ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ കരുത്തുറ്റ യുവമുഖവും അരവിന്ദ് കെജ്രിവാളിന്റെ വിശ്വസ്തനുമായ രാഘവ് ചദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയത് ദേശീയ രാഷ്ട്രീയത്തില്‍ വന്‍ ചര്‍ച്ചയാകുന്നു. 2023 മുതല്‍ വഹിച്ചുവന്ന പദവിയില്‍ നിന്ന് ചദ്ദയെ നീക്കി പഞ്ചാബ് എംപി അശോക് മിത്തലിനെയാണ് പാര്‍ട്ടി പ്രതിഷ്ഠിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ ചദ്ദയ്ക്ക് സംസാരിക്കാന്‍ സമയം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ സെക്രട്ടേറിയറ്റിന് പാര്‍ട്ടി കത്തുനല്‍കിയത് അണികളെയും രാഷ്ട്രീയ നിരീക്ഷകരെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്.

കെജ്രിവാളിന്റെ വിശ്വസ്തരിലൊരാളായി അറിയപ്പെട്ടിരുന്ന ചദ്ദയും പാര്‍ട്ടിയും തമ്മില്‍ വലിയ വിള്ളലുകള്‍ രൂപപ്പെട്ടോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. മദ്യനയക്കേസില്‍ കെജ്രിവാളും സിസോദിയയും കുറ്റവിമുക്തരായപ്പോള്‍ പോലും ചദ്ദ പുലര്‍ത്തിയ 'രഹസ്യ മൗനം' ഈ സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. ഡെലിവറി ബോയ് ആയും സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചും ശ്രദ്ധേയനായ ചദ്ദയെ പാര്‍ട്ടി പെട്ടെന്ന് കൈവിടാന്‍ കാരണമെന്ത്? ഇത് വെറുമൊരു സ്ഥാനമാറ്റമോ അതോ പുറത്തേക്കുള്ള വഴിയോ? ഈ ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്.

ഈ മാറ്റം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് രാജ്യസഭാ സെക്രട്ടേറിയറ്റിന് കൈമാറിയിട്ടുണ്ട്. പാര്‍ലമെന്റില്‍ സംസാരിക്കാന്‍ ചദ്ദയ്ക്ക് സമയം അനുവദിക്കരുത് എന്ന കാര്യവും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്ന് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

എഎപിയില്‍ ഭിന്നതയോ? രാഘവ് ചദ്ദയുടെ മൗനത്തിന് പിന്നില്‍

ഈ നീക്കം പാര്‍ട്ടിനുള്ളില്‍ ഭിന്നതയുണ്ടെന്ന സൂചനകള്‍ നല്‍കിയതോടെ, എല്ലാം ശുഭകരമാണെന്നും ഇതൊരു സാധാരണ നടപടിക്രമം മാത്രമാണെന്നും അശോക് മിത്തല്‍ ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു. 'എല്ലാവര്‍ക്കും അവസരം ലഭിക്കണമെന്നാണ് പാര്‍ട്ടി വിശ്വസിക്കുന്നത്,'അദ്ദേഹം വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടിയെയും അതിന്റെ ഉന്നത നേതൃത്വത്തെയും ബാധിക്കുന്ന സുപ്രധാന സംഭവവികാസങ്ങളില്‍ ചദ്ദ തുടരുന്ന മൗനത്തിനിടയിലാണ് ഈ മാറ്റം. എന്നാല്‍, പാര്‍ട്ടി കാര്യങ്ങളില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുന്നതിനെച്ചൊല്ലി നേരത്തെയും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മദ്യനയക്കേസില്‍ കെജ്രിവാള്‍ അറസ്റ്റിലായപ്പോള്‍, തന്റെ പ്രതികരണം വൈകിയതിന് കാരണം യുകെയില്‍ നടത്തിയ നേത്ര ശസ്ത്രക്രിയയില്‍ നിന്നുള്ള സുഖപ്രാപ്തിയാണെന്നാണ് പഞ്ചാബ് എംപി അന്ന് ചൂണ്ടിക്കാട്ടിയത്.

2026-ലേക്ക് എത്തുമ്പോള്‍, ഡല്‍ഹി മദ്യനയക്കേസില്‍ ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരെ ഫെബ്രുവരിയില്‍ കോടതി എല്ലാ കുറ്റങ്ങളില്‍ നിന്നും വിമുക്തരാക്കിയപ്പോഴും ചദ്ദ പരസ്യമായി പ്രതികരിച്ചില്ല. സഹപ്രവര്‍ത്തകര്‍ക്ക് ആശ്വാസം ലഭിച്ച വാര്‍ത്ത അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാത്തതും രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.

പാര്‍ട്ടി ഓഫീസില്‍ കെജ്രിവാള്‍ നടത്തിയ വാര്‍ത്താസമ്മേളനം, ബിജെപിക്കെതിരെ ആഞ്ഞടിച്ച ജന്തര്‍മന്തറിലെ 'ജനസഭ' തുടങ്ങിയ പ്രധാന പരിപാടികളിലും 37-കാരനായ ഈ എംപിയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ചദ്ദ, 2012-ല്‍ പാര്‍ട്ടി രൂപീകരണം മുതല്‍ ഒപ്പമുള്ളയാളും കെജ്രിവാളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയുമാണ്. പാര്‍ട്ടിയുടെ ദേശീയ ട്രഷററായും പരമോന്നത തീരുമാനങ്ങള്‍ എടുക്കുന്ന പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റി അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രതിപക്ഷമായ 'ഇന്ത്യ' സഖ്യത്തിന്റെ ഏകോപനത്തിലും അദ്ദേഹം പങ്കുവഹിച്ചിരുന്നു.

ജനകീയ വിഷയങ്ങളില്‍ ഇടപെട്ട് ലൈം ലൈറ്റില്‍

ഡല്‍ഹി എംഎല്‍എ ആയിരിക്കെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളില്‍ ഒരാളാണ്. രാജ്യസഭാ എംപി എന്ന നിലയില്‍ ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. രാജ്യത്തെ വിമാനത്താവളങ്ങളില്‍ കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമല്ലാത്ത വിഷയം അദ്ദേഹം സഭയില്‍ ഉന്നയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് കുറഞ്ഞ നിരക്കില്‍ ലഘുഭക്ഷണം നല്‍കുന്ന 'ഉഡാന്‍ യാത്രി' കഫേകള്‍ ആരംഭിച്ചത്.

ഗിഗ് തൊഴിലാളികളുടെ (gig workers) അവകാശങ്ങള്‍ക്കായി വാദിച്ചും, '10 മിനിറ്റ് ഡെലിവറി' എന്ന രീതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടും അദ്ദേഹം സാധാരണക്കാര്‍ക്കായി നിലകൊണ്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡെലിവറി തൊഴിലാളികളുടെ ദുരിതം നേരിട്ട് ബോധ്യപ്പെടാന്‍ ഒരു ദിവസം അദ്ദേഹം ബ്ലിങ്കിറ്റ് (Blinkit) ഡെലിവറി എക്‌സിക്യൂട്ടീവായി ജോലി ചെയ്യുകയും ചെയ്തിരുന്നു.

നിലവില്‍ പുരോഗമിക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍, പുരുഷന്മാര്‍ക്ക് ശമ്പളത്തോടുകൂടിയ പിതൃത്വ അവധി (paid paternity leave) നിയമപരമായ അവകാശമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉപഭോക്തൃ അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു; 30 ദിവസത്തെ ടെലികോം താരിഫ് പ്ലാനുകള്‍ നടപ്പിലാക്കണമെന്നും മൊബൈല്‍ ഡാറ്റ റോള്‍ഓവര്‍ ചെയ്യുന്നതിലും കൈമാറുന്നതിലും കൂടുതല്‍ ഇളവുകള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡല്‍ഹി ജല്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്നിന്റെ ഉപദേശകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് കോ-ഇന്‍ചാര്‍ജ് പദവിയും രാഘവ് ചദ്ദ വഹിക്കുന്നുണ്ട്.