മോസ്‌ക്കോ: യുക്രൈന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനം എളുപ്പം നടപ്പാകില്ലെന്ന് വ്യക്തമാകുന്നു. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വീണ്ടും മുറുകാന്‍ ഇടയാക്കുന്ന 'മിന്നല്‍ ആക്രമണമാണ്' ഇന്ന് റഷ്യയില്‍ ഉണ്ടായത്. റഷ്യന്‍ വ്യോമസൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യുക്രൈന്‍ നടത്തിയ ആക്രമണം റഷ്യയെ നടുക്കിയിട്ടുണ്ട്. 'ഭീകരാക്രമണ'മാണ് നടന്നതെന്നാണ് റഷ്യ പ്രതികരിച്ചത്. ആക്രമണത്തിന് തിരിച്ചടി നേരിടേണ്ടി വരുമെന്നും റഷ്യന്‍ വൃത്തങ്ങള്‍ പ്രതികരിച്ചു. ഇതോടെ യൂറോപ്പ് കടുത്ത യുദ്ധഭീതിയിലേക്കാണ് നീങ്ങുന്നത്.

കൃത്യമായ പ്ലാനിംഗോടെയാണ യുക്രൈന്‍ റഷ്യയില്‍ ആക്രമണം നടത്തിയത്. ഇത് വ്യക്തമാക്കുന്ന വിവരങ്ങളാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ആക്രമണം നടത്താന്‍ യുക്രൈന്‍ മാസങ്ങളോളം ആസൂത്രണം നടത്തിയതായും പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കിയാണ് ഇതിന്റെ മേല്‍നോട്ടം വഹിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നാല്‍പ്പതോളം റഷ്യന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായാണ് യുക്രൈന്‍ അവകാശപ്പെടുന്നത്. തകര്‍ക്കപ്പെട്ട വിമാനങ്ങള്‍ റഷ്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളവയാണെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സെക്യൂരിറ്റി സര്‍വീസ് ഓഫ് യുക്രൈന്‍(എസ്ബിയു) ആണ് റഷ്യന്‍ വ്യോമതാവളത്തിലേക്ക് ആക്രമണം നടത്തിയത്. യുക്രൈനിലെ വാര്‍ത്താ ഏജന്‍സിയായ ആര്‍ബിസി ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 18 മാസത്തോളം എസ്ബിയു ഈ ഓപ്പറേഷനുമായി ബന്ധപ്പെട്ട ആസൂത്രണം നടത്തിയത്. റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെയെല്ലാം മറികടന്നുള്ള ആക്രമണമാണ് നടന്നത്.

ട്രക്കുകളുടെ പുറകില്‍ വിദഗ്ധമായി ഡ്രോണുകള്‍ ഒളിപ്പിച്ചുകടത്തിയാണ് ആക്രമണം പ്ലാന്‍ ചെയ്തത്. ഇത് കൃത്യമായ നടപ്പിലാക്കുന്നതിലും യുക്രൈന്‍ വിജയിച്ചു. റിമോട്ട് കണ്‍ട്രോള്‍ഡ് റൂഫ് ഉപയോഗിച്ച് ഡ്രോണുകളെല്ലാം മറച്ചുവെച്ചു. പിന്നാലെ വ്യോമതാവളത്തിനടുത്ത് ട്രക്ക് നിലയുറപ്പിക്കുകയും ആക്രമണം നടത്തുകയായിരുന്നുവെന്നാണ് വിവരം. റഷ്യന്‍ യുദ്ധ വിമാനങ്ങള്‍ തിരിച്ചറിയാനായി നിര്‍മിതബുദ്ധി ഉപയോഗപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

റഷ്യയുടെ ഏറ്റവും പ്രധാനപ്പെട്ട യുദ്ധവിമാനങ്ങളടക്കം തകര്‍ത്തതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. യുക്രൈനിലേക്ക് ദീര്‍ഘദൂര മിസൈലുകള്‍ തൊടുക്കാന്‍ വിന്യസിച്ചിട്ടുള്ള ടിയു-95, ടിയു-22 സ്ട്രാറ്റെജിക് ബോംബറുകളടക്കം ആക്രമിച്ചതായാണ് യുക്രൈന്‍ സുരക്ഷാ ഏജന്‍സികളുടെ അവകാശവാദം. ടിയു-22 എം3 ക്ക് 40 മില്ല്യണ്‍ ഡോളറും ടിയു-95 വിമാനത്തിന് 30 മില്ല്യണ്‍ ഡോളറുമാണ് വില.

അതേസമയം വിമാനങ്ങളെ കൂടാതെ റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളും യുക്രൈന്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. റഷ്യന്‍ വ്യോമപ്രതിരോധത്തിലെ നിര്‍ണായക ശക്തിയാണ് എ-50 പോലുള്ള ഈ സംവിധാനങ്ങള്‍. ഏകദേശം 350 മില്ല്യണ്‍ ഡോളര്‍ ചെലവുവരുന്നതാണിത്. ഇതടക്കം തകര്‍ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് റഷ്യക്ക് കനത്ത നാശനഷ്ടം വിതച്ചിട്ടുണ്ടെന്നുറപ്പാണെന്ന് വിദഗ്ദര്‍ അഭിപ്രായപ്പടെുന്നത്.

അതേസമയം യുക്രൈന്റെ ഡ്രോണാക്രമണം സ്ഥിരീകരിച്ച റഷ്യ ട്രക്ക് ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായും അറിയിച്ചിട്ടുണ്ട്. ഒലെന്യ വ്യോമതാവളത്തിന് സമീപം സ്ഫോടനശബ്ദങ്ങള്‍ കേട്ടതായും കനത്ത പുക ഉയരുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. റഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യോമതാവളങ്ങളിലൊന്നാണ് ഒലെന്യയിലേത്. ബെലായ വ്യോമതാവളവും ആക്രമിക്കപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റഷ്യക്കുനേരെ യുക്രൈന്‍ നടത്തുന്ന ഏറ്റവും വലിയ ഡ്രോണാക്രമണങ്ങളിലൊന്നാണിത്.

ഇസ്താംബുളില്‍ വെച്ച് റഷ്യയും യുക്രൈനും തമ്മില്‍ ചര്‍ച്ച നടക്കാനിരിക്കവേയാണ് ഇന്ന് ആക്രമണം ഉണ്ടായത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ ചര്‍ച്ചയും ഇനി എത്രകണ്ട് മുന്നോട്ടു പോകുമെന്നത് കണ്ടറിയണം.