ലണ്ടന്‍: ഇറാനില്‍ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ രൂക്ഷമായാല്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് റഷ്യയിലേക്ക് രക്ഷപ്പെടാന്‍ 'പ്ലാന്‍ ബി' എന്ന പേരില്‍ ഒരു രഹസ്യ പദ്ധതിയുണ്ടെന്ന് ബ്രിട്ടീഷ് പത്രമായ 'ദി ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ചാണ് പത്രം ഞായറാഴ്ച ഈ വാര്‍ത്ത പുറത്തുവിട്ടത്.സിറിയന്‍ മുന്‍ ഏകാധിപതി ബഷാര്‍ അല്‍ അസദ് റഷ്യയിലേക്ക് അഭയം തേടിയതിന് സമാനമായ ഒരു നീക്കമാണ് 86-കാരനായ ഖമേനിയും ലക്ഷ്യമിടുന്നത്. പ്രക്ഷോഭകാരികള്‍ അധികാരം പിടിച്ചെടുക്കുമെന്ന ഭയമാണ് ഈ നീക്കത്തിന് പിന്നിലെന്ന് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

86 വയസ്സുകാരനായ ഖമേനിയും അദ്ദേഹത്തിന്റെ മകനും അടുത്ത പിന്‍ഗാമിയെന്ന് കരുതുന്ന മോജ്തബ ഉള്‍പ്പെടെയുള്ള 20 അടുത്ത അനുയായികളും കുടുംബാംഗങ്ങളും അടങ്ങുന്ന സംഘത്തിന് വേണ്ടിയുള്ളതാണ് ഈ പദ്ധതി. 2013-ലെ റോയിട്ടേഴ്‌സ് അന്വേഷണം അനുസരിച്ച് ഏകദേശം 95 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഖമേനിയുടെ വിപുലമായ ആസ്തി ശൃംഖലയും ഈ രക്ഷപ്പെടല്‍ പദ്ധതിയുടെ ഭാഗമായി മാറ്റുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാനിലെ ശക്തമായ സംഘടനകളിലൊന്നായ സെതാദ്, സാമ്പത്തിക കാര്യങ്ങളില്‍ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്ന ചാരിറ്റബിള്‍ ഫൗണ്ടേഷനുകള്‍ എന്നിവയെല്ലാം ഈ ആസ്തികളില്‍ ഉള്‍പ്പെടുന്നു.

മുന്‍ ഇസ്രായേല്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ ബേനി സബ്തി പറയുന്നതനുസരിച്ച്, ഖമേനിക്ക് റഷ്യയല്ലാതെ പോകാന്‍ മറ്റൊരിടമില്ല. ഖമേനിക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനോട് വലിയ മതിപ്പാണുള്ളതെന്നും ഇറാനിയന്‍ സംസ്‌കാരം റഷ്യന്‍ സംസ്‌കാരത്തോട് കൂടുതല്‍ സാമ്യമുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിറിയന്‍ ഏകാധിപതിയായിരുന്ന ബാഷര്‍ അല്‍-അസദ് 2024 നവംബറില്‍ തന്റെ ഭരണം തകര്‍ന്നപ്പോള്‍ മോസ്‌കോയിലേക്ക് രക്ഷപ്പെട്ടതിന് സമാനമായ ഒരു നീക്കമാണിതെന്നാണ് വിലയിരുത്തല്‍. അസദ് ഇപ്പോള്‍ റഷ്യയില്‍ ആഡംബര ജീവിതം നയിക്കുകയാണെന്നും നേത്രരോഗ ചികിത്സയെക്കുറിച്ച് പഠനം പുതുക്കുകയാണെന്നും 'ദി ഗാര്‍ഡിയന്‍' ഡിസംബര്‍ 19-ന് കുടുംബാംഗങ്ങളുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അസദ് റഷ്യന്‍ ഭാഷ പഠിക്കുകയും മോസ്‌കോയിലെ സമ്പന്നരെ ലക്ഷ്യമിട്ട് നേത്രരോഗ ചികിത്സയില്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാനില്‍ പ്രതിഷേധങ്ങള്‍ വ്യാപകമായി തുടരുന്നതിനിടെ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ 'പരമാവധി സമ്മര്‍ദ്ദ പ്രചാരണം' തുടരുകയാണ്. 'മുന്‍കാലങ്ങളിലേത് പോലെ ജനങ്ങളെ കൊന്നൊടുക്കിയാല്‍ അമേരിക്കയുടെ ഭാഗത്തുനിന്ന് ശക്തമായ തിരിച്ചടിയുണ്ടാകും,' എന്ന് എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ വെച്ച് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.