ജെറുസലേം: കഴിഞ്ഞ ദിവസം ഇറാന്‍ ഇസ്രയേലിലേക്ക് മിസൈല്‍ അയച്ച വാര്‍ത്ത പുറത്ത് വന്നപ്പോള്‍ ഏററവും പരിഭ്രാന്തരായത് ലോകമെമ്പാടുമുള്ള എയര്‍ലൈന്‍ കമ്പനികളാണ്. നൂറ് കണക്കിന് വിമാനങ്ങള്‍ ആകാശം ഒഴിഞ്ഞതിന്റെ ഏറെ കൗതും ഉണര്‍ത്തുന്ന ഫ്ളൈറ്റ് മാപ്പ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രി കൊണ്ട് 181 മിസൈലുകളാണ് ഇറാന്‍ ഇസ്രയേലിലേക്ക് അയച്ചത്.

ഇസ്രയേലിലെ ടെല്‍ അവീവിലെ ആകാശത്ത് ഇറാന്റെ മിസൈലുകള്‍ എത്തിയപ്പോള്‍ ഇറാനില്‍ ആഘോഷപരിപാടികള്‍ തുടങ്ങിയിരുന്നു. എന്നാല്‍ പതിനായിരക്കണക്കിന് വിമാനയാത്രക്കാര്‍ ഈ രാത്രിയില്‍ അനുഭവിച്ച മാനസിക സംഘര്‍ഷം വളരെ വലുതായിരുന്നു. പല വിമാനങ്ങളും ലക്ഷ്യസ്ഥാനത്തേക്ക് പറക്കുന്നതിനിടെയാണ് മിസൈല്‍ ഭീഷണിയെ തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ച് വിടേണ്ടി വന്നത്.

ഫ്ളൈറ്റ് റഡാര്‍ 24 ല്‍ നിന്ന് ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് പല വിമാനങ്ങളും ഇറാന്‍, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളുടെ മുകളില്‍ കൂടിയായിരുന്നു പറന്ന് കൊണ്ടിരുന്നത്. പല വിമാനങ്ങളും വളരെ പെട്ടെന്ന് തന്നെ ഈ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ നിന്ന് മാറി സഞ്ചരിക്കുന്നതായിട്ടാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. ഇറാന്റെ വടക്കന്‍ അതിര്‍ത്തിയിലേക്ക് കടന്ന ഒരു വിമാനം പെട്ടെന്ന് തന്നെ യു-ടേണ്‍ എടുത്ത് മറ്റൊരു ദിശയിലേക്ക് പറക്കുന്നതും കാണാം.

തുര്‍ക്കിയുടെ മുകളില്‍ പറക്കുകയായിരുന്ന മറ്റൊരു വിമാനവും പെട്ടെന്ന് ദിശ മാറ്റുന്നത് കാണാം.ഇസ്രയേലിന്റെ അയണ്‍ഡോം സംവിധാനവും അമേരിക്കയുടെ യുദ്ധക്കപ്പലില്‍ നിന്നുള്ള പ്രത്യാക്രമണവും കാരണം ഇറാന്‍ അയച്ച പല മിസൈലുകളും കത്തിയെരിഞ്ഞ വീഴുന്നത് വാല്‍നക്ഷത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് എന്നാണ് പല യാത്രക്കാരും പറയുന്നത്. ഇറാന്റെ മിസൈലാക്രമണം ദയനീയമായി പരാജയപ്പെട്ടു എന്നാണ് അമേരിക്കന്‍ സര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

വെസ്റ്റ് ബാങ്കില്‍ ഒരു ഫലസ്തീന്‍ പൗരന്‍ മാത്രമാണ് ഈ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ അയണ്‍ഡോമുകള്‍ തകര്‍ത്തെറിഞ്ഞ ഇറാന്റെ മിസൈലുകള്‍ ഇസ്രയേലിന്റെ പല ഭാഗങ്ങളിലും ചിതറിക്കിടക്കുകയാണ്. അതേ സമയം ഇസ്രയേല്‍ പ്രത്യാക്രമണം നടത്തിയില്ലെങ്കില്‍ ഈ പ്രശ്നം ഇവിടെ അവസാനിച്ചു എന്നാണ് തങ്ങള്‍ കരുതുന്നത് എന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ്യക്തമാക്കിയിരിക്കുന്നത്. ദൗത്യം അവസാനിച്ചതായും ഇനി തുടരാന്‍ താല്‍പ്പര്യമില്ല എന്നും ഇറാന്‍ അമേരിക്കയേയും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം തങ്ങള്‍ ഇസ്രയേലിലേക്ക് നടത്തിയ ആക്രമണം സ്വയം പ്രതിരോധിക്കലിന്റെ ഭാഗമായിട്ടായിരുന്നു എന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി വിശദീകരിക്കുന്നത്. ഹമാസ് തലവനായിരുന്ന ഇസ്മയില്‍ ഹനിയയുടെ വധത്തെ തുടര്‍ന്ന് ഇറാന്‍ വല്ലാത്ത സമ്മര്‍ദ്ദം അനുഭവിക്കുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.