ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷാവസ്ഥ സംബന്ധിച്ച് രാജ്യസഭയില്‍ പ്രസ്താവന നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അദ്ദേഹം സഭയെ അറിയിച്ചു. സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പശ്ചിമേഷ്യയിലുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനായി വിമാനങ്ങള്‍ സജ്ജമാണെന്ന് മന്ത്രി വ്യക്തമാക്കി.

നിലവിലെ യുദ്ധസാഹചര്യം ഇന്ത്യയെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും പൗരന്മാരുടെ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷ മേഖലകളില്‍നിന്ന് മടങ്ങിവരാന്‍ കാത്തിരിക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനായി വിമാനങ്ങള്‍ സജ്ജമാണെന്ന് മന്ത്രി സഭയെ അറിയിച്ചു. പ്രവാസികളുടെ സുരക്ഷയ്ക്കായി വിവിധ രാജ്യങ്ങളുമായി നയതന്ത്ര ചര്‍ച്ചകള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പ്രത്യേക സുരക്ഷാ കാബിനറ്റ് യോഗം ചേര്‍ന്നതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പശ്ചിമേഷ്യന്‍ പ്രതിസന്ധി മൂലം ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധന രാജ്യത്തെ സാമ്പത്തികമായി ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

അതിനിടെ സൗദി അറേബ്യക്ക് നേരെ ഇറാന്‍ നടത്തിയ പ്രൊജക്‌റ്റൈല്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ പൗരന്‍ മരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ റിയാദിലെ ഇന്ത്യന്‍ എംബസി നിഷേധിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ ഒരു ഇന്ത്യക്കാരന്‍ നിലവില്‍ അല്‍ ഖര്‍ജിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും എംബസി അറിയിച്ചു. ഇന്നലെ വൈകുന്നേരം അല്‍ ഖര്‍ജില്‍ ഉണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ ഒരു ഇന്ത്യക്കാരനും മരിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്.

ഈ വിഷയത്തില്‍ ബന്ധപ്പെട്ട സൗദി അധികൃതരുമായി എംബസി ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു. കൗണ്‍സിലര്‍ (സിഡബ്ല്യു) വൈ. സാബിര്‍ ഇന്നലെ രാത്രി അല്‍ ഖര്‍ജില്‍ സന്ദര്‍ശനം നടത്തുകയും ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ ഉള്‍പ്പെട്ട പരിക്കേറ്റ ഇന്ത്യന്‍ പൗരനെ കാണുകയും ചെയ്തുവെന്നും എംബസി കൂട്ടിച്ചേര്‍ത്തു. ഒരു ജനവാസ മേഖലയില്‍ പതിച്ച ഒരു സൈനിക പ്രൊജക്ടൈല്‍ മൂലം ഇന്ത്യക്കാരനും ബംഗ്ലാദേശി പൗരനും കൊല്ലപ്പെട്ടതായി സൗദി സിവില്‍ ഡിഫന്‍സ് ഏജന്‍സി നേരത്തെ പറഞ്ഞിരുന്നു.

സൗദിയില്‍ അല്‍ ഷൈബ എണ്ണപ്പാടത്തിന് നേരെ അയച്ച ഡ്രോണുകള്‍ തകര്‍ത്തു. അല്‍ ജൗഫ് മേഖലയിലേക്കും ആക്രമണം ഉണ്ടായി. പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസിലേക്ക് ബലിസ്റ്റിക് മിസൈല്‍ ആക്രമണം ഉണ്ടായി. റിയാദിലും ആക്രമണം ശ്രമം ഉണ്ടായി. ബഹ്റൈനില്‍ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കു പറ്റി. വേറെയും ആളുകള്‍ക്ക് പരിക്കുണ്ട്. സിത്രയില്‍ വീടുകള്‍ തകര്‍ന്നു. യുഎഇയിലെ ഫുജൈറയില്‍ ഡ്രോണ്‍ ആവശ്ഷ്ടം വീണുണ്ടായ തീപ്പിടുത്തം നിയന്ത്രിച്ചു. യുഎഇ പ്രസിഡന്റും പ്രതിരോധ മന്ത്രിയും പ്രതിരോധ മന്ത്രാലയം സന്ദര്‍ശിച്ചു . കുവൈത്തില്‍ പുലര്‍ച്ചെ വിവിധ ആക്രമണ ശ്രമം നടന്നു. സൗദിയില്‍ ചൈനീസ് പ്രതിനിധി സംഘം ജിസിസി നേതാക്കളെ കണ്ടു.