ലണ്ടന്‍: ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ പ്രതിമ വികൃതമാക്കിയവര്‍ക്കെതിരെ ഉടനടി നടപടികള്‍ കൈക്കൊള്ളണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടു. സെന്‍ട്രല്‍ ലണ്ടനിലെ, ബ്ലൂംസ്ബറിയിലുള്ള ടവിസ്റ്റോക് ചത്വരത്തിലെ പ്രതിമയാണ് സ്പ്രേ പെയിന്റ് ഉപയോഗിച്ച് 'തീവ്രവാദികള്‍', 'ഗാന്ധി, മോഡി, ഹിന്ദുസ്ഥാനി' എന്നീ വാക്കുകള്‍ എഴുതി വികൃതമാക്കിയത്. തീര്‍ത്തും ലജ്ജാകരം എന്നാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഈ പ്രവൃത്തിയെ അപലപിച്ചത്.

ഇതിനെ ഒരു തെമ്മാടിത്തം എന്ന നിലയില്‍ മാത്രം കാണാനാകില്ല എന്ന് പറഞ്ഞ ഹൈക്കമ്മീഷന്‍, അഹിംസയെന്ന ആശയത്തിന് നേരെയുള്ള ആക്രമണമാണ് ഇതെന്നും വ്യക്തമാക്കി. അന്താരാഷ്ട്ര അഹിംസ ദിനത്തിന് മൂന്ന് ദിവസം മുന്‍പ് മാത്രമാണ് ഇത് നടന്നതെന്ന് ചൂണ്ടിക്കാട്ടിയ ഹൈ കമ്മീഷന്‍, മഹാത്മാ ഗാന്ധിയുടെ പൈതൃകത്തിന് നേരെയാണ് ആക്രമണം ഉണ്ടായതെന്നും പറഞ്ഞു. പ്രതിമ പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനായി അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും ഹൈ കമ്മീഷന്‍ അറിയിച്ചു.

വെങ്കല പ്രതിമയില്‍, കറുത്ത് നിറം കൊണ്ട് പോറിയിട്ടതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആരാണ് ഇതിന് പിന്നില്‍ എന്ന് ഇതുവരെയും വ്യക്തമായിട്ടില്ലെങ്കിലും, വംശീയതയുടെ പേരില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമമായിട്ടാണ് പോലീസ് ഇതിനെ കാണുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റുകള്‍ ഒന്നും നടന്നിട്ടില്ലെന്നാണ് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നത്. കാംഡന്‍ കൗണ്‍സിലില്‍ നിന്നുള്ള ഒരു കൂട്ടം ക്ലീനര്‍മാര്‍ പ്രതിമ വൃത്തിയാക്കി കൊണ്ടിരിക്കുകയാണ്.

അന്താരാഷ്ട്ര അഹിംസ ദിനമായി ആചരിക്കുന്ന ഗാന്ധി ജയന്തിക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് ഇത്തരമൊരു പ്രവൃത്തി എന്നത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഗാന്ധിജി ചമ്രംപടഞ്ഞിരിക്കുന്ന നിലയിലുള്ള ഈ പ്രധിമ പോളിഷ് ശില്‍പിയായ ഫ്രെഡ ബ്രില്യന്റ് ആണ് നിര്‍മ്മിച്ചത്. ഇതാദ്യമായല്ല, ബ്രിട്ടനില്‍ ഗാന്ധിജിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. 2014 ല്‍ ലെസ്റ്ററിലെ ഗാന്ധി പ്രതിമയും വികൃതമാക്കിയിരുന്നു.