ടെഹ്‌റാന്‍: ഇസ്രയേല്‍-യുഎസ് സംയുക്താക്രമണത്തില്‍, ഉന്നത നേതാക്കളെ നഷ്ടപ്പെട്ട ഇറാന്‍ഭരണകൂടം വലിയ പ്രതിസന്ധിയെ നേരിടുകയാണ്. യുദ്ധ ഓപ്പറേഷന്റെ തലതോട്ടപ്പനായിരുന്ന സുരക്ഷാ മേധാവി അലി ലാരിജാനി കഴിഞ്ഞ ആഴ്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഈ ശൂന്യത ഉടലെടുത്തത്. എന്നാല്‍, പകച്ചുനില്‍ക്കാതെ പുതിയ ആളെ നിയമിച്ചിരിക്കുകയാണ് ഇറാന്‍. സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയായി മുഹമ്മദ് ബാക്കിര്‍ ദുല്‍ഖദിറിനെ ചൊവ്വാഴ്ച നിയമിച്ചു.

ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ മുന്‍ കമാന്‍ഡറായിരുന്ന ദുല്‍ഖദിര്‍ ഇറാന്റെ എക്സ്പീഡിയന്‍സി കൗണ്‍സില്‍ സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു വരികയായിരുന്നു. അന്തരിച്ച ആയത്തൊള്ള അലി ഖമേനിയുടെ പ്രധാന ഉപദേശകനായിരുന്ന അലി ലാരിജാനിയുടെ വധം ഭരണകൂടത്തിന് വലിയൊരു ആഘാതമായിരുന്നു. ഇറാനിലെ വിവിധ അധികാര കേന്ദ്രങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവും വിദേശരാജ്യങ്ങളുമായുള്ള ചര്‍ച്ചകളിലെ നൈപുണ്യവും കണക്കിലെടുക്കുമ്പോള്‍ ഇത് വലിയൊരു നഷ്ടമായി വിലയിരുത്തപ്പെടുന്നു.

യുദ്ധം അവസാനിക്കുമെന്ന് പ്രതീക്ഷകള്‍ പങ്കുവെച്ച് ട്രംപ്

അതേസമയം, ടെഹ്റാനുമായി തന്റെ സര്‍ക്കാര്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതോടെ ഇറാന്‍ യുദ്ധം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു എന്ന പ്രതീക്ഷകള്‍ വര്‍ധിച്ചു. എന്നാല്‍ യുദ്ധക്കളത്തില്‍ പോരാട്ടം കുറയുന്ന ലക്ഷണങ്ങളൊന്നുമില്ലെന്ന് മാത്രമല്ല, ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന കാര്യം ഇറാന്‍ നിഷേധിക്കുകയും ചെയ്തു. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാനു നല്‍കിയിരുന്ന സമയപരിധി ട്രംപ് തിങ്കളാഴ്ച നീട്ടിനല്‍കി. ഒരു 'ആദരണീയനായ' ഇറാനിയന്‍ നേതാവുമായി ചര്‍ച്ചകള്‍ നടത്തുന്നതിനായി, അടുത്ത അഞ്ച് ദിവസത്തേക്ക് ഇറാനിലെ വൈദ്യുതി നിലയങ്ങള്‍ ആക്രമിക്കുന്നതില്‍ നിന്ന് യുഎസ് വിട്ടുനില്‍ക്കുമെന്നാണ് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ചത്.

ഇറാന്റെ ശക്തമായ മുന്നറിയിപ്പിനെത്തുടര്‍ന്ന് ട്രംപ് പിന്നോട്ട് പോയതാണെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. നിലവില്‍ ഇറാനില്‍ 1,500-ലധികം ആളുകളും, ലെബനനില്‍ ആയിരത്തിലധികം പേരും, ഇസ്രായേലില്‍ 15 പേരും, 13 യുഎസ് സൈനികരും കൊല്ലപ്പെട്ടു. ഗള്‍ഫ് മേഖലയില്‍ കരയിലും കടലിലുമായി നിരവധി സാധാരണക്കാരും മരണപ്പെട്ടിട്ടുണ്ട്. കൂടാതെ ലെബനനിലും ഇറാനിലുമായി ദശലക്ഷക്കണക്കിന് ആളുകള്‍ അഭയാര്‍ത്ഥികളായി മാറിയിരിക്കുകയാണ്.

ഇറാനില്‍ ഇപ്പോള്‍ അമേരിക്ക ആരുമായാണ് ചര്‍ച്ച നടത്തുന്നത്?

ഒരു വെടിനിര്‍ത്തലിനോ സമാധാന ഉടമ്പടിക്കോ വേണ്ടി വാഷിംഗ്ടണ്‍ ടെഹ്റാനുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്ന് വ്യക്തമാണെങ്കിലും, ഇത് നേരിട്ടാണോ അതോ പാകിസ്ഥാന്‍, തുര്‍ക്കി, ഈജിപ്ത് തുടങ്ങിയ ഇടനിലക്കാര്‍ വഴിയാണോ എന്നത് ഇപ്പോഴും അവ്യക്തമാണ്. ഈ രാജ്യങ്ങള്‍ വഴി യുഎസ് സന്ദേശങ്ങള്‍ ലഭിച്ചതായി ഇറാന്റെ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്, എന്നാല്‍ നേരിട്ടുള്ള ഇടപെടലിനെക്കുറിച്ചുള്ള ചോദ്യം കൂടുതല്‍ സങ്കീര്‍ണ്ണമാണ്.

ആക്‌സിയോസ് (Axios) റിപ്പോര്‍ട്ട് പ്രകാരം, 'ഏറ്റവും ബഹുമാനിക്കപ്പെടുന്ന ഒരാളുമായി താന്‍ സംസാരിച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടു, അത് പരമോന്നത നേതാവല്ല'. സുരക്ഷാ കാരണങ്ങളാല്‍ അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താന്‍ ട്രംപ് തയ്യാറായില്ല. അതേസമയം, യുഎസ് പ്രതിനിധികളായ വിറ്റ്കോഫും കുഷ്‌നറും ഇറാന്‍ സ്പീക്കര്‍ ഖാലിബാഫുമായി ബന്ധപ്പെട്ടതായി ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ അത്തരമൊരു ചര്‍ച്ച നടന്ന കാര്യം ഖാലിബാഫ് നിഷേധിച്ചിരിക്കുകയാണ്.

അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള ഇറാന്റെ വിദേശകാര്യ മന്ത്രാലയം പാക്കിസ്ഥാന്‍, തുര്‍ക്കി, ഈജിപ്ത് എന്നിവിടങ്ങളിലെ പ്രതിനിധികളുമായി യുഎസ് സന്ദേശങ്ങള്‍ കൈമാറാന്‍ സജീവമായി ഇടപെടുന്നുണ്ട്. കൂടാതെ, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

എന്നിരുന്നാലും, ഈ നേതാക്കള്‍ക്കാര്‍ക്കെങ്കിലും ഒരു കരാറില്‍ ഒപ്പിടാന്‍ ഔദ്യോഗികമായ അധികാരമുണ്ടോ എന്ന കാര്യത്തില്‍ വാഷിംഗ്ടണിലെ ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോഴും ഉറപ്പില്ല. പ്രധാനമായും, ഏതൊരു കരാറിനും ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ അംഗീകാരം ആവശ്യമാണ്. യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് അദ്ദേഹം ഇപ്പോള്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നില്ല. ഈ സാഹചര്യത്തില്‍ ശക്തമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പറേഷന്‍ (IRGC) ആണ് അദ്ദേഹത്തിന് പകരം തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് ചില വിദഗ്ധര്‍ വിശ്വസിക്കുന്നു.

നിലവില്‍ ഇറാനിലെ ഏറ്റവും ശക്തരായ സിവിലിയന്‍ നേതാക്കള്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫുമാണ്. രാജ്യത്തെ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പെസെഷ്‌കിയാന് വലിയ രാഷ്ട്രീയ സ്വാധീനമുണ്ട്. എങ്കിലും, അദ്ദേഹത്തിന്റെ അധികാരപരിധിക്ക് ചില പരിമിതികളുണ്ടെന്ന് ഈ മാസം ആദ്യം വ്യക്തമായിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ഇറാന്റെ ആക്രമണങ്ങളില്‍ അദ്ദേഹം മാപ്പ് പറഞ്ഞതിനെത്തുടര്‍ന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പറേഷനില്‍ (IRGC) നിന്ന് അദ്ദേഹത്തിന് കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നു. ഇതോടെ തന്റെ പ്രസ്താവനകളില്‍ നിന്ന് ഭാഗികമായി പിന്മാറാന്‍ അദ്ദേഹം നിര്‍ബന്ധിതനായി.

ഖാലിബാഫിന്റെ കാര്യമെടുത്താല്‍, രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'പോളിറ്റിക്കോ' (Politico) റിപ്പോര്‍ട്ട് ചെയ്യുന്നത്, ഇറാന്റെ പാര്‍ലമെന്റ് സ്പീക്കറെ ഒരു സാധ്യതയുള്ള പങ്കാളിയായോ അല്ലെങ്കില്‍ ഇറാന്റെ ഭാവി നേതാവായോ പോലും ട്രംപ് ഭരണകൂടം പരിഗണിക്കുന്നുണ്ടെന്നാണ്. അമേരിക്കയുമായി ചര്‍ച്ചകള്‍ നടത്താനും ഇറാനെ നയിക്കാനും കഴിയുന്ന ഒരു പ്രായോഗിക പങ്കാളിയായാണ് വൈറ്റ് ഹൗസിലെ ചിലരെങ്കിലും അദ്ദേഹത്തെ കാണുന്നത്.