ടെഹ്റാന്‍: ഇറാന്‍ ഭരണകൂടത്തിനെതിരെയുണ്ടായ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരോട് മൂന്ന് ദിവസത്തിനകം കീഴടങ്ങാന്‍ അന്ത്യശാസനം. ഇതോടെ പ്രതിഷേധക്കാരെ കാത്തിരിക്കുന്നത് വലിയ ദുരന്തങ്ങളാണ്. കീഴടങ്ങിയില്ലെങ്കില്‍ കടുന്ന ശിക്ഷാ നടപടി നേരിടേണ്ടി വരുമെന്ന് ഇറാന്‍ പോലീസ് മേധാവി മുന്നറിയിപ്പ് നല്‍കി. അട്ടിമറി ശ്രമമായിട്ടാണ് പ്രക്ഷോഭത്തെ ഇറാന്‍ സര്‍ക്കാര്‍ കണ്ടിരിക്കുന്നത്. ട്രംപിന്റെ ഇടപെടല്‍ അടക്കം പ്രതീക്ഷിച്ച പ്രക്ഷോഭകര്‍ കടുത്ത നിരാശയിലാണ്.

'പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ 72 മണിക്കൂറിനുള്ളില്‍ കീഴടങ്ങണം, അല്ലെങ്കില്‍ 'നിയമത്തിന്റെ പൂര്‍ണ്ണ ശക്തി' നേരിടേണ്ടി വരും' ഇറാന്‍ ദേശീയ പോലീസ് മേധാവി അഹ്‌മദ്-റെസ് റാദന്‍ പറഞ്ഞതായി എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. സമീപവര്‍ഷങ്ങളില്‍ ഇറാന്‍ ഭരണകൂടം നേരിട്ട കനത്ത വെല്ലുവിളിയായിരുന്നു പ്രക്ഷോഭം. ഇന്റര്‍നെറ്റ് നിരോധനം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പ്രക്ഷോഭത്തെ തുടര്‍ന്നുള്ള നടപടികളുടെ വ്യാപ്തി ഇപ്പോഴും പുറംലോകത്തെത്തിയിട്ടില്ല. പ്രതിഷേധം അടിച്ചമര്‍ത്തിയതിനെ തുടര്‍ന്ന് ചുരുങ്ങിയത് അയ്യായിരത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകളുടെ അവകാശവാദം.

തെറ്റിദ്ധാരണ മൂലം പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെയും ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെയും രണ്ടായിട്ടാണ് കാണുന്നതെന്ന് ഇറാന്‍ പോലീസ് വ്യക്തമാക്കി. 'തെറ്റിദ്ധാരണമൂലം ഇതിലേക്ക് എത്തപ്പവരെ വഞ്ചിക്കപ്പെട്ട വ്യക്തികളായിട്ടാണ് കാണുന്നത്. അവര്‍ കീഴടങ്ങിയാല്‍ അവരോടുള്ള സമീപനം സൗമ്യമായിരിക്കും' ഇറാന്‍ പോലീസ് മേധാവി പറഞ്ഞു.

അമേരിക്കയും ഇസ്രയേലും അടക്കമുള്ളവരാണ് പ്രക്ഷോഭകര്‍ക്ക് പിന്നിലെന്നും വിദേശത്ത് നിന്ന് സഹായം ലഭിച്ചതിന്റെ തെളിവുണ്ടെന്ന് ഇറാന്‍ ഭരണകൂടം നേരത്തെ ആരോപിച്ചിരുന്നു. അതിനിട ഇറാനില്‍ യു.എസ് ആക്രമണ ആശങ്കമെന്ന പുതിയ ആശങ്കയ്ക്കിടെ മധ്യേഷ്യയിലേക്ക് കൂടുതല്‍ യു.എസ് സൈനിക വിമാനങ്ങള്‍. യു.കെയിലെ വ്യോമതാവളത്തില്‍ നിന്നും യു.എസ് സൈന്യത്തിന്റെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങള്‍ ജോര്‍ഡാനില്‍ ഇറങ്ങി. അതേസമയം, അബുബാദിയില്‍ നിന്നും പുറപ്പെട്ട യു.എസ് നിരീക്ഷണ ഡ്രോണ്‍ നിലവില്‍ ഇറാന്‍ തീരത്തിന് സമീപത്തുകൂടി പറക്കുകയാണ്.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ വധിക്കാനോ നീക്കം ചെയ്യാനോ ഉള്ള ശ്രമം ഡോണള്‍ഡ് ട്രംപ് പരിഗണിക്കുന്നുണ്ടെന്ന ഊഹാപോഹത്തിനിടെയാണ് പുതിയ നീക്കങ്ങള്‍. ഖമനയിക്കെതിരെ നടക്കുന്ന ഏതൊരു ആക്രമണവും യുദ്ധമായി കണക്കാക്കുമെന്ന് പ്രസിഡന്റ് മസൂദ് പെഷെഷ്‌കിയാന്‍ പ്രതികരിച്ചു.

ഫ്‌ലൈറ്റ് മോണിറ്ററിങ് ഡാറ്റ പ്രകാരം, യുകെയിലെ ആര്‍എഎഫ് ലേക്കന്‍ഹീത്തില്‍ നിന്നും പറന്ന രണ്ട് സി-17 ഗ്ലോബ്മാസ്റ്റര്‍ കകക വിമാനങ്ങള്‍ മെഡിറ്ററേനിയന്‍ കടലിന് മുകളിലൂടെ ജോര്‍ദാനിലെത്തി. ഇവിടെ നിന്നും വിമാനങ്ങള്‍ വീണ്ടും തിരികെ പറന്നതാണ് നിലവിലെ ഡാറ്റ. ആര്‍എഎച്ച് 183, ആര്‍സിഎച്ച് 181 എന്നി വിമാനങ്ങളാണ് ജോര്‍ദാനിലെത്തിയത്.

1,70,900 പൗണ്ട് വരെ ചരക്ക് വഹിക്കാനും ചെറുതും നിരപ്പല്ലാത്ത റണ്‍വേകളില്‍ നിന്ന് പ്രവര്‍ത്തിക്കാനും ഇതിന് കഴിയും. ഇതിനൊപ്പം യു.എസ് സൈന്യത്തിന്റെ 15 എഫ്-15 യുദ്ധവിമാനങ്ങളും ആകാശത്തു നിന്നും ഇന്ധനം നിറയ്ക്കാന്‍ സാധിക്കുന്ന നാല് റീഫ്യുവലിങ് ടാങ്കറുകഴും യുകെയില്‍ നിന്നും ജോര്‍ദാനിലേക്ക് എത്തിയിട്ടുണ്ടെന്നാണ് വിവരം.

അതേസമയം യു.എസ് സൈന്യത്തിന്റെ നോര്‍ത്ത്‌റോപ്പ് ഗ്രുമാന്‍ എംക്യു-4സി ട്രൈറ്റണ്‍ നിരീക്ഷണ ഡ്രോണ്‍ ഇറാന് തീരത്തിന് സമീപമുണ്ട്. അബുബാദിയില്‍ നിന്നും പറന്ന വിമാനം ഒമാന്‍ ഉള്‍ക്കടലിനും പേര്‍ഷ്യന്‍ ഗള്‍ഫിനും മുകളിലൂടെ ഇറാന്‍, യുഎഇ, ഖത്തര്‍, ബഹ്റൈന്‍ എന്നിവയ്ക്ക് സമീപം പറക്കുന്നതായി ഫ്‌ലൈറ്റ് റഡാര്‍ ഡാറ്റയില്‍ കാണാം. എന്നാല്‍ ഇവയുടെ ലക്ഷ്യസ്ഥാനം എവിടെയാണെന്നതില്‍ വ്യക്തതയില്ല. യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ മധ്യേഷ്യയിലേക്ക് നീങ്ങുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച യു.എസ് ഇറാനില്‍ സൈനികനടപടിക്ക് ഒരുങ്ങുന്നു എന്ന സൂചനയുണ്ടായിരുന്നു. നയതന്ത്ര സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ ട്രംപ് ഇതില്‍ നിന്നും പിന്മാറുകയായിരുന്നു. ഇറാനില്‍ നടത്തുന്ന ആക്രമണം ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ പര്യാപ്തമല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു യു.എസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. യു.എസ് ആക്രമിച്ചാല്‍ ഇറാന്റെ തിരിച്ചടി നേരിടാന്‍ ഇസ്രയേല്‍ ഒരുങ്ങിയിരുന്നില്ലെന്നും യു.എസ് വാര്‍ത്തമാധ്യമമായ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു.