ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ വീണ്ടുമൊരു യുദ്ധസാഹചര്യത്തിന് വഴിയൊരുക്കുന്നതാണ് ഇസ്രായേല്‍ ഇറാന് മേല്‍ ഇന്നലെ രാത്രി നടത്തി ആക്രമണം. ഡ്രോണുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ചുള്ള ഇസ്രായേല്‍ ആക്രമണം ഇറാന് വലിയ പ്രഹരം ഏല്‍പ്പിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍-ഇന്‍-ചീഫ് ഹുസൈന്‍ സലാമി തലവന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇറാനിലെ തസ്നിം വാര്‍ത്താ ഏജന്‍സിയും ടെഹ്‌റാന്‍ ടൈംസ് പത്രവുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ആക്രമണത്തില്‍ ഇറാനിയന്‍ സൈന്യത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ ജനറല്‍ ഘോലം അലി റാഷിദ്, ഇറാന്റെ രണ്ട് പ്രമുഖ ആണവ ശാസ്ത്രജ്ഞരായ ഫെറൈദൂണ്‍ അബ്ബാസി, മുഹമ്മദ് മഹ്ദി എന്നിവരും കൊല്ലപ്പെട്ടതായി സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു. ആണവ സമ്പൂഷ്ടീകരണവുമായി മുന്നോട്ടു പോയ ഇറാന് ന്ല്‍കിയ പ്രഹരമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ സാധാരണക്കാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇറാന്‍ തലസ്ഥാനത്തെ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് നേരെയുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികള്‍ ഉള്‍പ്പെടെ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ സൈനിക,ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. നേരത്തെതന്നെ ഇറാനെ ഇസ്രായേല്‍ ആക്രമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇറാന്റെ വിവിധ കേന്ദ്രങ്ങളില്‍ ഇസ്രായേലിപ്പോള്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ടെഹ്‌റാനില്‍ വിവിധ കേന്ദ്രങ്ങളില്‍ സ്‌ഫോടനങ്ങള്‍ കേട്ടതായാണ് വിവരങ്ങള്‍. നേരത്തെതന്നെ ഇറാനെ ഇസ്രായേല്‍ ആക്രമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമേരിക്കത്ത് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നെന്ന് വിവിധ റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു.

ഇത് ഒറ്റ ആക്രമണത്തില്‍ അവസാനിപ്പിക്കാനുള്ളതല്ല എന്ന സൂചനയാണ് ബിന്യമിന്‍ നെതന്യാഹു നല്‍കുന്നത്. ഇത്തരം ആക്രമണങ്ങള്‍ ഇനിയും തുടരുമെന്ന രീതിയിലുള്ള ഭീഷണിയും നെതന്യാഹു നല്‍കിയിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ടെഹ്‌റാനിലേക്കുള്ള വിമാനങ്ങളെല്ലാം നിര്‍ത്തിവെച്ചതായി റിപോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇതേതുടര്‍ന്ന്, ടെഹ്‌റാനിലെ പ്രധാനപ്പെട്ട എയര്‍പോര്‍ട്ട് അടച്ചിട്ടിരിക്കുകയാണ്.

ഇറാന്റെ ആണവപ്ലാന്റുകളെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈനിക വിഭാഗമായ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു. ഇറാന്റെ വിവിധ പ്രദേശങ്ങളിലെ ആണവ പ്ലാന്റുകള്‍ ഉള്‍പ്പെടെ ഡസന്‍ കണക്കിന് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ ആക്രമണം നടത്തിയെന്നാണ് ഐഡിഎഫ് അവകാശപ്പെടുന്നത്. ഇസ്രയേല്‍ എയര്‍ഫോഴ്‌സ് വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആദ്യ ആക്രമണം. ഇറാനെതിരെ നടന്ന ആക്രമണം ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 'ഓപ്പറേഷന്‍ റൈസിങ് ലയണ്‍' ആണ് ഇറാനെതിരെ നടക്കുന്നതെന്നും ഇസ്രയേല്‍ മാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

''കാലങ്ങളായി ഇസ്രയേലിനെ തകര്‍ക്കണമെന്ന് ഉദ്ദേശ്യവുമായി ഇറാനിയന്‍ ഭരണകൂടം മുന്നോട്ട് പോകുകയായിരുന്നു. ഇറാന്‍ ആണവായുധങ്ങള്‍ കൂടുതലായി നിര്‍മിക്കുന്നുവെന്ന് ഞങ്ങളുടെ ഇന്റലിജന്‍സ് വിഭാഗം കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി നിരവധി ആണവപ്ലാന്റുകളും അവര്‍ നിര്‍മിച്ചു. ഇന്ന് പുലര്‍ച്ചെയോടെ ഐഡിഎഫ് പ്രിസിസീവ് ആക്രണമം ഇറാനെതിരെ നടത്തി. ആണവായുധ നിര്‍മാണത്തില്‍ നിന്ന് ഇറാനെ തടയുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഒഴിച്ചുകൂടാനാകാത്ത ഒരു ഭീഷണിക്കെതിരെയാണ് ഞങ്ങള്‍ ആക്രമണം നടത്തിയിരിക്കുന്നത്. ഇതല്ലാതെ മറ്റൊരു മാര്‍ഗവും ഞങ്ങളുടെ മുന്നിലില്ല.

ലോകത്തിനും പ്രത്യേകിച്ച് ഇസ്രയേലിനും ഭീഷണിയായേക്കാവുന്ന ആണവായുധ നിര്‍മാണത്തില്‍ ഇറാനെ പിന്തിരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ ഓപ്പറേഷന്‍ പ്രതിരോധത്തിനായാണ്. ഞങ്ങളുടെ കുട്ടികളുടെ ഭാവിക്കു വേണ്ടിയാണ്. ഐഡിഎഫ് വലിയ തയാറെടുപ്പാണ് ആക്രമണത്തിനു വേണ്ടി നടത്തിയത്. പ്രതിരോധത്തിനു വേണ്ടിയുള്ള നടപടികളും ഐഡിഎഫിന്റെ ഭാഗത്തുനിന്ന് എടുത്തിട്ടുണ്ട്.'' ഐഡിഎഫ് വക്താവ് സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു.

ഒമാനില്‍ ആറാം റൗണ്ട് ചര്‍ച്ച നടക്കാനിരിക്കുന്നതിനിടെയാണ് ഇസ്രയേലിന്റെ ആക്രമണം. എന്നാല്‍ യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്നും ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്നുമുള്ള നിലപാടില്‍ ഇറാന്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. രാജ്യത്തിന്റെ വികസനത്തിനാവശ്യമായ യുറേനിയം സമ്പുഷ്ടികരണമാണ് ഇറാന്‍ നടത്തുന്നതെന്നും ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശശക്തികളുടെ ഇടപെടല്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു.

മേഖലയില്‍ ഒരു 'വലിയ സംഘര്‍ഷം' ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത്. വെള്ളിയാഴ്ച രാവിലെ ഇറാനില്‍ സ്‌ഫോടനങ്ങള്‍ കേട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം ആക്രമണത്തിനു പിന്നാലെ ഇസ്രയേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഓപ്പറേഷന്‍ റൈസിങ് ലയണിനു പകരമായി ഇറാന്റെ പ്രത്യാക്രമണം ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

അതേസമയം തങ്ങളുടെ ആക്രമണം ഇറാനിലെ ജനതയ്ക്കു നേരെയല്ലെന്നും ഇറാനിലെ ഏകാധിപത്യ സര്‍ക്കാരിനെതിരെയാണെന്നും നെതന്യാഹു പറഞ്ഞു. ഓപ്പറേഷന്‍ തുടരുമെന്നും വരുംദിവസങ്ങളില്‍ ആക്രമണം വ്യാപകമാക്കുമെന്നും നെതന്യാഹു അറിയിച്ചിട്ടുണ്ട്. ടെഹ്‌റാന്‍ ആക്രമണത്തിനു പിന്നാലെ ഇറാഖ് തങ്ങളുടെ വ്യോമപാത അടച്ചു. ഇറാന്റെ പ്രധാന ആണവകേന്ദ്രമായ നടാന്‍സ് ആണവപ്ലാന്റും ഇസ്രയേല്‍ ആക്രമിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.