ഇടുക്കി: കോന്നിയിലെ പൊതുയോഗത്തില്‍ ചോദ്യം ഉന്നയിച്ച ആളോട് 'വീട്ടില്‍ പോയി ചോദിക്ക്' പറഞ്ഞതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിഷയതതില്‍ കെ സി വേണുഗോപാല്‍ ഉയര്‍ത്തിയ വിമര്‍ശനം തള്ളിക്കൊണ്ടാണ് അദ്ദേഹം രംഗത്തുവന്നത്. സമനില തെറ്റിയത് തനിക്കല്ലെന്നും സമനില തെറ്റുന്നത് ആര്‍ക്കെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പിണറായി പറഞ്ഞു.പല തരത്തിലുള്ള ആവേശക്കാര്‍ ഉണ്ടല്ലോയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോഗം. വാര്‍ത്താസമ്മേളന വേദി അല്ലല്ലോ? പൊതുയോഗത്തിന് പൊതുയോഗത്തിന്റെ രീതിയുണ്ട്. പിണറായിയുടെ പരിപാടിയില്‍ മര്യാദ പാലിക്കണ്ട എന്നുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ചോദ്യം ചോദിച്ച ആള്‍ക്ക് ഇപ്പോള്‍ കാര്യം ബോധ്യപ്പെട്ടല്ലോ 'വീട്ടില്‍ പോയി ചോദിക്ക്' എന്ന പ്രയോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

നേരത്തെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ താന്‍ മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് തെറ്റായി പോയെന്ന് കോന്നി സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ ദാസ് പി ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തന്റെ ചോദ്യം മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടാന്‍ കാരണമായി. ആ അവസരത്തില്‍ താന്‍ ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു. അപ്പോഴത്തെ ആവേശത്തില്‍ ചോദിച്ച് പോയതാണെന്നും ദാസ് പി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

'ഞാന്‍ ഉദ്ദേശിച്ചത്, 20,000 കോടി രൂപയുടെ വികസനം ചെയ്ത് കഴിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി സംസാരിച്ചത് ഇതാണ്. മുന്നോട്ടുള്ള വികസനം ചെയ്യാന്‍ ഫണ്ട് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ തടസപ്പെടുത്തി വച്ചിരിക്കുകയാണ്. എങ്ങനെ മുന്നോട്ടുള്ള ഫണ്ട് കണ്ടെത്തുമെന്ന ഒരു ചോദ്യമാണ് ഞാന്‍ ഉദ്ദേശിച്ചത്. ഇത് മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്താന്‍ കാരണമായിട്ടുണ്ട്. ആ അവസരത്തില്‍ ഞാന്‍ ചോദിക്കാന്‍ പാടില്ലായിരുന്നു. അന്നത്തെ ആവേശത്തില്‍ ചോദിച്ച് പോയി. ഇത്രയേ സംഭവിച്ചിട്ടുള്ളൂ. അദ്ദേഹത്തിന്റെ പ്രസംഗം തടസപ്പെടുത്താന്‍ പാടില്ലായിരുന്നു. ഞാന്‍ ചെയ്തത് തെറ്റായിരുന്നു. എന്റെ ഏറ്റവും വലിയ ആരാധകനായ വ്യക്തിയാണ് പിണറായി വിജയന്‍'- ദാസ് പി ജോര്‍ജ് മാധ്യങ്ങളോട് പറഞ്ഞു.

കോന്നി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെയായിരുന്നു സംഭവം. പൊതുയോഗത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിച്ച പാര്‍ട്ടി പ്രവര്‍ത്തകനോട് അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രസംഗത്തിനിടെ കേരളത്തിന്റെ അടിസ്ഥാന വികസനങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ ആവശ്യം വളരെ കൂടുതലാണ്. അതിനിടെയാണ് സദസ്സില്‍ നിന്ന് ദാസ് പി ജോര്‍ജ് സിഎമ്മേ ഒരു ചോദ്യം എന്ന് പറഞ്ഞത്. അത് വീട്ടില്‍ ചെന്ന് ചോദിച്ചാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയുടെ വാ്ക്കുകള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ആയുധമാക്കിയിരുന്നു.