ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറിയോടെ ഒരു അത്യപൂര്‍വ്വ നേട്ടത്തിന് ഉടമയായിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ കൂടിയായ യശസ്വി ജയ്സ്വാള്‍. ഇന്നത്തെ ശതകത്തോടെ 93 വര്‍ഷത്തെ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും അരങ്ങേറ്റ ഇന്നിംഗ്സില്‍ തന്നെ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററെന്ന റെക്കോര്‍ഡ് ജയ്സ്വാള്‍ സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയക്കെതിരെ പെര്‍ത്ത് ടെസ്റ്റിലും ജയ്സ്വാള്‍ സെഞ്ചുറി നേടിയിരുന്നു.

ഇംഗ്ലണ്ടിലെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടിയ ജയ്സ്വാള്‍ നേരത്തെ ഓസ്ട്രേലിയയിലെ അരങ്ങേറ്റ ടെസ്റ്റിലും വെസ്റ്റ് ഇന്‍ഡീസിലെ അരങ്ങേറ്റ ടെസ്റ്റിലും സെഞ്ചുറി നേടിയിരുന്നു. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും സെഞ്ചുറി നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ ഓപ്പണര്‍ കൂടിയാണ് ജയ്സ്വാള്‍. വിനൂ മങ്കാദ്, സുനില്‍ ഗവാസ്‌കര്‍, രവി ശാസ്ത്രി, വീരേന്ദര്‍ സെവാഗ്, മുരളി വിജയ്, കെ എല്‍ രാഹുല്‍ എന്നിവരാണ് ജയ്സ്വാളിന് പുറമെ ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും സെഞ്ചുറി നേടിയിട്ടുള്ള ഇന്ത്യന്‍ ഓപ്പണര്‍മാര്‍.

ഇതിന് പുറമെ ഇംഗ്ലണ്ടിലെ അരങ്ങേറ്റ ഇന്നിംഗ്സില്‍ തന്നെ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ ബാറ്ററാണ് ജയ്സ്വാള്‍.1 952ല്‍ വിജയ് മഞ്ജരേക്കര്‍ (133), 1982ല്‍ സന്ദീപ് പാട്ടീല്‍ (129*), 1996ല്‍ സൗരവ് ഗാംഗുലി (131), 2014ല്‍ മുരളി വിജയ് (146) എന്നിവരാണ് ഇംഗ്ലണ്ടിലെ ആദ്യ ഇന്നിംഗ്സില്‍ തന്നെ ജയ്സ്വാളിന് മുമ്പ് സെഞ്ചുറി നേടിയ താരങ്ങള്‍. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ യശസ്വി ജയ്സ്വാളിന്റെ മൂന്നാം സെഞ്ചുറിയാണ് ഇന്ന് പിറന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ജയ്സ്വാള്‍ രണ്ട് സെഞ്ചുറി നേടിയിരുന്നു.

ജയ്സ്വാളിന്റെ കരിയറിലെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണിത്. 95 പന്തിലാണ് അര്‍ധസെഞ്ചുറി തികച്ചത്. എന്നാല്‍ അര്‍ധസെഞ്ചുറി തികച്ചശേഷം സെഞ്ചുറിയിലേക്കെത്താന്‍ 50 പന്തുകള്‍ കൂടിയെ ജയ്സ്വാളിന് വേണ്ടി വന്നുള്ളു. 159 പന്തില്‍ 101 റണ്‍സെടുത്ത ജയ്സ്വാള്‍ സ്റ്റോക്സിന്റെ പന്തില്‍ പുറത്താവുകയായിരുന്നു. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍(2023-2025) 1798 റണ്‍സുമായി ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും യശസ്വി ജയ്സ്വാളായിരുന്നു. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായത് ജയ്സ്വാളായിരുന്നു.