ലണ്ടന്‍: ഇറാനെതിരെ അമേരിക്ക നടത്തിയ ആക്രമണത്തിനുള്ള പ്രതികാര നടപടികളാണോ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ നടന്ന ആക്രമണങ്ങള്‍? സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ച അതാണ്. സിറിയയിലും, ഫ്രാന്‍സിലും, അമേരിക്കയിലുമൊക്കെ നടന്ന ആക്രമണങ്ങള്‍ ഒരു ജനതയുടെ പ്രതികാരമാണെന്ന് ചിലര്‍ വിലയിരുത്തുന്നു. എന്നാല്‍, ഇതെല്ലാം തീവ്രവാദ ആക്രമണങ്ങളാണെന്നോ, പ്രതികാര നടപടിയാണെന്നോ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഈ ആക്രമണങ്ങള്‍ക്ക് പുറകിലെ ഉദ്ദേശ്യലക്ഷ്യങ്ങളും പുറത്തു വന്നിട്ടില്ല.

തെക്കന്‍ ഫ്രാന്‍സില്‍ നടന്ന ഞെട്ടിക്കുന്ന സംഭവത്തില്‍ വിവാഹദിവസം തന്നെ വധു അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. മറ്റൊരാള്‍ കൂടി മരണമടഞ്ഞ ഈ സംഭവത്തില്‍ ഒരു കുട്ടിക്ക് വെടിയേറ്റ് ഗുരുതരമായ പരിക്കുകളും പറ്റിയിട്ടുണ്ട്. ഇന്നലെ പ്രാദേശിക സമയം വൈകിട്ട് നാലരമണിയോടെയായിരുന്നു സംഭവം നടന്നത്. വധുവും വരനും അവരുടെ കാറില്‍ യാത്ര തിരിക്കാന്‍ തുടങ്ങിയപ്പോഴാണ് ഗോള്‍ഫ് കാര്‍ട്ടില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചത്. ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ വരന്‍ കാര്‍ പിന്നോട്ടെടുത്തപ്പോള്‍ അത് ഇടിച്ച് അക്രമികളില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു.

തെക്കന്‍ ഫ്രാന്‍സിലെ ഗോള്‍ട്ടിലുള്ള വോക്ല്യൂസ് അവെന്യുവില്‍ നടന്ന സംഭവത്തില്‍ നവദമ്പതിമാര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന 13 വയസ്സുള്ള കുട്ടിക്കും വെടിയേറ്റു. വിവരമറിഞ്ഞ ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിയ പോലീസ് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട മറ്റ് മൂന്ന് അക്രമികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് ചില പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകാണിതെന്നും പോലീസ് കരുതുന്നു.

അതിനിടയില്‍, മിഷിഗണില്‍ ഒരു പള്ളിക്കുള്ളില്‍ കുര്‍ബാന സമയത്ത് നടന്ന ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. മിഷിഗണ്‍, വെയ്‌നിലെ ക്രോസ്സ് പോയിന്റ് പള്ളിയില്‍ ഞായറാഴ്ച കുര്‍ബാന നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ഏകദേശം 31 വയസ്സുള്ള ഒരു വെള്ളക്കാരനായ വ്യക്തി തന്റെ ഫോര്‍ഡ് എഫ് - 150 പള്ളിക്കകത്തേക്ക് ഇടിച്ചു കയറ്റുകയും അലക്ഷ്യമായി ജനക്കൂട്ടത്തിനു നേരെ തുരുതുരാ വെടി ഉതിര്‍ക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. അക്രമി ആരാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

പേര് വെളിപ്പെടുത്താത്ത അക്രമി പള്ളിയിലെ സുരക്ഷാ ഗാര്‍ഡിന്റെ വെടിയേറ്റ് മരിച്ചതായും പോലീസ് അറിയിച്ചു. വെടിയുതിര്‍ക്കുന്നതും, പള്ളിക്കകത്തുണ്ടായിരുന്ന വി9ശ്വാസികള്‍ ഭയന്ന് ഓടുന്നതും ഒക്കെയായ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഭയന്നോടുന്ന കുട്ടികളുടെ നിലവിളികളും അതില്‍ കേള്‍ക്കാം. കുര്‍ബാന ആരംഭിച്ച് ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍, പതിനൊന്നരയോടെയായിരുന്നു വെടിവെപ്പ് നടന്നത്. സിറിയയിലെ ഒരു ക്രിസ്ത്യന്‍ പള്ളിക്ക് നേരെയുണ്ടായ ബോംബാക്രമണത്തില്‍ 22 വിശ്വാസികള്‍ മരിക്കുകയും 63 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വാര്‍ത്ത വന്നതിനു തൊട്ടുപിന്നാലെയാണ് ഈ സംഭവവും.

ഡമാസ്‌കസിനടുത്തുള്ള ഡ്വെല്ലയിലെ മാര്‍ ഏലിയാസ് പള്ളിയിലെത്തിയ അക്രമി ആദ്യം അവിടെ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ ഏര്‍പ്പെട്ടിരുന്ന വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീടായിരുന്നു തന്റെ നെഞ്ചില്‍ ഘടിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിപ്പിച്ചത്. പരിക്കേറ്റവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു എന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ അംഗമാണ് പൊട്ടിത്തെറിച്ച വ്യക്തി എന്ന് സിറിയന്‍ ആഭ്യന്തര മന്ത്രാലയം പറഞ്ഞു. എന്നാല്‍, ഒരു സംഘടനയും ഇതുവരെ ഈ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിറിയയില്‍ ഇത്തരത്തിലൊരു സംഭവം ഉണ്ടാകുന്നത്. പുതിയ ഇസ്ലാമിക ഭരണകൂടം ന്യൂനപക്ഷങ്ങളുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു സംഭവം എന്നത് ശ്രദ്ധേയാമാണ്. തീവ്രവാദ സംഘടനകളുടെ ചില സ്ലീപ്പിംഗ് സെല്ലൗകള്‍ ഇപ്പോഴും സിറിയയില്‍ ഉണ്ട് എന്നതിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്. സ്ഥാനഭൃഷ്ടനാക്കപ്പെട്ട മുന്‍ പ്രസിഡണ്ട് ബാഷര്‍ അല്‍ അസ്സദിന്റെ അടുത്ത ബന്ധുവായ വാസിം അല്‍ അസ്സദിന്റെ സിറിയന്‍ സുരക്ഷാ സൈന്യം അറസ്റ്റ് ചെയ്ത് 24 മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ഈ ആക്രമണം ഉണ്ടായത് എന്നതും ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. അക്രമിക്കൊപ്പം മറ്റ് രണ്ടുപേര്‍ കൂടി ഉണ്ടായിരുന്നതായും, അവര്‍ ഓടി രക്ഷപ്പെട്ടതായും ദൃക്സാക്ഷികള്‍ പറയുന്നു.