- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതോടെ കലിപ്പ് മൂത്ത് യുദ്ധം മുറുക്കാന്‍ ഇറങ്ങി പുറപ്പെട്ട് ട്രംപ്; ഇറാന് ഒരു വലിയ രാജ്യമാണ്, കുറഞ്ഞത് നാലാഴ്ച്ച യുദ്ധം തുടരും; കൂടുതല്‍ അമേരിക്കന്‍ പൗരന്മാരോ സൈനികരോ വധിക്കപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും ഈ സൈനിക നീക്കം ആത്യന്തികമായി ലോകത്തിന് വലിയ ഗുണം ചെയ്യുമെന്നും യുഎസ് പ്രസിഡന്റ്; യുദ്ധം നാലാഴ്ച്ച നീണ്ടാല്‍ ഗള്‍ഫില്‍ ഉടലെടുക്കുക വന്‍ പ്രതിസന്ധി
അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതോടെ കലിപ്പ് മൂത്ത് യുദ്ധം മുറുക്കാന്‍ ഇറങ്ങി പുറപ്പെട്ട് ട്രംപ്

വാഷിംഗ്ടണ്‍: പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെ വധിച്ചതിനെതിരെ ഇറാന്‍ നടത്തിയ തിരിച്ചടിയില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കുവൈത്തിലുള്ള അമേരിക്കന്‍ ബേസിലെ സൈനികരാണ് ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും ജിസിസി രാജ്യങ്ങള്‍ക്ക് നേരെ ആക്രമണവും കടുപ്പിച്ചതോട ആകെ കലികയറിയ അവസ്ഥയിലാണ് ട്രംപ്. ഇതോടെ യുദ്ധം മുറുക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കയാണ് അദ്ദേഹം.
ഇറാനെതിരായ സൈനിക നടപടിക്ക് നാലാഴ്ച വരെ സമയം എടുത്തേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. ''ഇതൊരു നാലാഴ്ചത്തെ പ്രക്രിയയാണ്. നാലാഴ്ചയോളം എടുക്കുമെന്നാണ് ഞങ്ങള്‍ കണക്കുകൂട്ടുന്നത്. അതൊരു വലിയ രാജ്യമാണ്. നാലാഴ്ചയോ അതില്‍ കുറവോ സമയമെടുക്കും'' ബ്രിട്ടീഷ് പത്രമായ ഡെയ്ലി മെയിലിനോട് ട്രംപ് പറഞ്ഞു. ഇറാനുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് ട്രംപ് പറഞ്ഞെങ്കിലും അതുടന്‍ സംഭവിക്കുമോ എന്ന് വ്യക്തമാക്കിയില്ല. ''അവര്‍ക്ക് സംസാരിക്കാന്‍ ആഗ്രഹമുണ്ട്, പക്ഷേ ഞാന്‍ പറഞ്ഞു, കഴിഞ്ഞ ആഴ്ചയാണ് നിങ്ങള്‍ സംസാരിക്കേണ്ടിയിരുന്നത്, ഈ ആഴ്ചയല്ല'' ട്രംപ് പറഞ്ഞു.
ഇറാന് നേരെ ചരിത്രത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അതിശക്തമായ സൈനിക നടപടി തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലക്ഷ്യങ്ങള്‍ പൂര്‍ണ്ണമായും കൈവരിക്കുന്നത് വരെ സൈനിക നീക്കം തുടരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ അമേരിക്കന്‍ പൗരന്മാരോ സൈനികരോ വധിക്കപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും ഈ സൈനിക നീക്കം ആത്യന്തികമായി ലോകത്തിന് വലിയ ഗുണം ചെയ്യുമെന്നും ട്രംപ് എന്‍ ബി സി ന്യൂസിന് നല്‍കിയ അഭിമുഖത്തിലു വ്യക്തമാക്കി.
ഇറാന്റെ പരമോന്നത നേതാവിനെയും ഡസന്‍ കണക്കിന് ഉന്നത ഉദ്യോഗസ്ഥരെയും വധിച്ച സൈനിക നീക്കം നിശ്ചയിച്ച സമയത്തേക്കാള്‍ വേഗത്തിലാണ് പുരോഗമിക്കുന്നതെന്ന് ട്രംപ് അവകാശപ്പെട്ടു. കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ രക്തത്തിന് പകരം ചോദിക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ്, ഇറാന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന 'ചില്ലിംഗ്' അന്ത്യശാസനമാണ് നല്‍കിയിരിക്കുന്നത്. അമേരിക്കന്‍ സേനയ്‌ക്കെതിരെ ഇറാന്‍ നടത്തുന്ന നീക്കങ്ങള്‍ ഇനി വച്ചുപൊറുപ്പിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. 'നമ്മുടെ വീരന്മാരുടെ ജീവനെടുത്തവര്‍ക്ക് സമാധാനമായി ഉറങ്ങാന്‍ കഴിയില്ല. ഓരോ ആക്രമണത്തിനും അര്‍ഹിക്കുന്ന മറുപടി നല്‍കിയിരിക്കും. ഇത് വെറുമൊരു മുന്നറിയിപ്പല്ല, നടപ്പിലാക്കാന്‍ പോകുന്ന തീരുമാനമാണ്'- ട്രംപ് പറഞ്ഞു.
തന്റെ ഭരണത്തിന് കീഴില്‍ ഇറാനെ നിലയ്ക്കു നിര്‍ത്തുമെന്നും അവരുടെ ആണവ മോഹങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. 'ഞാന്‍ തമാശ പറയുകയല്ല. അവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമായി അറിയാം. മുന്‍പ് ഞാന്‍ കാണിച്ചതിനേക്കാള്‍ വലിയ കരുത്ത് ഇനിയുള്ള ദിവസങ്ങളില്‍ അവര്‍ കാണും,' ട്രംപ് പറഞ്ഞു.
മുന്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ ഇറാനെ സാമ്പത്തികമായി സഹായിച്ചുവെന്നും എന്നാല്‍ താന്‍ വന്നതോടെ ആ പണമൊഴുക്ക് നിലച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കും സൈനികര്‍ക്കും നേരെ ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാല്‍ അതിന് ഇരട്ടി പ്രഹരം നല്‍കാനാണ് പെന്റഗണിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്നും അദ്ദേഹം സൂചിപ്പിച്ചു. ട്രംപിന്റെ പ്രസംഗത്തിന് പിന്നാലെ പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ പാരമ്യത്തിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളാണ് ട്രംപിനെ ചൊടിപ്പിച്ചത്.
പുതിയ നേതൃത്വം ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ചു
ഇറാനിലെ പുതിയ നേതൃത്വം ചര്‍ച്ചകള്‍ക്കായി ബന്ധപ്പെട്ടെന്നും ട്രംപ് അവകാശപ്പെട്ടു. അവര്‍ ചര്‍ച്ചക്ക് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. താന്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും ട്രംപ് പറഞ്ഞു. ഇത് അവര്‍ക്ക് നേരത്തെ ചെയ്യാമായിരുന്നു. എന്നാല്‍ അവര്‍ വളരെയധികം കാത്തിരുന്നു. അവര്‍ക്ക് കുറച്ചുകൂടി പ്രായോഗികമായ രീതിയില്‍ പ്രതികരിക്കാമായിരുന്നു എന്നും 'ദ അത്ലാന്റിക്' മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
ഇറാനിലെ വിപ്ലവ ഗാര്‍ഡുകളോടും സൈന്യത്തോടും ആയുധം വച്ചു കീഴടങ്ങാന്‍ ട്രംപ് ആവശ്യപ്പെട്ടു. 'സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഇറാനിലെ ദേശസ്‌നേഹികള്‍ ധൈര്യപൂര്‍വ്വം മുന്നോട്ട് വരണം. നിങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള നിമിഷമാണിത്. അമേരിക്ക നിങ്ങള്‍ക്കൊപ്പമുണ്ട്,' എന്ന് അദ്ദേഹം ഇറാന്‍ ജനതയോട് ആഹ്വാനം ചെയ്തു. 48 ഇറാനിയന്‍ നേതാക്കളെ വധിച്ചതായും ഒന്‍പത് യുദ്ധക്കപ്പലുകള്‍ തകര്‍ത്തതായും യുഎസ് അവകാശപ്പെട്ടു.
ട്രംപ് പുതിയ നേതൃത്വം എന്ന് ഉദ്ദേശിച്ചത് ആരെയാണ് എന്നതില്‍ വ്യക്തതയില്ല. ഖമേനി കൊല്ലപ്പെട്ടതിന് ശേഷമുള്ള ഇറാനിലെ നേതൃത്വമാണോ അല്ലെങ്കില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന പാവ ഭരണകൂടമാണോ എന്നതില്‍ വ്യക്തതയില്ല. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ചതായി ഒമാന്‍ വിദേശകാര്യ മന്ത്രിയും അറിയിച്ചിട്ടുണ്ട്.
ഒമാന്റെ നേതൃത്വത്തിലാണ് നേരത്തെ യുഎസ്- ഇറാന്‍ സമാധാന ചര്‍ച്ച നടന്നുകൊണ്ടിരുന്നത്. അതിനിടെയാണ് ഇറാനെതിരെ ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഇനി ചര്‍ച്ചക്ക് ആര് മുന്‍കൈ എടുക്കും എന്നതാണ് പ്രധാനം. ഒമാനും ഖത്തറും ചേര്‍ന്നുള്ള മധ്യസ്ഥ നീക്കങ്ങളിലൂടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയുമോ എന്നതാണ് ഇനി അറിയാനുള്ളത്.
അതേസമയം, ഇറാന്‍ പരമോന്നത നേതാവിനെ വധിച്ചതിന് പകരമായി അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ ആക്രമിച്ചതായി ഇറാന്‍ വിപ്ലവ ഗാര്‍ഡ് അവകാശപ്പെട്ടു. എന്നാല്‍ ഈ മിസൈലുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. ഇതിന് പിന്നാലെ ഇറാന്‍ പള്ളികളില്‍ 'പ്രതികാരത്തിന്റെ ചുവപ്പ് കൊടി' ഉയര്‍ത്തിയിരിക്കുകയാണ്. ഇതിനു മുന്‍പ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പ്രഹരം അമേരിക്കയ്ക്കും ഇസ്രയേലിനും നല്‍കുമെന്നാണ് ഇറാന്റെ ഭീഷണി. കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രയേല്‍, യുഎഇ, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍, സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിലായി ഇറാന്‍ വിക്ഷേപിച്ച ഡ്രോണുകളും മിസൈലുകളും പതിച്ചിട്ടുണ്ട്. മേഖലയിലെ അമേരിക്കന്‍ താവളങ്ങളും കനത്ത ജാഗ്രതയിലാണ്.
നേരത്തെ ഇറാന്‍ തിരിച്ചടിയില്‍ മൂന്ന് യു.എസ് സൈനികര്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തതായി സ്ഥിരീകരിച്ച് അമേരിക്ക. നിരവധിപേര്‍ക്ക് നിസ്സാര പരിക്കുണ്ടെന്നും മേഖലയിലെ യു.എസ് സൈനിക ആസ്ഥാനം വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. ഗള്‍ഫ് മേഖലയില്‍ വിന്യസിച്ചിരിക്കുന്ന അമേരിക്കന്‍ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കണ് നേരെ മിസൈല്‍ ആക്രമണം നടത്തിയതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് (ഐ.ആര്‍.ജി.സി) അറിയിച്ചിരുന്നു.
അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണത്തില്‍ ഖാംനഈ കൊല്ലപ്പെട്ടതിന് പ്രതികാരമായി നടത്തിയ 'ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 4' ന്റെ ഭാഗമായാണ് ഈ ആക്രമണമെന്ന് ഇറാന്‍ വ്യക്തമാക്കി. യു.എസ്.എസ് എബ്രഹാം ലിങ്കണില്‍ നാല് ബാലിസ്റ്റിക് മിസൈലുകള്‍ നേരിട്ട് പതിച്ചതായാണ് ഇറാന്‍ അവകാശവാദം. എന്നാല്‍, ഇറാന്റെ ഈ അവകാശവാദം അമേരിക്കന്‍ പ്രതിരോധ വകുപ്പ് നിഷേധിച്ചു. മേഖലയില്‍ സംഘര്‍ഷം അതിരൂക്ഷമായ സാഹചര്യത്തില്‍ യു.എസ് സേന അതീവ ജാഗ്രതയിലാണ്.
അതിനിടയില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രായേലില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ ബെയ്ത്ത് ശെമേശിലെ ബോംബ് ഷൈല്‍ട്ടറില്‍ പതിക്കുകയായിരുന്നു. നേരത്തെ എട്ടുപേരുടെ മരണമാണ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അവശിഷ്ടങ്ങള്‍ക്കടിയില്‍ നടത്തിയ തെരച്ചിലില്‍ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു. സ്ഥലത്തുണ്ടയിരുന്ന 20 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ബെയ്ത്ത് ശെമേശ് മേയര്‍ ശാമുവല്‍ ഗ്രീന്‍ബെര്‍ഗ് പറഞ്ഞു.
അമേരിക്കയും ഇസ്രായേലും ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ശക്തി ഉപയോഗിച്ച് അവരെ ആക്രമിക്കുമെന്ന് ഇറാന്‍ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് മുന്‍ സൈനിക ഉദ്യോഗസ്ഥനും സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയുമായ അലി ലാരിജാനി നേരത്തെ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇറാന്റെ ഈ ആക്രമണം ഉണ്ടായത്.


