- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണവിരുദ്ധവികാരം ശക്തമാണെന്ന് നിലമ്പൂര്‍ തെളിയിച്ചതോടെ തവനൂരും താനൂരും നിലനിര്‍ത്തുക വെല്ലുവിളി; സ്വതന്ത്രരെ വീണ്ടും ആശ്രയിക്കേണ്ടി വരും; ജലീല്‍ ഇനി മത്സരത്തിന് ഇല്ലെന്ന നിലപാടിലും; മലപ്പുറത്ത് സിപിഎമ്മില്‍ സര്‍വ്വത്ര പ്രതിസന്ധി; അന്‍വറിന്റെ കാര്യത്തില്‍ കണക്കുകൂട്ടല്‍ തെറ്റിയെന്ന് ഗോവിന്ദനും; തോല്‍വി ഇഴകീറി പരിശോധനയ്ക്ക് വിധേയമാക്കും
തിരുവനന്തപുരം: നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പു തോല്‍വി വിശദമായി പരിശോധിക്കാന്‍ സിപിഎം. പാര്‍ട്ടി ചിഹ്നത്തില്‍ നാട്ടുകാരനായ സെക്രട്ടേറിയറ്റ് അംഗത്തെ പരീക്ഷിച്ചിട്ടും കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നതിന്റെ ഞെട്ടലിലാണ് സി.പി.എം നേതൃത്വം. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, തോല്‍വിയെ സംബന്ധിച്ചു വിശദമായി ചര്‍ച്ച ചെയ്തില്ല. എന്നാല്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ പഞ്ചായത്തുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി എം. സ്വരാജ് പിന്നില്‍ പോയതു വിശദമായി പരിശോധിക്കും. മലപ്പുറം ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നു ഇതു സംബന്ധിച്ചു ചര്‍ച്ച ചെയ്യും. ഇതിനുശേഷമാകും മറ്റു തീരുമാനങ്ങള്‍ കൈക്കൊള്ളുക. എം. സ്വരാജിനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ മണ്ഡലത്തില്‍ രാഷ്ട്രീയപോരാട്ടം നടത്താനായെന്ന് സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. തോല്‍വിയെ കുറിച്ചുള്ള അന്വേഷണത്തിന് പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളാണ് ഇന്നലെ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്തത്. ഇന്നും നാളെയും സംസ്ഥാന സമിതി യോഗം ചേരും.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും ലഭിച്ച മുസ്‌ലിം വോട്ടുകള്‍ കൂട്ടത്തോടെ വിട്ടുപോയതാണ് തോല്‍വിയുടെ ആഘാതം വര്‍ധിപ്പിച്ചത് എന്നാണ് വിലയിരുത്തല്‍. പരമ്പരാഗതമായി എല്‍.ഡി.എഫിന് ലഭിച്ചുപോന്ന മുസ്‌ലിംവോട്ടുകള്‍ വരെ ഇത്തവണ യു.ഡി.എഫിലേക്കും പി.വി. അന്‍വറിലേക്കുമായി ചേക്കേറി. ആര്‍.എസ്.എസ് ബന്ധം സമ്മതിച്ചുള്ള തെരഞ്ഞെടുപ്പ് തലേന്നാളിലെ പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവനയും ഇതിന് കാരണമായി എന്ന് വിലയിരുത്തലുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തുണച്ച ക്രൈസ്തവ വോട്ടുകളും യു.ഡി.എഫിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നതിന്റെ സൂചന കൂടി നിലമ്പൂര്‍ നല്‍കുന്നുണ്ട്. മലപ്പുറം ജില്ലയിലെ സി.പി.എം നേതൃത്വത്തിനും വലിയ ആശങ്കകളാണ് ഈ തെരഞ്ഞെടുപ്പ് സമ്മാനിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെയുള്ള 16 മണ്ഡലങ്ങളില്‍ നാലിടത്ത് ഇടതുസ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു. പെരിന്തല്‍മണ്ണയില്‍ വെറും 38 വോട്ടിനാണ് ഇടതുസ്ഥാനാര്‍ഥി പരാജയപ്പെട്ടത്. ലീഗ് വിജയിച്ച മണ്ഡലങ്ങളിലെല്ലാം ഭൂരിപക്ഷം കുറക്കാനുമായി. ന്യൂനപക്ഷ വോട്ടുകളില്‍ നല്ലൊരു പങ്ക് എല്‍.ഡി.എഫിന് ലഭിച്ചതിന്റെ ഫലമായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ നല്ലൊരു പങ്ക് ന്യൂനപക്ഷ വോട്ടുകള്‍ പാര്‍ട്ടിയില്‍നിന്ന് അകന്നുവെന്നുകൂടി നിലമ്പൂര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇക്കാര്യം ജില്ലയിലെ പാര്‍ട്ടി സമ്മേളനങ്ങളില്‍ പ്രതിനിധികള്‍ നേരത്തേത്തന്നെ ചൂണ്ടിക്കാട്ടിയതുമാണ്. ഇത് വീണ്ടും സിപിഎം പരിശോധിക്കും.
നിലമ്പൂര്‍ നഷ്ടപ്പെട്ടതോടെ നിലവില്‍ മൂന്ന് സീറ്റുകളാണ് ഇടതുപക്ഷത്തിനുള്ളത്. അതില്‍ പൊന്നാനിയില്‍ മാത്രമാണ് പാര്‍ട്ടി എം.എല്‍.എ ഉള്ളത്. തവനൂരും താനൂരും സ്വതന്ത്രരാണ്. തവനൂരില്‍ 2,564 വോട്ടിനും താനൂരില്‍ 985 വോട്ടിനുമാണ് യഥാക്രമം കെ.ടി. ജലീലും വി. അബ്ദുറഹ്‌മാനും വിജയിച്ചത്. ഭരണവിരുദ്ധവികാരം ശക്തമാണെന്ന് നിലമ്പൂര്‍ തെളിയിച്ചതോടെ തവനൂരും താനൂരും നിലനിര്‍ത്തുക വെല്ലുവിളിയാണ്. സ്വതന്ത്രരെ തന്നെ വീണ്ടും ആശ്രയിക്കേണ്ടി വരും. ഇതില്‍ ജലീല്‍ ഇനി മത്സരത്തിന് ഇല്ലെന്ന നിലപാടിലാണ്. നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ഏഴ് തദ്ദേശസ്ഥാപനങ്ങളില്‍ നിലമ്പൂര്‍ നഗരസഭയും പോത്തുകല്ല്, അമരമ്പലം പഞ്ചായത്തുകളും എല്‍.ഡി.എഫ് ഭരണത്തിലാണ്. ചുങ്കത്തറയും എല്‍.ഡി.എഫ് ഭരണത്തിലായിരുന്നെങ്കിലും അന്‍വറിന്റെ ഇടപെടലില്‍ യു.ഡി.എഫിലേക്ക് മറിഞ്ഞു. അന്‍വര്‍ വഴിയായിരുന്നു ഇവിടെ എല്‍.ഡി.എഫിന്റെ കഴിഞ്ഞ തവണത്തെ മികച്ച തദ്ദേശ വിജയങ്ങള്‍. ഈ സാഹചര്യത്തില്‍ പുതിയ തന്ത്രങ്ങളും സിപിഎമ്മിന് മെനയേണ്ടി വരും.
ആര്‍എസ്എസുമായി സിപിഎം സഹകരിച്ചിട്ടുണ്ടെന്ന സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ വിവാദപരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനവുമായി പാര്‍ട്ടിനേതാക്കള്‍ രംഗത്തു വന്നിട്ടുണ്ട്. വര്‍ഗീയകക്ഷികളുമായി പാര്‍ട്ടിക്ക് ബന്ധമുണ്ടെന്നരീതിയില്‍ വന്ന പരാമര്‍ശങ്ങള്‍ ദോഷകരമായ ഒന്നായിരുന്നെന്ന് നേതാക്കള്‍ പറഞ്ഞു. എന്നാല്‍, എം.വി. ഗോവിന്ദന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ഇത്. നിലമ്പൂര്‍ തിരഞ്ഞെടുപ്പുഫലം വിലയിരുത്തുന്നതിനായി സംസ്ഥാനസമിതിയോഗം ചേരുന്നതിന് മുന്നോടിയായുള്ള സെക്രട്ടേറിയറ്റ് യോഗമാണ് ബുധനാഴ്ചയുണ്ടായത്. എല്‍ഡിഎഫിന് വോട്ടുചോര്‍ച്ചയുണ്ടായിട്ടില്ലെന്ന രീതിയിലുള്ള റിപ്പോര്‍ട്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഗോവിന്ദന്‍ വെച്ചത്. അന്‍വര്‍ 5000 വോട്ട് നേടുമെന്നായിരുന്നു കണക്കുകൂട്ടലെന്ന് ഗോവിന്ദന്‍ വിശദീകരിച്ചു. അതിനപ്പുറം പിടിച്ചതിനാല്‍ മുന്നണിക്കുകിട്ടേണ്ട ചില വോട്ടുകള്‍കൂടി നഷ്ടമായിട്ടുണ്ടെന്നാണ് സംസ്ഥാനസെക്രട്ടറി വിശദീകരിച്ചത്.
പാര്‍ട്ടിവോട്ടുകള്‍ നന്നായി ചോര്‍ന്നിട്ടുണ്ടെന്നാണ് മറ്റുനേതാക്കള്‍ ചൂണ്ടിക്കാട്ടിയത്. എം. സ്വരാജ് മികച്ച സ്ഥാനാര്‍ഥിയായിരുന്നു. വ്യക്തിപരമായി പതിനായിരത്തോളം വോട്ടുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ഇത് എല്‍ഡിഎഫിന്റെ വോട്ടുകണക്കില്‍ പ്രകടമാകാത്തത്, പാര്‍ട്ടിവോട്ടുകള്‍ ചോര്‍ന്നതുകൊണ്ടാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. വസ്തുനിഷ്ഠമായ പരിശോധനയിലൂടെ മുന്നോട്ടുപോയില്ലെങ്കില്‍ തിരിച്ചടികളുണ്ടാകുമെന്നായിരുന്നു നേതാക്കളുടെ മുന്നറിയിപ്പ്. അന്‍വറിനെ നേരിടുന്ന കാര്യത്തില്‍ വേണ്ടത്ര പ്രചാരണമുണ്ടായോയെന്നത് പരിശോധിക്കണമെന്ന് മുഖ്യമന്ത്രിയും ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ് നേതാക്കളുടെ പ്രസംഗങ്ങളില്‍ അന്‍വറിന്റെ വഞ്ചന വേണ്ടത്രരീതിയില്‍ പ്രതിഫലിച്ചില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തല്‍.
സംസ്ഥാനസമിതി യോഗത്തിനുമുന്‍പുള്ള സെക്രട്ടേറിയറ്റ് യോഗമായതിനാല്‍ പി.കെ. ശ്രീമതിയും പങ്കെടുത്തിരുന്നു. പതിവ് സെക്രട്ടേറിയറ്റ് യോഗത്തിന് പങ്കെടുക്കേണ്ടെന്ന് ശ്രീമതിക്ക് നിര്‍ദേശമുണ്ടായിരുന്നു.