ടെഹ്‌റാന്‍: ആയത്തുള്ള അലി ഖമേനിയുടെ മകന്‍ മൊജ്തബ ഖമേനിക്കു യുദ്ധത്തില്‍ പരിക്കേറ്റതായി വെളിപ്പെടുത്തല്‍. മൊജ്തബ ഖമേനിയെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് നിര്‍ണായക വെളിപ്പെടുത്തല്‍. ഇറാന്റെ പരമോന്നത നേതാവായി ചുമതലയേറ്റതിന് ശേഷം, ഇസ്രായേലിന്റെ 'ഹിറ്റ് ലിസ്റ്റില്‍' ഇടംപിടിച്ച വ്യക്തിയാണ് കടുത്ത യാഥാസ്ഥിതിക പുരോഹിതനായ മൊജ്താബ. ഖമേനിക്ക് ശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയെയും ഇല്ലാതാക്കുമെന്ന് ഇസ്രായേല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇറാന്‍ സ്റ്റേറ്റ് ടിവിയില്‍ അദ്ദേഹത്തിന്റെ സ്ഥാനാരോഹണത്തെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടിലാണ്, മൊജ്താബക്കും യുദ്ധത്തില്‍ പരിക്കേറ്റുതായി പരാമര്‍ശിക്കുന്നത്. നിലവിലെ സംഘര്‍ഷത്തെ 'റമദാന്‍ യുദ്ധം' എന്നാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ഈ യുദ്ധത്തില്‍ ശത്രുക്കള്‍ കാരണമാണ് അദ്ദേഹത്തിന് പരിക്കേറ്റതെന്ന് വാര്‍ത്താ അവതാരകന്‍ വിശേഷിപ്പിച്ചു.

പരുക്കേറ്റത് എങ്ങനെ, എപ്പോള്‍?

എന്നാല്‍ ഇത് എങ്ങനെയെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നില്ല. ഖമേനിക്ക് പരിക്കേറ്റത് 1980-കളിലെ ഇറാന്‍-ഇറാഖ് യുദ്ധത്തിനിടെയാകാമെന്ന് പിന്നീട് ഒരു വിശകലന വിദഗ്ധന്‍ അഭിപ്രായപ്പെട്ടുവെങ്കിലും, വ്യത്യസ്തമായ ഈ വിവരങ്ങള്‍ തമ്മില്‍ ഒത്തുപോകുന്നില്ല. യുദ്ധം ആരംഭിച്ചതിന് ശേഷം മൊജ്തബയെ പൊതുവേദികളില്‍ കണ്ടിട്ടില്ല. അദ്ദേഹം ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമുള്ളയാളാണെന്നും മനഃശാസ്ത്രത്തില്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു. ആധുനിക സാങ്കേതികവിദ്യകള്‍, സൈനിക ശാസ്ത്രം, സുരക്ഷാ വിഷയങ്ങള്‍, കൂടാതെ രാഷ്ട്രീയ തത്വങ്ങള്‍, രാജ്യത്തിന്റെ ഭരണപരമായ ആവശ്യകതകള്‍ എന്നിവയില്‍ ഇദ്ദേഹത്തിന് അറിവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പിതാവില്‍ നിന്ന് മകനിലേക്ക് അധികാരം കൈമാറുന്നതിനെ അനുകൂലിക്കുന്നില്ല ഇറാനിലെ ഷിയാ മുസ്ലിം പുരോഹിത സമൂഹം. ഉന്നത റാങ്കിലുള്ള ഒരു പുരോഹിതനല്ല മൊജ്തബ. അദ്ദേഹം ഇതുവരെ ഒരു ഔദ്യോഗിക പദവിയും വഹിച്ചിട്ടില്ല, ഭരണകൂടത്തില്‍ ഇതുവരെ ഔദ്യോഗികമായ ഒരു പങ്കും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. 1979-ലെ ഇറാനിയന്‍ വിപ്ലവത്തിന് മുമ്പ് അമേരിക്കയുടെ പിന്തുണയോടെ ഭരിച്ചിരുന്ന ഷായുടെ രാജഭരണത്തിന് സമാനമായി ഇത് മാറുമെന്ന് ഭയന്നതുകൊണ്ടാണ് മകന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് അദ്ദേഹത്തിന്റെ പിതാവ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതെന്ന് പറയപ്പെടുന്നു. ഇറാനിലെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടതോടെ, പിതാവിനെ വധിച്ചതിന് പ്രതികാരം ചെയ്യാന്‍ അദ്ദേഹം ശ്രമിക്കുമെന്ന് ഒരു ഇറാന്‍ വിദഗ്ധന്‍ അഭിപ്രായപ്പെടുന്നു. അലി ഖമേനിയുടെ ഓരോ പിന്‍ഗാമിയെയും തങ്ങള്‍ 'വേട്ടയാടുമെന്ന്' ഇസ്രായേല്‍ സൈന്യം നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ട്രംപിന് സ്വീകാര്യനല്ല

ഇറാനിലെ ഇസ്ലാമിക ഭരണസംവിധാനമനുസരിച്ച്, പരമോന്നത നേതാവ് കാര്യമായ രാഷ്ട്രീയ അധികാരം കൈയ്യാളുന്ന ഒരു മുതിര്‍ന്ന നേതാവായിരിക്കണം. ഖമേനി ഇതുവരെ ഉന്നത രാഷ്ട്രീയ പദവികള്‍ വഹിച്ചിട്ടില്ലെങ്കിലും, ഷിയാ മതവിശ്വാസികളുടെ പുണ്യനഗരമായ ഖുമിലെ ഇസ്ലാമിക് മതപഠനശാലകളില്‍ മതപരമായ യാഥാസ്ഥിതികര്‍ക്ക് കീഴില്‍ അദ്ദേഹം പഠനം നടത്തിയിട്ടുണ്ട്. മൊജ്തബ ഖമേനിയെക്കുറിച്ച് തനിക്കുള്ള അഭിപ്രായം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഖമേനിയുടെ മകന്‍ 'സ്വീകാര്യനല്ലാത്ത വ്യക്തിയാണെന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.

ഇറാന്‍-ഇറാഖ് യുദ്ധകാലത്ത് ഇറാനിയന്‍ സായുധ സേനയില്‍ സേവനമനുഷ്ഠിച്ച മൊജ്തബ ഖമേനിക്ക് തിരശ്ശീലയ്ക്ക് പിന്നില്‍ കാര്യമായ സ്വാധീനമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അലവി സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം, ഇറാന്‍-ഇറാഖ് യുദ്ധത്തിനിടെ ഹ്രസ്വകാലത്തേക്ക് അദ്ദേഹം സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് 1999-ല്‍ പുണ്യനഗരമായ ഖുമില്‍ അദ്ദേഹം മതപഠനം തുടര്‍ന്നു. പിതാവില്‍ നിന്ന് വ്യത്യസ്തമായി പൊതുവേദികളില്‍ ഒട്ടും പ്രത്യക്ഷപ്പെടാത്ത രീതിയായിരുന്നു അദ്ദേഹം പിന്തുടര്‍ന്നിരുന്നത്. പുതിയ പരമോന്നത നേതാവായ അദ്ദേഹത്തെ വളരെ കുറച്ചു തവണ മാത്രമേ ചിത്രങ്ങളില്‍ കാണാന്‍ സാധിച്ചിട്ടുള്ളൂ. ഒരിക്കലും ഔദ്യോഗിക അഭിമുഖങ്ങളും നല്‍കിയിട്ടില്ല.

അധികാരത്തിന്റെ നിഴല്‍ രൂപം

ചിത്രങ്ങളില്‍ അപൂര്‍വ്വമായി മാത്രം പ്രത്യക്ഷപ്പെടുകയും ഔദ്യോഗിക സര്‍ക്കാര്‍ പദവികളൊന്നും വഹിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, പിതാവായ അയത്തൊള്ളയുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന വ്യക്തിയായാണ് ഖമേനിയെ ദീര്‍ഘകാലമായി കണക്കാക്കപ്പെടുന്നത്.

യുഎസ് നയതന്ത്ര രേഖകളില്‍ ഇദ്ദേഹത്തെ 'അധികാരത്തിന്റെ നിഴല്‍ രൂപം' എന്നും ഭരണകൂടത്തിലെ പ്രധാനികളില്‍ ഒരാള്‍ എന്നും നേരത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. വടക്കന്‍ ലണ്ടനിലെ ആഡംബര സ്വത്തുക്കള്‍, യുകെ, സ്വിറ്റ്സര്‍ലന്‍ഡ്, യുഎഇ, ലിച്ചെന്‍സ്റ്റീന്‍ എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ ഇദ്ദേഹത്തിന് സ്വന്തമായുണ്ട്.