ബെര്‍ലിന്‍: യുക്രൈന്‍ സൈന്യം ഒന്നര വര്‍ഷമായി പദ്ധതിയിട്ട് നടപ്പിലാക്കിയ ആക്രമണ പദ്ധതി വിജയകരമായി നടപ്പിലാക്കിയതിന് പിന്നാലെ ജാഗ്രതയോടെ ഒരുങ്ങാന്‍ മുന്നറിയിപ്പുമായി ജര്‍മ്മനി. കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ റഷ്യയുടെ 34 ശതമാനം മിസൈല്‍ വിക്ഷേപണ ശേഷിയും തകര്‍ന്ന് തരിപ്പണമായിരുന്നു. ഇത് പുട്ടിന് വലിയ തോതില്‍ നാണക്കേട് ഉണ്ടാക്കിയിട്ടുണ്ട്. ഇതില്‍ നിന്ന് കരകയറുന്നതിന് വേണ്ടി പുട്ടിന്‍ സര്‍വ്വനാശത്തിന് ഒരുറങ്ങുമോ എന്നാണ് എല്ലാവരും ഭയപ്പെടുന്നത്.

നാറ്റോ രാജ്യങ്ങള്‍ക്ക് നേരേ റഷ്യ യുദ്ധപ്രഖ്യാപനം നടത്താനുള്ള സാധ്യതയുണ്ടെന്ന് തന്നെയാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ജര്‍മ്മനിയുടെ സൈനിക മേധാവി ജനറല്‍ കാര്‍സ്റ്റന്‍ ബ്രൂയറാണ് നാറ്റോ സഖ്യ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാല്‍പ്പത് വര്‍ഷത്തെ തന്റെ സൈനിക ജീവിതത്തില്‍ ഇത്തരമൊരു ഭീഷണി ഒരിക്കലും നേരിട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസത്തെ യുക്രൈന്‍ ആക്രമണത്തില്‍ റഷ്യയുടെ രണ്ട് വ്യോമസേനാ താവളങ്ങളില്‍ ഉണ്ടായിരുന്ന നിരവധി പോര്‍വിമാനങ്ങളാണ് തകര്‍ന്ന് തരിപ്പണമായത്.

ഏഴ് ബില്യന്‍ ഡോളറിന്റെ നഷ്ടമാണ് റഷ്യക്ക് ഇതിലൂടെ ഉണ്ടായിരിക്കുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്. ഓപ്പറേഷന്‍ സ്പൈഡേഴ്സ് വെബ് എന്ന് പേരിട്ടിരുന്ന ഈ ആക്രമണ ദൗത്യം യുക്രൈന്‍ ഒന്നര വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. 117 ഡ്രോണുകളാണ് യുക്രൈന്‍ ഇതിനായി ഉപയോഗിച്ചത്. റഷ്യ അവരുടെ ആയുധശേഷി ഈയിടെ വര്‍ദ്ധിപ്പിച്ച കാര്യം ജര്‍മ്മന്‍ സൈനിക മേധാവി ചൂണ്ടിക്കാട്ടി. പുതിയതായി 1500 ടാങ്കുകളാണ് റഷ്യ നിര്‍മ്മിച്ചത്.

നൂറ് കണക്കിന് പീരങ്കി സംവിധാനങ്ങളും റഷ്യയിലെ ആയുധ ഫാക്ടറികളില്‍ ഒരുക്കിയിട്ടുണ്ട്. പുതിയതായി നിര്‍മ്മിച്ച യുദ്ധോപകരണങ്ങള്‍ റഷ്യ യുക്രൈന് നേരേ ആയിരിക്കില്ല ഉപയോഗിക്കുന്നതെന്നും നാറ്റോ സഖ്യ രാജ്യങ്ങള്‍ക്ക് പ്രത്യേകിച്ച് ബാള്‍ട്ടിക് രാജ്യങ്ങളുടെ മേല്‍ ആയിരിക്കും പ്രയോഗിക്കുക എന്നും കാര്‍സ്റ്റന്‍ ബ്രൂയര്‍ മുന്നറിയിപ്പ് നല്‍കി. നേരത്തേ യുക്രൈനുമായുള്ള യുദ്ധം കഴിഞ്ഞാല്‍ പുട്ടിന്റെ അടുത്ത ലക്ഷ്യം ലിത്വാനിയ ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.




2029 ഓടെ തന്നെ പുട്ടിന്‍ നാറ്റോ സഖ്യ രാജ്യങ്ങള്‍ക്കെതിരെ യുദ്ധത്തിനായി ഇറങ്ങും എന്ന് തന്നെയാണ് പ്രതിരോധ വിദഗ്ധരും കണക്കാക്കുന്നത്. ലിത്വാനിയ, പോളണ്ട്, റഷ്യ, ബെലാറസ് എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന സുവാല്‍ക്കി ഗ്യാപ്പ് എന്ന മേഖലയില്‍ റഷ്യ സൈനിക പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്ന് നേരത്തേയും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. അതേ സമയം നാറ്റോ സഖ്യ രാജ്യങ്ങളില്‍ പലരും പരസ്പരം ശത്രുക്കളായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ റഷ്യയെ എങ്ങനെ നേരിടും എന്ന ആശങ്ക ജര്‍മ്മനിയുടെ ഇടപെടലോടെ മാറിയതായി പൊതുവേ വിലയിരുത്തപ്പെടുന്നു.

ഫിന്‍ലന്‍ഡും സ്വീഡനും എല്ലാം ഈ കൂട്ടായ്മയിലേക്ക് വന്നിരിക്കുകയാണ്. റഷ്യ യുക്രൈനിനെ ആക്രമിച്ചതിനുശേഷം, നാറ്റോ അംഗങ്ങളായ ഹംഗറിയും സ്ലൊവാക്യയും റഷ്യയുമായി മികച്ച ബന്ധമാണ് തുടരുന്നത്. കൂടാതെ അമേരിക്കന്‍ പ്രസിഡന്റ ട്രംപും സൈനികപരമായ പല കാര്യങ്ങളിലും റഷ്യക്ക് ഒപ്പമാണ് നിലകൊണ്ടിരുന്നത്. യുക്രൈന്‍ ഇന്നലെ ആക്രമണം നടത്തിയ റഷ്യന്‍ വ്യോമത്താവളങ്ങള്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ ദൂരെയായിട്ട് പോലും അവര്‍ക്ക് ഇക്കാര്യം സാധിച്ചത് റഷ്യക്ക് വലിയ തോതിലുള്ള മാനക്കേടായി മാറിയ സാഹചര്യത്തിലാണ് ജര്‍മ്മനി നാറ്റോ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.