണ് മുനവറലി തങ്ങള്‍ പറഞ്ഞത്. പക്ഷെ ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാകുമെന്ന് പറഞ്ഞത് വെള്ളാപ്പള്ളി നടേശന്റെ മാറ്റമായിട്ടാണ് കാണുന്നത്. നേരത്തെ തുടര്‍ഭരണം ഉണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍ക്കൊള്ളുന്നു എന്നത് ശുഭോദര്‍ക്കമായ കാര്യമാണ്. പോളിങ് കൂടിയത് ഭരണമാറ്റത്തിന്റെ സൂചനയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.