- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും യുദ്ധം..! ഇറാനെ ആക്രമിച്ചു ഇസ്രായേല്‍; തലസ്ഥാനമായ ടെഹ്‌റാനില്‍ നിരവധി ഇടങ്ങളില്‍ യുദ്ധവിമാനങ്ങള്‍ ബോംബിട്ടു; ആക്രമണം തുടങ്ങിയെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍; ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം നടത്തുമെന്ന അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഇറാനില്‍ ആക്രമണം
വീണ്ടു യുദ്ധം..! ഇറാനെ ആക്രമിച്ചു ഇസ്രായേല്‍
വാഷിംഗ്ടണ്‍: ലോകത്തെ ആശങ്കയിലാക്കി വീണ്ടും യുദ്ധസന്നാഹം. ഇറാനില്‍ വന്‍ ആക്രമണം നടത്തി ഇസ്രായേല്‍. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ നിരവധി ഇടങ്ങള്‍ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ബോംബാക്രമണങ്ങള്‍ നടത്തിയെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണ് മുന്നറിയിപ്പ് നല്‍കിയത്. ഇതിന് പിന്നാലെയാണ് ഇറാനെതിരെ ഇസ്രായേല്‍ ആക്രമണം തുടങ്ങിയതും. ആക്രമണത്തോട് ഇറാന്‍ എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി അറിയേണ്ടത്.
ഇറാനില്‍ ഇസ്രായേല്‍ ആക്രമണമുണ്ടാകുമെന്ന ഇന്റലിജിന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലുള്ള നയന്തന്ത്ര പ്രതിനിധികളെ ഭാഗികമായി പിന്‍വലിക്കാനും അമേരിക്ക തയ്യാറെടുത്തിരുന്നു. പ്രാദേശിക സുരക്ഷാ ആശങ്കകള്‍ ഉയരുന്നതിനാല്‍ ഇറാഖിലെ എംബസിയില്‍ നിന്നും മിഡില്‍ ഈസ്റ്റിലുടനീളമുള്ള മറ്റ് സ്ഥലങ്ങളില്‍ നിന്നും യുഎസ് ഉദ്യോഗസ്ഥരുടെ ആശ്രിതര്‍ക്ക് തിരിച്ചുവരാന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അനുവാദം നല്‍കി. ഇറാനുമായി ആണവ കരാര്‍ പ്രതീക്ഷകള്‍ മങ്ങുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് സുരക്ഷാ അന്തരീക്ഷം ഉയര്‍ന്നത്.
സ്വദേശത്തും വിദേശത്തും അമേരിക്കക്കാരെ സുരക്ഷിതമായി നിലനിര്‍ത്തുക എന്ന പ്രതിജ്ഞാബദ്ധതയുടെ അടിസ്ഥാനത്തിലാണ് ബാഗ്ദാദിലെ യുഎസ് എംബസിയില്‍ നിന്ന് അത്യാവശ്യമില്ലാത്ത എല്ലാ ഉദ്യോഗസ്ഥരെയും തിരിച്ചുവരാന്‍ ഉത്തരവിട്ടതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പ്രദേശം 'അപകടകരമായ സ്ഥലമാകാന്‍ സാധ്യതയുള്ളതിനാല്‍' ജീവനക്കാരെ മാറ്റാനുള്ള ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സമീപ മാസങ്ങളില്‍ അമേരിക്കയുടെ സമ്മതമില്ലാതെ ഇസ്രായേല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ തീരുമാനിച്ചേക്കുമെന്ന് നേരത്തെ യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അത്തരമൊരു നീക്കം ട്രംപ് ഭരണകൂടത്തിന്റെ സൂക്ഷ്മമായ ആണവ ചര്‍ച്ചകളെ മിക്കവാറും അട്ടിമറിക്കുകയും മേഖലയിലെ യുഎസ് ആസ്തികള്‍ക്ക് നേരെ ഇറാന്റെ പ്രതികാര നടപടിക്ക് പ്രേരിപ്പിക്കുകയും ചെയ്‌തേക്കുമെന്ന മുന്നറിയിപ്പിലാണ് അമേരിക്കന്‍ നടപടി.
ഇറാനിലെ ആണവ പദ്ധതിയെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടാല്‍ മേഖലയിലെ യുഎസ് താവളങ്ങള്‍ ലക്ഷ്യമിടുമെന്ന് നേരത്തെ ഇറാന്‍ പ്രതിരോധ മന്ത്രി അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. 'ഇറാനില്‍ യുദ്ധം അടിച്ചേല്‍പ്പിച്ചാല്‍ കൂടുതല്‍ നഷ്ടം അമേരിക്കയ്ക്കായിരിക്കും എന്നതില്‍ സംശയമില്ല.' ടെഹ്റാനില്‍ നടന്ന മന്ത്രിസഭാ യോഗത്തിനിടെ ബ്രിഗേഡിയര്‍ ജനറല്‍ അസീസ് നസീര്‍സാദെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതിനിടെ ആണവസുരക്ഷ ചട്ടങ്ങള്‍ ഇറാന്‍ പാലിക്കുന്നില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ) കുറ്റപ്പെടുത്തിയിരുന്നു. ഏജന്‍സി ബോര്‍ഡ് ഗവര്‍ണര്‍മാരുടെ യോഗത്തില്‍ അവതരിപ്പിച്ച പ്രമേയമാണ് ഇക്കാര്യം ആരോപിച്ചത്. യു.എസ്, യു.കെ, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളാണ് ഇറാനെതിരെ പ്രമേയം അവതരിപ്പിച്ചത്. രഹസ്യ ആണവ കേന്ദ്രങ്ങളെ കുറിച്ചും യുറേനിയം സമ്പുഷ്ടീകരണത്തെ കുറിച്ചുമുള്ള സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടി ഇറാന്‍ ഉടന്‍ നല്‍കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. 19 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. റഷ്യയും ചൈനയും ബുര്‍കിനഫാസോയും എതിര്‍ത്തു. ഐ.എ.ഇ.എയുടെ രഹസ്യ വോട്ടെടുപ്പില്‍നിന്ന് 11 രാജ്യങ്ങള്‍ വിട്ടുനിന്നു.
അതേസമയം, സുരക്ഷിതമായ കേന്ദ്രത്തില്‍ പുതിയ യുറേനിയം സമ്പുഷ്ടീകരണം ആരംഭിക്കുമെന്ന് വോട്ടെടുപ്പിന് പിന്നാലെ ഇറാന്‍ പ്രതികരിച്ചു. മറ്റ് നടപടികളും ആലോചിക്കുന്നുണ്ട്. ഈ രാഷ്ട്രീയ പ്രമേയത്തിന് മറുപടി നല്‍കുകയല്ലാതെ ഇറാന് മറ്റു മാര്‍ഗമില്ലെന്നും വിദേശകാര്യ മന്ത്രാലയവും ആണവോര്‍ജ ഓര്‍ഗനൈസേഷനും പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.