സുല്‍ത്താന്‍ ബത്തേരി: കേരളം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഉറ്റുനോക്കുമ്പോള്‍ കൃത്യമായ അച്ചടക്കത്തോട് മുന്നേറണമെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുന്നില്‍ വെക്കുന്നത്. ഇതിനായുള്ള തന്ത്രങ്ങള്‍ മെനഞ്ഞ് മുന്നോട്ടു പോകുകയാണ് പാര്‍ട്ടി. സുല്‍ത്താന്‍ ബത്തേരിയിലെ നേതൃക്യാമ്പില്‍ സ്ഥാനാര്‍ഥി നിര്‍ണായ വിഷയങ്ങള്‍ അടക്കം സജീവമായി ചര്‍ച്ചുക്കുന്നുണ്ട്. വയനാട്ടില്‍ നടക്കുന്ന ലീഡേഴ്‌സ് സമ്മിറ്റില്‍ ഇത്തവണത്തെ താരമായി സാക്ഷാല്‍ സുനില്‍ കനഗോലുവും എത്തിയിട്ടുണ്ട്.

വെറും ഉപദേശകനായല്ല, ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള 'റിപ്പോര്‍ട്ട് കാര്‍ഡു'മായാണ് കനഗോലു ക്യാമ്പില്‍ എത്തിയിരിക്കുന്നത്. ഗ്രൂപ്പ് നോക്കിയും ഇഷ്ടം നോക്കിയും സീറ്റ് വീതം വെക്കുന്ന പഴയ രീതി ഇനി നടക്കില്ലെന്ന കര്‍ശന മുന്നറിയിപ്പാണ് ഹൈക്കമാന്‍ഡ് നല്‍കുന്നത്. കനഗോലു മണ്ഡലത്തില്‍ സര്‍വേ നടത്തി വിജയസാധ്യതയുള്ള ഘടകങ്ങളും സ്ഥാനാര്‍ഥികളെയും കുറിച്ചു പഠിച്ചു കഴിഞ്ഞു. ഇതോടെ സ്വയം പ്രഖ്യാപിച്ചു സ്ഥാനാര്‍ഥിയാകാന്‍ ഇറങ്ങിയ നേതാക്കളുടെ കളിക്കള്‍ ഇക്കുറി നടക്കില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കൈപിടിച്ചുയര്‍ത്തിയ സുനില്‍ കനഗോലു തന്നെയാണ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ബ്ലൂപ്രിന്റും തയ്യാറാക്കുന്നത്. 93 സീറ്റുകളില്‍ മത്സരിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസ്, അതില്‍ 70 സീറ്റുകളിലെങ്കിലും വിജയം ഉറപ്പാക്കണമെന്നാണ് കനഗോലു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതിനായി ഓരോ മണ്ഡലത്തിലും നടത്തിയ രഹസ്യ സര്‍വ്വേയുടെ അടിസ്ഥാനത്തിലാകും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം.

രണ്ടു ദിവസത്തെ ക്യാമ്പില്‍ കെപിസിസി ഭാരവാഹികളും മുന്‍ ഭാരവാഹികളും എംഎല്‍എമാരും എംപിമാരും അടക്കം 158 പേരാണ് പങ്കെടുക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ 100 സീറ്റ് നേടാന്‍ ലക്ഷ്യമിട്ടുള്ള മിഷന്‍ 2026 ക്യാമ്പില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അവതരിപ്പിക്കും. രണ്ട് ഘട്ടങ്ങളിലായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്. ക്യാമ്പില്‍ ഉച്ചയ്ക്കുശേഷം ഗ്രൂപ്പ് ചര്‍ച്ച ആരംഭിച്ചു. മൂന്ന് മേഖലയിലായി തിരിഞ്ഞാണ് ചര്‍ച്ച നടക്കുന്നത്. ചര്‍ച്ചയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യും.

തെക്കന്‍ മേഖല പിസി വിഷ്ണുനാഥിന്റെ അധ്യക്ഷതയിലും മധ്യമേഖല എപി അനില്‍കുമാറിന്റെയും വടക്കന്‍ മേഖല ഷാഫി പറമ്പിലിന്റെയും അധ്യക്ഷതയിലാണ് ചര്‍ച്ച നടക്കുന്നത്. ക്യാമ്പ് രാവിലെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസിന് മുന്നിലുള്ളത് നൂറു സീറ്റിലെ വിജയം എന്ന ഒറ്റ വഴി മാത്രമാണെന്നും ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥി ആകരുതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിലെ വന്‍ വിജയം അഭിമാനകരമാണെന്നും വരുന്ന തെരഞ്ഞെടുപ്പിലെ വിജയം ഈ നാടിനും പാര്‍ട്ടിക്കും ആവശ്യമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ജന വിരുദ്ധമായ ഒരു സര്‍ക്കാരിനെതിരെ അതി ശക്തമായ വികാരമാണ് ഉണ്ടായത്. ബിജെപിയും സിപിഎമ്മും പ്രധാന ശത്രുവായി കാണുന്നത് കോണ്‍ഗ്രസിനെയാണ്. രണ്ട് പാര്‍ട്ടികളും ചേര്‍ന്നാല്‍ കോണ്‍ഗ്രസ് ജയിക്കുമോ എന്ന് ചിലര്‍ ആശങ്കപ്പെട്ടു. എന്നാല്‍, ഒന്നും ഒന്നും രണ്ടല്ല എന്ന് ജനം വിധിയെഴുതി. വിജയത്തില്‍ വിനീതരായി കാര്‍ക്കശ്യത്തോടെ രാഷ്ട്രീയ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകണം. രണ്ട് പാര്‍ട്ടികളും കോണ്‍ഗ്രസിലെ അഭിപ്രായ വ്യത്യാസത്തിലൂടെ കച്ചിത്തുരുമ്പ് തേടുകയാണ്. പിണറായിക്കോള്‍ ശക്തരായ പത്ത് നേതാക്കള്‍ എങ്കിലും കോണ്‍ഗ്രസിലുണ്ട്.സാധാരണ പ്രവര്‍ത്തകരെ നിരാശരാക്കുന്ന ഒന്നും ഉണ്ടാകാന്‍ പാടില്ല.

അതിനു വിരുദ്ധമായി ഒറ്റപ്പെട്ട ഏതെങ്കിലും ശബ്ദം ഉണ്ടായാല്‍ അതിന് പിന്തുണ ഉണ്ടാകരുത്. മൂന്നാം പിണറായി സര്‍ക്കാര്‍ എന്ന് പറയാന്‍ സിപിഎമ്മിന് തന്നെ നാണമാണ്. കോഴിക്കോട് വാര്‍ഡ് വിഭജിച്ച് ബിജെപിക്ക് വിജയം ഉണ്ടാക്കി കൊടുത്തത് പിണറായി വിജയനാണ്. നേതാക്കളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കൂട്ടുകെട്ട് ഉണ്ടാക്കി രണ്ട് പാര്‍ട്ടികളും അണികളെ ചതിച്ചു. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ ക്യാമ്പ് വേദി ആകരുതെന്നും തെരഞ്ഞെടുപ്പ് വിജയം മാത്രം ആകണം ലക്ഷ്യമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രനെയും വി.എം സുധീരനെയും പോലുള്ള മുതിര്‍ന്ന നേതാക്കളെ വീണ്ടും അങ്കത്തട്ടിലിറക്കാന്‍ ഹൈക്കമാന്‍ഡ് ആലോചിക്കുന്നുണ്ട്. എന്നാല്‍ താന്‍ മത്സരത്തിനില്ലെന്ന് സുധീരന്‍ ഫെയ്‌സ്ബുക്കിലൂടെ പരസ്യമായി വ്യക്തമാക്കി കഴിഞ്ഞു. മുല്ലപ്പള്ളിയുടെ കാര്യത്തില്‍ പ്രാദേശികമായ എതിര്‍പ്പുകളും ഉയരുന്നുണ്ട്. എന്നിരുന്നാലും, 'വിന്നബിലിറ്റി' മാത്രമാകും ഏക മാനദണ്ഡമെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുന്നു.

ഘടകകക്ഷികളെ, പ്രത്യേകിച്ച് മുസ്ലിം ലീഗിനെ പിണക്കരുതെന്ന് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. അധിക സീറ്റ് ചോദിക്കുന്ന ലീഗിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കണം. അതേസമയം, 2019-ലെ ലോക്‌സഭാ വിജയത്തിന്റെ അമിത ആത്മവിശ്വാസം ഇത്തവണ വിനയാകുമെന്ന് ശശി തരൂരും ദീപാ ദാസ് മുന്‍ഷിയും ഓര്‍മ്മിപ്പിച്ചു. വയനാട്ടിലെ തണുപ്പിലും കോണ്‍ഗ്രസ് ക്യാമ്പ് ചൂടുപിടിക്കുകയാണ്. ഗ്രൂപ്പ് മാനദണ്ഡങ്ങള്‍ മാറ്റിവെച്ച് 'റോബോട്ടിക് കൃത്യത'യോടെ സീറ്റ് വിഭജനം നടത്താനാണ് മിഷന്‍ 2026 ലക്ഷ്യമിടുന്നത്.