തിരുവനന്തപുരം: ചൂര മീന്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിലാക്കിയ പ്രസ്താവന നടത്തിയ മുന്‍ മന്ത്രി സി ദിവാകരന്‍ വീണ്ടും സര്‍ക്കാറിനെ വെട്ടിലാക്കി രംഗത്ത്. കേരളത്തില്‍ ഫാക്ടറികളോ നിര്‍മാണകേന്ദ്രങ്ങളോ ഇല്ലാത്തതു കൊണ്ടാണ് യുവാക്കള്‍ ജോലി തേടി മറ്റു രാജ്യങ്ങളിലേക്കു പോകുന്നതെന്ന് പരാമര്‍ശിച്ചാണ് ദിവാകരന്റെ വിമര്‍ശനം. ഇത് വ്യവസായ സൗഹൃദമെന്ന് അവകാശപ്പെടുന്ന സര്‍ക്കാറിനെ വെട്ടിലാക്കുന്നതാണ്. ഇഷ്ടപ്പെട്ട മീന്‍ ലഭിക്കാത്തതിനാല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയന്‍ അന്ന് സംസ്ഥാന സെക്രട്ടേറിയറ്റംഗമായിരുന്ന ആനത്തലവട്ടം ആനന്ദന്റെ വീട്ടില്‍നിന്ന് ഉച്ചഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയെന്ന വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ദിവാകരന്‍ വീണ്ടും സര്‍ക്കാറിന് പണി കൊടുത്തത്.

'ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു ചെറിയ പഞ്ചായത്താണീ കേരളം. ഇവിടെ ഒരു ചുക്കും ചുണ്ണാമ്പും ഇല്ല. ഒരു ഹെവി ഇന്‍ഡസ്ട്രി ഒന്നും ഇവിടെ ഇല്ല. ഇവിടെ പ്രൊഡക്ഷനും മാനുഫാക്ചറിങ്ങും ഇല്ല. കേരളത്തില്‍ കാറോ മോട്ടര്‍ ബൈക്കോ ഹെവി മെഷിനറിയോ ഉല്‍പാദിപ്പിക്കുന്നുണ്ടോ. ഇത്ര നാള്‍ ആയിട്ടും കേരളത്തില്‍ ഒരു ഫാക്ടറി പോലും ഇല്ല. അതുകൊണ്ടാണ് ചെറുപ്പക്കാര്‍ എങ്ങനെയെങ്കിലും പാസ്‌പോര്‍ട് തരപ്പെടുത്തി കാശും കൊടുത്ത് നാടുവിട്ടു പോയി രക്ഷപ്പെടുന്നത്. കേരളത്തില്‍ ഫാക്ടറിയും നിര്‍മാണവും വരുത്തേണ്ടത് സര്‍ക്കാരല്ലേ'- സി ദിവാകരന്‍ ചോദിക്കുന്നു.

പിണറായി വിജയന് സാധാരണ മീന്‍ പോരെന്നും എ ക്വാളിറ്റി ഫസ്റ്റ് ക്ലാസ് മീന്‍ വേണമെന്നും പറഞ്ഞു തുടങ്ങുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ ദിവാകരന്റെ വാക്കുകള്‍. 'പിണറായി വിജയന് സെലക്ടീവ് ഫുഡാണ്. തിരുവനന്തപുരത്തെ പല പ്രവര്‍ത്തകര്‍ക്കും പിണറായിയുടെ ഫുഡ് ഹാബിറ്റ് പിടിയില്ല. ഫിഷ് ഭയങ്കര ഇഷ്ടമാണ്. സാധാരണ മീന്‍ ഒന്നും പോരാ. എ ക്വാളിറ്റി ഫസ്റ്റ് ക്ലാസ് മീന്‍ വേണം. ഇവിടെ എവിടെയാണ് ഉച്ചയ്ക്ക് നമ്മുടെ ഭക്ഷണം പറഞ്ഞിരിക്കുന്നത്. ഞാന്‍ പറഞ്ഞു ആനത്തലവട്ടം ആനന്ദന്റെ വീട്ടിലാണ്. പുള്ളിക്ക് തീരെ ഇഷ്ടമായില്ല. കാരണം ആനത്തലവട്ടം ആനന്ദനും വിഎസും തമ്മില്‍ നല്ല ബന്ധമാണ്. അന്ന് പിണറായി വിഎസിന്റെ ശത്രുവായിരിക്കുന്ന സമയമാണ്.

അങ്ങേര് പറഞ്ഞ് വേറെ ആരും കിട്ടിയില്ലേ. ഞാന്‍ പറഞ്ഞു കുഴപ്പമില്ല. കറികള്‍ എല്ലാം വിളമ്പി. മീന്‍ കൊണ്ടുവന്നു വച്ചു. അതില്‍ വിരല്‍ ഇട്ട് അമര്‍ത്തി. വലിയ കഷണമാണ്. വറുത്തതാണ്. ഇത് എന്തുമീന്‍ ആണ്? എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ അവിടെയുള്ള ഒരാളോട് ചോദിച്ചു. മീന്‍ ചൂരയാണ്. ചൂര ഒന്നിനും കൊള്ളാത്ത മീനാണ്. പിണറായിയോട് ചൂരയാണ് എന്ന് പറഞ്ഞു. അദ്ദേഹം ഉണ്ടില്ല എഴുന്നേറ്റു. എകെജി സെന്ററില്‍ കാണാം. ദിവാകരന്‍ പോകുമ്പോള്‍ വിളിച്ചാല്‍ മതി. പിണറായി വിജയന്‍ പോയി. സത്യനേശന്‍ ആണ് അന്ന് ജില്ലാ സെക്രട്ടറി. ഉണ്ണാതെ പോയപ്പോള്‍ എല്ലാവര്‍ക്കും പേടിയായി. സത്യനേശന്‍ എന്നോട് പറഞ്ഞു സഖാവേ എന്തെങ്കിലും പറ്റോ. നടപടിയെടുക്കോ?

അതൊന്നുമില്ല. ഞാന്‍ പറയാം. നല്ല മീന്‍ കിട്ടിയില്ല എന്ന് ഒന്നു പറഞ്ഞേക്കണം. നാളെ പാറശാലയിലാണ്. നാളെ രാവിലെ പാളയം മാര്‍ക്കറ്റില്‍ പോയി വലിയ നെയ്മീന്‍ വാങ്ങി നേരെ പാറശായില്‍ കൊണ്ടുപോയി കൊടുക്കണം. നല്ല കറിവെച്ച് നാളെ കൊടുത്താല്‍ നാളെ നമുക്ക് പരാതിയെല്ലാം തീര്‍ക്കാം. സത്യനേശന്‍ വെളുപ്പാന്‍കാലത്ത് അഞ്ചുമണിക്ക് പാളയം മാര്‍ക്കറ്റില്‍ നില്‍ക്കുകയാണ് മീന്‍ വാങ്ങാന്‍. മീന്‍ മേടിച്ചു കൊണ്ടുപോയി കറി വെച്ചു. വന്ന് കറികളെല്ലാം നോക്കും. ദിവാകരാ ഇന്ന് എങ്ങനെയാണ് മീന്‍. നല്ല മീന്‍ ആണ് എന്ന് ഞാന്‍ പറഞ്ഞു. അത് എങ്ങനെ ഇന്ന് നല്ല മീന്‍. ഇന്നലെ എന്തുകൊണ്ട് നല്ല മീന്‍ കിട്ടിയില്ല. ഇന്ന് ഏര്‍പ്പാട് ഉണ്ടാക്കി എന്ന് ഞാന്‍ പറഞ്ഞു. സഖാവ് കഴിക്കണം. കഴിച്ചപ്പോള്‍ ഭയങ്കര സന്തോഷമായി'- ദിവാകരന്‍ പറഞ്ഞു.

പ്രസ്താവന വിവാദമായതിനെ പിന്നാലെ, താന്‍ ഇതൊരു കൗതുക വാര്‍ത്തയായിട്ടാണ് പറഞ്ഞതെന്നായിരുന്നു ദിവാകരന്റെ മറുപടി. 'പറഞ്ഞതൊന്നും ഞാന്‍ നിഷേധിക്കുന്നില്ല. അന്ന് പിണറായിയുടെ കൂടെ ജാഥയുടെ വൈസ് ക്യാപ്റ്റനായി രാവും പകലും ഞാന്‍ ഉണ്ടായിരുന്നു. എന്റെ വെളിപ്പെടുത്തല്‍ കൗതുകമായി കണ്ടാല്‍ മതി. വിവാദമാക്കേണ്ട ആവശ്യമില്ല'-ദിവാകരന്‍ പറഞ്ഞു.