- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിച്ചോടിയെന്ന ഇറാന്റെ പ്രചരണം തള്ളി പോര്‍മുഖത്ത് നെതന്യാഹു; ഇറാന് മിസൈല്‍ ആക്രമണത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് ഇസ്രായേലികള്‍ കൊല്ലപ്പെട്ട ബാത് യാമിലെത്തി; 'സിവിലിയന്മാരെ കൊന്നതിന് ഇറാന് വലിയ വില നല്‍കേണ്ടി വരും; ഇത് അസ്തിത്വത്തിന് വേണ്ടിയുള്ള പോരാട്ടമെന്ന്' ഇസ്രായേല്‍ പ്രധാനമന്ത്രി; ആക്രമണങ്ങളില്‍ അമേരിക്കന്‍ പങ്കാളിത്തം വ്യക്തമെന്ന് ആവര്‍ത്തിച്ച് ഇറാന്
ഒളിച്ചോടിയെന്ന ഇറാന്റെ പ്രചരണം തള്ളി പോര്‍മുഖത്ത് നെതന്യാഹു
ടെല്‍ അവീവ്: ഇറാന്റെ മിസൈല്‍ ആക്രമണം നടന്ന ബാത് യാം സന്ദര്‍ശിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗും പ്രധാനമന്ത്രിക്കൊപ്പം സ്ഥലം സന്ദര്‍ശിച്ചു. ബാത് യാമിലെ കെട്ടിടങ്ങള്‍ക്ക് നേരെയുണ്ടായ ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ആറ് ഇസ്രയേലികളാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കുമേറ്റു. നെതന്യാഹു ഏതന്‍സില്‍ അഭയം തേടിയെന്ന ഇറാന്റെ പ്രചരണം ത്ള്ളിക്കൊണ്ടാണ് നെതന്യാഹു മിസൈല്‍ ആക്രമണത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന പ്രദേശത്ത് എത്തിയത്.
സിവിലിയന്മാരെ കൊന്നതിന് ഇറാന്‍ വളരെ വലിയ വില നല്‍കേണ്ടിവരുമെന്ന് സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട നെതന്യാഹു പറഞ്ഞു. ''ഒരു അസ്തിത്വ പോരാട്ടം നടത്തുന്നതിനാലാണ് നമ്മള്‍ ഇപ്പോള്‍ ഇവിടെയെത്തി നില്‍ക്കുന്നത്. ഇസ്രയേലിലെ ഓരോ പൗരനും ഇപ്പോള്‍ അത് മനസ്സിലായിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു,' നെതന്യാഹു കൂട്ടിച്ചേര്‍ത്തു. ഇറാന്റെ കൈവശം ഇതുപോലുള്ള 20,000 മിസൈലുകള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്ന് ആലോചിച്ചു നോക്കൂ. ഇസ്രായേലിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകും. അതുകൊണ്ടാണ് ഈ യുദ്ധം തുടങ്ങിയത്. അവസാന വിജയം ഇസ്രായേലിനാണെന്നും നെതന്യാഹു പറഞ്ഞു.
ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ബാത് യാമിലെ നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതായി സ്ഥലം സന്ദര്‍ശിച്ച പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ചൂണ്ടിക്കാട്ടി. ''ഇസ്രയേലിന്റെ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു നിമിഷമാണിത്. നമുക്ക് എല്ലായ്പ്പോഴും ഉള്ള വൈകാരികവും മാനസികവുമായ പ്രതിരോധശേഷി നാം കാണിക്കണം,'' ഹെര്‍സോഗ് പറഞ്ഞു. ഇറാനിയന്‍ ആക്രമണത്തില്‍ ഒറ്റരാത്രികൊണ്ട് നാല് സ്ത്രീകള്‍ കൊല്ലപ്പെട്ട തമ്രയും പ്രസിഡന്റ് സന്ദര്‍ശിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
മധ്യ ഇസ്രയേലില്‍ ഇറാന്‍ മിസൈല്‍ വര്‍ഷിക്കാന്‍ ആരംഭിച്ചതിനു പിന്നാലെ ബെഞ്ചമിന്‍ നെതന്യാഹു രാജ്യം വിട്ട് ഗ്രീസിലേക്ക് മാറിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനമായ 'വിംഗ് ഓഫ് സിയോണ്‍' വെള്ളിയാഴ്ച ഗ്രീസിലെ ഏഥന്‍സിലെ ഫ്‌ലൈറ്റ് ഇന്‍ഫര്‍മേഷന്‍ റീജിയനില്‍ ലാന്‍ഡ് ചെയ്തതാണ് ഇത്തരം വാര്‍ത്തകള്‍ക്ക് കാരണമായത്.
അതേസമയം അമേരിക്കയുടെ സമ്മതവും പിന്തുണയും ഇല്ലാതെ ഇസ്രായേലിന് ഇറാനെ ആക്രമിക്കാനാവില്ലെന്ന് പറഞ്ഞ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തുവന്നു. ഇസ്രായേലിന്റെ സൈനിക ആക്രമണങ്ങള്‍ക്ക് മേഖലയിലെ അമേരിക്കന്‍ സേനയും അവരുടെ താവളങ്ങളും നല്‍കിയ പിന്തുണയുടെ ശക്തമായ തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
'' ആക്രമണങ്ങളെക്കുറിച്ച് അറിയാമായിരുന്നുവെന്നും, ഞങ്ങളുടെ ആയുധങ്ങളും ഉപകരണങ്ങളും ഇല്ലാതെ അവ സംഭവിക്കുമായിരുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ പരസ്യമായി സമ്മതിച്ചതാണ്. കൂടുതല്‍ ആക്രമണങ്ങള്‍ വരാനിരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ ഈ ആക്രമണങ്ങളില്‍ യുഎസും പങ്കാളിയാണ്, ഉത്തരവാദിത്തം ഏറ്റെടുക്കണം.'- മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
''നതാന്‍സിലെ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വിവിധ ഇടനിലക്കാര്‍ വഴി അമേരിക്കയില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ തെളിവുകള്‍ മറിച്ചായതിനാല്‍ അമേരിക്കയുടെ അവകാശവാദം വിശ്വസിക്കുന്നില്ലെന്നും' അരഗ്ചി പറഞ്ഞു.
ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ ട്രംപ് ഭരണകൂടം നിലപാട് വ്യക്തമാക്കണം. ഒമാന്റെ മധ്യസ്ഥതയില്‍ ആറാം റൗണ്ട് ആണവ ചര്‍ച്ചകള്‍ നടത്താന്‍ ഇരിക്കെയായിരുന്നു ഇസ്രായേല്‍ ആക്രമണങ്ങള്‍. മുന്‍കാലങ്ങളില്‍ ചെയ്തതുപോലെ, ചര്‍ച്ചകളും നയതന്ത്രവും നിര്‍ത്താന്‍ ഇസ്രായേല്‍ എന്തും ചെയ്യുമെന്നനം അരാഗ്ചി ചൂണ്ടിക്കാട്ടി.
അതേസമയം ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇറാന് ശക്തമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത് എത്തി. ഇറാന്‍ യുഎസ് കേന്ദ്രങ്ങളെ ആക്രമിച്ചാല്‍ ഇതുവരെ കാണാത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.
ശനിയാഴ്ച രാത്രിയും പുലര്‍ച്ചെയുമായി നടത്തിയ ആക്രമണത്തില്‍ ഇസ്രയേലില്‍ ഇറാന്‍ കനത്ത നാശനഷ്ടമാണ് വരുത്തിയത്. ആക്രമണത്തില്‍ ഇതുവരെ ഇസ്രായേലില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ബാത് യാം നഗരത്തില്‍ ഒരു കെട്ടിടം നേരിട്ടുള്ള ആക്രമണത്തില്‍ തകരുകയും ആറ് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. 140ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് രണ്ട് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. കുറഞ്ഞത് ഏഴു പേരെയെങ്കിലും കാണാതായിട്ടുണ്ടെന്നും ഇവര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ ആയിരിക്കാമെന്നും അധികൃതര്‍ സംശയിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ വാതകപ്പാടം ആക്രമിച്ചതിനു പിന്നാലെയാണ് ഇറാന്‍ പ്രത്യാക്രമണം ശക്തമാക്കിയത്. അതേസമയം, ടെഹ്‌റാനിലെ ആയുധ ഉല്‍പാദന കേന്ദ്രങ്ങള്‍ക്കു സമീപം തമാസിക്കുന്ന ഇറാനിയന്‍ പൗരന്മാരോട് ഒഴിഞ്ഞുപോകാന്‍ ഞായറാഴ്ച ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. ആയുധ കേന്ദ്രങ്ങള്‍ സൈന്യം ആക്രമിക്കുമെന്നും ആണവ, സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം തുടരുമെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.