തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സംവാദത്തിന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വികസനകാര്യങ്ങളില്‍ പരസ്യ സംവാദത്തിനാണ് വെല്ലുവിളി. സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും വി.ഡി.സതീശന്‍ പറഞ്ഞു. തന്റെ വിശ്വാസ്യത തകര്‍ക്കാനാണ് സിപിഎം ശ്രമമെന്നും സതീശന്‍ പ്രതികരിച്ചു. താന്‍ നുണ പറയുന്നുവെന്ന് പ്രചരിപ്പിക്കുന്നു. നുണേശനാണോ, നുണറായിയാണോ കൂടുതല്‍ യോജിക്കുന്നത് എന്ന് കാണാമെന്നും വി.ഡി.സതീശന്‍. ഭവനപദ്ധതിയില്‍ പിണറായി പറയുന്നത് യമണ്ടന്‍ നുണയെന്നും സതീശന്‍ പറഞ്ഞു. വയനാട്ടില്‍ കുടില്‍കെട്ടി സമരം ചെയ്യുന്ന സിവൈഎഫ്‌ഐക്കാരെ തല്ലി ഓടിക്കണമെന്നും വി.ഡി.സതീശന്‍ പ്രതികരിച്ചു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 4,43000 വീടുകള്‍ കോണ്‍ഗ്രസ് നിര്‍മ്മിച്ച് നല്‍കിയെന്ന പ്രതിപക്ഷ നേതാവിന്റെ വാദം നുണയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിലാണ് പ്രതികരണം. ലൈഫ് പദ്ധതി വരുന്നതിന് മുന്‍പ് വിവിധ പദ്ധതികളിലായാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭവനം നിര്‍മ്മിച്ച് നല്‍കിയതെന്ന് വിഡി സതീശന്‍ പറഞ്ഞു. നിയമ സഭയില്‍ മന്ത്രിമാര്‍ നല്‍കിയ മറുപടി ഇതിന് തെളിവാണെന്നും അദേഹം പറഞ്ഞു. വിവിധ ഭവന പദ്ധതികള്‍ ചേര്‍ത്താണ് 4,43000 വീടുകള്‍ നിര്‍മ്മിച്ചതെന്നാണ് അദേഹം പറഞ്ഞത്.

നിയമസഭയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിമാര്‍ പറയുന്ന മറുപടികള്‍ തന്നെ 4,43000 വീടുകള്‍ നിര്‍മ്മിച്ച കണക്കുകള്‍ വ്യക്തമാക്കുന്നുണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു. നിയമ സഭയിലെ ചോദ്യോത്തര വേളയില്‍ എല്‍ഡിഎഫ് പ്രതിനിധികള്‍ നല്‍കിയ രേഖകള്‍ വിശദീകരിച്ചാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടി നല്‍കിയത്. മുഖ്യമന്ത്രി നുണമാത്രം പറയുന്നുവെന്നും യമണ്ടന്‍ നുണ പറഞ്ഞത് മുഖ്യമന്ത്രിയാണെന്നും അദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ബന്ധത്തെ കുറിച്ചും ആര്‍എസ്എസ് ബന്ധത്തെ കുറിച്ചും മുഖ്യമന്ത്രി നുണ പറഞ്ഞെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ജമാത്തെ ഇസ്ലാമിയുമായി ഒരു ബന്ധവും ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ജമാത്തെ ഇസ്ലാമിയെ സ്വാഗതം ചെയ്യുന്ന വീഡിയോ ഹാജരാക്കുകയും അതോടെ ആ നുണ പൊളിയുകയും ചെയ്തു. ദേശാഭിമാനിയില്‍ വരെ കുറിപ്പ് ഉണ്ട്. എന്നെ ഗീബല്‍സന്‍ എന്ന് വിളിച്ചു. എന്നാല്‍ ഞാന്‍ മുഖ്യമന്ത്രിയെ അങ്ങനെ വിളിക്കില്ല,

പ്രായമായ ആളാണ് അദ്ദേഹമെന്നും വി ഡി സതീശന്‍ പറഞ്ഞു. വീട് നിര്‍മിച്ച പദ്ധതികളില്‍ ഒരു ഓവര്‍ ലാപ്പിങ്ങും ഉണ്ടായിട്ടില്ല. കേന്ദ്ര പദ്ധതി വേറെ സംസ്ഥാന പദ്ധതി വേറെ. എല്‍ഡിഎഫ് വന്നതിന് ശേഷം നേരത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിര്‍മിച്ച 50000 വീടും അവരുടെ കണക്കില്‍പ്പെടുത്തി. ഞങ്ങള്‍ 5 ലക്ഷം വീട് 5 വര്‍ഷം കൊണ്ടാണ് നിര്‍മ്മിച്ചത്. സഭയില്‍ ഒന്നും പറഞ്ഞില്ല എന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. അത് ശബരിമല വിഷയമാണ്. അതില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടി നിഷേധിച്ചിരുന്നു.

അതേസമയം ഡിവൈഎഫ്‌ഐ വയനാട്ടിലെ കോണ്‍ഗ്രസിന്റെ സ്ഥലത്ത് കുടില്‍ കെട്ടി സമരം നടത്തിയാല്‍ അവരെ അടിച്ചോടിക്കും. അത് ഞങ്ങള്‍ വാങ്ങിയ സ്ഥലം ആണെന്നും വി ഡി സതീശന്‍ പറഞ്ഞു. അതേസമയം എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയും. ഞങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. നിങ്ങള്‍ കോണ്‍ഗ്രസിന് പിന്നാലെ മൈക്രോസ്‌കോപുമായി നടക്കുകയാണ്. പിഡിപി പിന്തുണ നല്‍കാന്‍ തീരുമാനിച്ചത് നിങ്ങള്‍ ആരേലും ചര്‍ച്ച ആക്കിയോ. വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ കൊടുത്താല്‍ മാത്രമാണ് പ്രശ്‌നമെന്നും വി ഡി സതീശന്‍ ചോദിച്ചു.

പിഡിപി എല്‍ഡിഎഫിന് പിന്തുണ നല്‍കിയല്ലോ, അപ്പോള്‍ പിഡിപി മതേതരവാദിയായി. മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയെ എസ്ഡിപിഐ പിന്‍വലിച്ചത് ആര്‍ക്കുവേണ്ടിയാണ് എന്നറിയില്ല. എസ്ഡിപിഐ പിന്തുണ ഉണ്ടോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി ഇതുവരെ മറുപടി നല്‍കിയിട്ടുമില്ല. എന്നാല്‍ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് മുന്‍പ് പരസ്യ നിലപാടെടുത്തവരാണ് യുഡിഎഫെന്നും വി ഡി സതീശന്‍ പറഞ്ഞു.