- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ ആശങ്കയിലാക്കി വീണ്ടുമൊരു യുദ്ധമോ? ഇറാനു നേരെ ഇസ്രയേല്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍; അസാധാരണ നീക്കവുമായി അമേരിക്കയും; ബഹ്റൈന്‍, കുവൈത്ത്, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് അത്യാവശ്യമല്ലാത്ത നയതന്ത്ര പ്രതിനിധികളേയും സൈനിക ഉദ്യോഗസ്ഥരുടെ ആശ്രിതരേയും പിന്‍വലിക്കുന്നു
ലോകത്തെ ആശങ്കയിലാക്കി വീണ്ടുമൊരു യുദ്ധമോ?
വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതിയില്‍. ഇറാന്‍ -ഇസ്രായേല്‍ സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. ഇറാനു നേരെ ഇസ്രയേല്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതായി വാഷിങ്ടണ്‍ പോസ്റ്റ് അടക്കമുള്ള അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരമൊരു നീക്കമുണ്ടായാല്‍ അത് പശ്ചിമേഷ്യയെ കൂടുതല്‍ കലുഷിതമാക്കി മാറ്റും.
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പശ്ചിമേഷ്യയില്‍ തന്ത്രപ്രധാനമായ നീക്കങ്ങളും യുഎസ് നടത്തി. ബഹ്റൈന്‍, കുവൈത്ത്, യുഎഇ എന്നിവയുള്‍പ്പടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്ന് അത്യാവശ്യമല്ലാത്ത നയതന്ത്ര പ്രതിനിധികളേയും സൈനിക ഉദ്യോഗസ്ഥരുടെ ആശ്രിതരേയും പിന്‍വലിക്കാന്‍ യുഎസ് പ്രതിരോധ വകുപ്പ് തീരുമാനിച്ചു. യുഎസിന്റെ ഈ നീക്കവും സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും ഇടയാക്കിയിട്ടുണ്ട്.
പെട്ടെന്നുള്ള നടപടിക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെങ്കിലും പശ്ചിമേഷ്യയില്‍ വളര്‍ന്നുവരുന്ന പിരിമുറുക്കം യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് നിരീക്ഷിച്ചുവരികയാണെന്നും അതിന്റെ ഭാഗമാണിതെന്നും ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടകരമായ സ്ഥലമാകാന്‍ സാധ്യതയുള്ളതിനാലാണ് അവരെ മാറ്റുന്നത്, എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം. അവരോട് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്' നീക്കം സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇറാഖിലെ തങ്ങളുടെ എംബസി ഭാഗികമായി ഒഴിപ്പിക്കാനും അമേരിക്ക തീരുമാനിച്ചിട്ടുണ്ട്.
'സ്വദേശത്തും വിദേശത്തും അമേരിക്കക്കാരെ സുരക്ഷിതമായി നിലനിര്‍ത്തുക' എന്ന പ്രതിജ്ഞാബദ്ധതയുടെ അടിസ്ഥാനത്തിലാണ് ബാഗ്ദാദിലെ യുഎസ് എംബസിയില്‍ നിന്ന് അത്യാവശ്യമില്ലാത്ത എല്ലാ ഉദ്യോഗസ്ഥരോടും മാറാന്‍ ഉത്തരവിട്ടതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറയുന്നു. ഇറാനെ ഇസ്രയേല്‍ ആക്രമിച്ചാല്‍ അയല്‍രാജ്യമായ ഇറാഖിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാകും ആദ്യ പ്രത്യാക്രമണം ഉണ്ടാകുക എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുഎസിന്റെ ഈ നീക്കമെന്നാണ് വിവരം.
ട്രംപ് ഭരണകൂടം ഇറാനുമായി ഒരു പുതിയ ആണവ കരാറിനായി ശ്രമം തുടരുമ്പോള്‍ തന്നെ, ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കൂടുതല്‍ വഷളായിവരുന്ന സാഹചര്യംകൂടി നിലനില്‍ക്കുന്നുണ്ട്. പശ്ചിമേഷ്യയില്‍ ഉടനീളമുള്ള അമേരിക്കന്‍ സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് സ്വമേധയാ മടങ്ങാന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. നയതന്ത്ര പ്രതിനിധികള്‍ക്ക് യാത്രാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെ ഇറാനുമായുള്ള ആണവ കരാര്‍ സംബന്ധിച്ച് തനിക്ക് ആത്മവിശ്വാസം കുറഞ്ഞുവരികയാണെന്നും കഴിഞ്ഞ ദിവസം ട്രംപ് പ്രതികരിക്കുകയുണ്ടായി. കരാര്‍ യാഥാര്‍ഥ്യമാകുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ട്രംപ് സൂചിപ്പിച്ചു.
'ആണവാഭിലാഷങ്ങള്‍ നിയന്ത്രിക്കുന്ന ഒരു കരാര്‍ ഇറാനുമായി ഉണ്ടാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ എനിക്ക് ആത്മവിശ്വാസം കുറഞ്ഞു വരുന്നു. അവര്‍ താമസിപ്പിക്കുന്നതായി തോന്നുന്നു, അത് ദൗര്‍ഭാഗ്യകരമാണ്, ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ തനിക്ക് ഇപ്പോള്‍ ആത്മവിശ്വാസം കുറവാണ്' ബുധനാഴ്ച ഒരു അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ഇസ്രയേല്‍ വ്യോമ ആയുധങ്ങളുടെ നീക്കവും ഒരു വ്യോമാഭ്യാസവും നടത്തിയെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. എന്നാല്‍ ആക്രമണം സംബന്ധിച്ച് ഇസ്രയേല്‍ ഭരണകൂടം തീരുമാനങ്ങളെടുത്തിട്ടുണ്ടോ എന്നത് വ്യക്തമല്ലെന്നും സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിനിടെ ഇസ്രായേലിന്റെ ആണവ കേന്ദ്രങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും തങ്ങളുടെ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് ഇറാന്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഒരു രഹസ്യ ഓപ്പറേഷനിലൂടെ തങ്ങളുടെ രഹസ്യ ഏജന്‍സികള്‍ ഇസ്രായേലിന്റെ രഹസ്യ ആണവ കേന്ദ്രങ്ങളുടെ പട്ടിക നേടിയിട്ടുണ്ടെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. ഇസ്രായേലിന് ആണവ കേന്ദ്രങ്ങളുള്ള സ്ഥലങ്ങളുടെ പട്ടിക തങ്ങളുടെ രഹസ്യ ഏജന്റുമാര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലാണ് പറഞ്ഞത്.
ഇതിനു പുറമെ ഇസ്രായേലിനെ ഭീഷണിപ്പെടുത്താനും ഇറാന്‍ മറന്നില്ല. തങ്ങള്‍ക്കെതിരെ ഇസ്രായേല്‍ ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിച്ചാല്‍ ഇസ്രായേലിന്റെ ആണവ കേന്ദ്രത്തെ ആക്രമിക്കുമെന്നാണ് ഇറാന്‍ ഭീഷണിപ്പെടുത്തിയത്. ഇസ്രായേലിന്റെ ആണവ പദ്ധതിയെക്കുറിച്ചും പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചുമുള്ള രഹസ്യ രേഖകളുടെ ഒരു ശേഖരം കണ്ടെത്തിയതായി ഇറാന്റെ ഇന്റലിജന്‍സ് മന്ത്രാലയം പറഞ്ഞു.
ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി ഇസ്മായില്‍ ഖത്തീബ് ഇതിനെ വളരെ പ്രധാനപ്പെട്ട ഒരു ഇന്റലിജന്‍സ് നേട്ടമായി വിശേഷിപ്പിക്കുകയും ഇതില്‍ രേഖകള്‍, ഫോട്ടോഗ്രാഫുകള്‍, വീഡിയോകള്‍ എന്നിവ ഉള്‍പ്പെടുന്നുണ്ടെന്നും അവ ഉടന്‍ പരസ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനും മറ്റ് മാധ്യമങ്ങളും ഇസ്രായേലിന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ ഇറാനിയന്‍ ഇന്റലിജന്‍സ് ഏജന്റുമാര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടിട്ടുണ്ട്.
മാത്രമല്ല ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന യുറേനിയത്തിന്റെ ശേഖരം ഇറാന്‍ അതിവേഗം വര്‍ദ്ധിപ്പിക്കുകയാണെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (ഐഎഇഎ) മേധാവി റാഫേല്‍ ഗ്രോസിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്‍ നൂതന സെന്‍ട്രിഫ്യൂജുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.