തിരുവനന്തപുരം: സര്‍ക്കാറിനും മുഖ്യമന്ത്രിക്കും പ്രതിരോധം തീര്‍ത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മതേതരവാദികള്‍ക്ക് ഇടയിലും ന്യൂനപക്ഷങ്ങള്‍ക്കിടയിലും വലിയ അംഗീകരം മുഖ്യമന്ത്രിക്കുണ്ട്. അതില്ലാതാക്കാനാണ് സി.പി.എം-ആര്‍.എസ്.എസ് ബന്ധം ആരോപിക്കുന്നത്. ഇതിന് മാധ്യമങ്ങളും കൂട്ടുനില്‍ക്കുകയാണ്. പാര്‍ട്ടിക്കെതിരെ മാധ്യമങ്ങള്‍ വലിയ പ്രചാരണങ്ങള്‍ സംഘടിപ്പിക്കുന്ന സാഹചര്യം സംസ്ഥാന സമിതി പരിശോധിച്ചു. ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്ന നയേരേഖ കമ്മിറ്റി അംഗീകരിച്ചു. ഇത് കീഴ്ഘടകങ്ങളില്‍ അവതരിപ്പിക്കും.

തൃശ്ശൂര്‍ പൂരം അലങ്കോലമാക്കാന്‍ ശ്രമിച്ചത് ആര്‍.എസ്.എസ് എന്നും ഗോവിന്ദന്‍ പറഞ്ഞു. പൂരം കലക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഉദ്യോഗസ്ഥ വീഴ്ചയുമുണ്ടായിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ സമ്മതിച്ചു. എഡിജിപി എംആര്‍ അജിത് കുമാര്‍ -ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ അന്വേഷണം അവസാന ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആരോപണം ശരിയെങ്കില്‍ കര്‍ക്കശമായ നടപടി ഉണ്ടാകും.

തൃശ്ശൂരിലെ പരാജയവുമായി ബന്ധപ്പെട്ട് ബിജെപി വിജയത്തിന് എല്‍ഡിഎഫ് കളമൊരുക്കിയെന്ന് പ്രചാരണം ഉണ്ടാകുന്നു. എന്നാല്‍ തൃശ്‌സൂരില്‍ യുഡിഎഫ് വോട്ട് ബിജെപിക്ക് ലഭിച്ചതാണ് വിജയത്തിനുളള പ്രധാന കാരണം. 86,000 വോട്ട് കുറഞ്ഞു. എന്നാല്‍ ഞങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ചില വോട്ടുകള്‍ നഷ്ടപ്പെട്ടു. കോണ്‍ഗ്രസിന്റെ ക്രിസ്ത്യന്‍ വോട്ടാണ് നഷ്ടമായത്. അത് അവര്‍ തന്നെ അന്വേഷിച്ച് കണ്ടെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് പുറത്ത് വിടുന്നില്ലെന്നേയുളളു.

പാര്‍ട്ടിയും സര്‍ക്കാരും നല്ല നിലയില്‍ മുന്നോട്ട് പോകുന്നതിനിടെ അക്രമണങ്ങള്‍ നേതൃത്വത്തിനെതിരെ ഉണ്ടാകുന്നു. അതിനായുളള പ്രചാരണത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍. ഇതിന് വലതുപക്ഷ മാധ്യമങ്ങളും സഹായിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രിക്ക് നല്ല സ്ഥാനമാണുളളത്. ഇതില്ലാതാക്കാന്‍ ശ്രമം നടക്കുന്നു. ആര്‍ എസ് എസ് ബന്ധമെന്ന പ്രചരണം ഇതിന്റെ ഭാഗമാണ്. സംസ്ഥാന സര്‍ക്കാരിന് പിആര്‍ ഏജന്‍സി ഉണ്ടെന്ന് പ്രചാരവേല നടത്തുന്നു. സര്‍ക്കാരിന് പി ആര്‍ സംവിധാനം ഇല്ല. മുഖ്യമന്ത്രി അത് വിശദീകരിച്ചിട്ടും സംശയമുണ്ടാക്കുന്ന പ്രചാരവേല മാധ്യമങ്ങള്‍ നടത്തുന്നുവെന്നും എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

അഴിമതിമുക്തമായ ഒരു പോലീസ് സംവിധാനം കേരളത്തില്‍ നിലനില്‍ക്കണം. പോലീസ് സംവിധാനത്തെ ജനകീയസേന എന്ന രീതിയില്‍ മാറ്റുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തതെന്നും ഗോവിന്ദന്‍ പറഞ്ഞു. കേരളത്തിനെതിരായ കേന്ദ്രത്തിന്റെ അവഗണനയ്ക്കെതിരെ ത്രപതിഷേധം സംഘടിപ്പിക്കും. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെതിരെ ക്യാപെയിന്‍ ഏറ്റെടുക്കുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

ഇസ്രയേല്‍ സേന നടത്തുന്ന അധിനിവേശത്തിന്റെയും ഹമാസിനെതിരായ കടന്നാക്രമണത്തിന്റെയും പശ്ചാത്തലത്തില്‍ സി.പി.എം. ഒക്ടോബര്‍ ഏഴിന് യുദ്ധവിരുദ്ധ ദിനമായി ആചരിക്കും. ജില്ലാകേന്ദ്രങ്ങളില്‍ യുദ്ധത്തിനെതിരായി കാമ്പയിനുകള്‍ നടത്താനും തീരുമാനിച്ചു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, വയനാടിന് ഫണ്ട് അനുവദിക്കാത്തത് എന്നിവ ഉള്‍പ്പെടെ ഉന്നയിച്ചുകൊണ്ട് ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെ കേരളത്തില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്താനും സി.പി.എം. തീരുമാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.