പത്തനംതിട്ട: അടൂര്‍ നിയമസഭാ മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥി പ്രിജി കണ്ണന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട് വിവാദം. ന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം.ജി. കണ്ണന്റെ പേര് ദുരുപയോഗം ചെയ്യാനുള്ള ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിക്കുമ്പോള്‍, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി സിപിഐക്കുള്ളില്‍ ഭിന്നതയും രൂക്ഷമായിരിക്കുകയാണ്. മുന്‍പ് പ്രിജി ശശിധരന്‍ എന്നായിരുന്നു സ്ഥാനാര്‍ത്ഥിയുടെ പേര്.


പ്രിജി ശശിധരന്‍ പേര് മാറ്റി പ്രിജി കണ്ണന്‍ ആയതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ രംഗത്തെത്തി. സ്ഥാനാര്‍ത്ഥി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ഐഡിയില്‍ പേര് മാറ്റിയത് ചൂണ്ടിക്കാട്ടിയാണ് അവരുടെ വിമര്‍ശനം. 2020-2025 കാലയളവില്‍ കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നപ്പോഴും, മൂന്നു മാസം മുന്‍പ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലം കരീപ്ര പഞ്ചായത്തിലെ വാര്‍ഡില്‍ മത്സരിച്ചു തോറ്റപ്പോഴും പ്രിജിയുടെ പേരിനൊപ്പം 'ശശിധരന്‍' എന്നായിരുന്നു ഉണ്ടായിരുന്നത്. അടൂരിന്റെ ജനനേതാവായ എം.ജി. കണ്ണന്റെ യഥാര്‍ത്ഥ ഭാര്യ സജിത കണ്ണന്‍ ആണെന്നും, അദ്ദേഹത്തിന്റെ പേര് രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാനുള്ള സിപിഐയുടെ തരംതാണ ശ്രമം വിലപ്പോവില്ലെന്നും ശ്രീനാദേവി ഫേസ്ബുക്കില്‍ കുറിച്ചു.

ശ്രീനാദേവിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

അടൂര്‍ നിയോജക മണ്ഡലത്തിലെ CPI യുടെ LDF സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതായി കണ്ടു. അവര്‍ 2020-2025 കാലത്ത് കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നപ്പോഴും, 3 മാസം മുന്‍പ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ച് കൊല്ലം കരീപ്ര പഞ്ചായത്തിലെ വാര്‍ഡില്‍ തോറ്റപ്പോഴും, കുറച്ചു നിമിഷം മുന്‍പ് വരെയും സ്വന്തം facebook പ്രൊഫൈലിലും, അവരുടെ പേരിന്റെ കൂടെ 'ശശിധരന്‍' ആയിരുന്നു, 'കണ്ണന്‍' ഇല്ലായിരുന്നു.

അടൂരിന്റെ ജനനേതാവ് എം. ജി. കണ്ണന്റെ ഭാര്യയാണ് അവര്‍ എന്ന തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ആണ് ഈ പേര് മാറ്റം എങ്കില്‍ പത്തനംതിട്ടയിലെ CPI നേതൃത്വത്തിന് തെറ്റി. എം.ജി. കണ്ണനെ അടൂരിലെ ജനത ഹൃദയത്തില്‍ സ്വീകരിച്ചതാണ്. എം. ജി. കണ്ണന്‍ കോണ്‍ഗ്രസ്സുകാരന്‍ ആണ്. രാഷ്ട്രീയ വ്യക്തിത്വം കാത്തുസൂക്ഷിച്ചിരുന്ന, ഒരുപാട് ഹൃദയബന്ധങ്ങള്‍ ഉള്ള മനുഷ്യന്‍ ആണ്.

ആ മനുഷ്യന്റെ ഭാര്യയുടെ പേര് സജിത എന്നാണ്, സജിത കണ്ണന്‍ എന്നാണ്.

ഇത്തരത്തില്‍ CPI യുടെയും ഇടതുപക്ഷത്തിന്റെയും തരംതാണ രാഷ്ട്രീയ നിലവാരം വ്യക്തമാക്കുന്ന പ്രവൃത്തികള്‍ ഇനിയും തുടരുക.

അടൂരിലെ ജനങ്ങള്‍, മനുഷ്യര്‍, രാഷ്ട്രീയ ബോധമുള്ളവര്‍ നിങ്ങളെ വിലയിരുത്തും.

M G Kannan

Sajithakannan


അതേസമയം, പ്രിജി കണ്ണനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ സിപിഐ അടൂര്‍ മണ്ഡലം കമ്മിറ്റി അംഗം ഇ.കെ. സുരേഷ് പരസ്യമായി രംഗത്തെത്തി. സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സംസ്ഥാന കൗണ്‍സില്‍ അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെയാണ് സുരേഷ് തന്റെ എതിര്‍പ്പ് രേഖപ്പെടുത്തിയത്. 'കുടിയേറ്റ കര്‍ഷകര്‍ക്ക് നമോവാഹം' എന്നും 'സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി കൊല്ലം ജില്ലാ കമ്മിറ്റിയില്‍ ചേരുന്നതാണ് നല്ലത്' എന്നും അദ്ദേഹം കമന്റ് ചെയ്തു. കൊല്ലം മുന്‍ ജില്ലാ പഞ്ചായത്ത് അംഗമായ പ്രിജിയുടെ പേര് ജില്ലാ നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നില്ല. മണ്ഡലം കമ്മിറ്റി സ്ഥാനാര്‍ത്ഥിയായി ഇ.കെ. സുരേഷിന്റെ പേര് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും സംസ്ഥാന നേതൃത്വം പ്രിജിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.