ബെംഗളൂരു: ഒരു മലയാളി ഉണ്ടെങ്കില്‍ ലോകകപ്പ് നേടാം എന്നതാണ് ഇന്ത്യ ക്രിക്കറ്റ് ടീമിനെ കുറിച്ചുള്ള അന്ധവിശ്വാസം. ഈ വിശ്വാസം ഏകദിന ലോകകപ്പിലേക്ക് മലയാൡതാരം സഞ്ജു സാംസണ് വഴി തുറന്നേക്കുമെന്നാണ് സൂചനകള്‍. ട്വന്റി 20 ലോകകപ്പ് കിരീടം നിലനിര്‍ത്തിയതിന് പിന്നാലെ ഏകദിന ലോകകപ്പിന് തയാറെടുപ്പ് തുടങ്ങി ടീം ഇന്ത്യ.

ലോകകപ്പിനുള്ള സാധ്യത ടീം ബിസിസിഐ തയാറാക്കിയതായാണ് റിപ്പോര്‍ട്ട്. 20 താരങ്ങളുടെ പട്ടിക തയാറാക്കിയാണ് ബിസിസിഐ മിഷന്‍ 2027ന് ഒരുങ്ങുന്നത്. ഇവരുടെ പ്രകകടനം സെലക്ഷന്‍ കമ്മിറ്റി ഐപിഎല്ലില്‍ ഉടനീളം നിരീക്ഷിക്കും. അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് താരങ്ങളുടെ പട്ടിക തയാറാക്കിയത്. കമ്മിറ്റിയിലെ അംഗങ്ങള്‍ പല സ്ഥലത്തായി താരങ്ങളെ നിരീക്ഷിക്കാനെത്തും.

ഓരോ സെലക്ടറും ആഴ്ചയില്‍ കുറഞ്ഞത് ഒരു മത്സരം നേരിട്ട് കാണും. അങ്ങനെ സെലക്ഷന്‍ കമ്മിറ്റി ആകെ ഒരാഴ്ച അഞ്ച് മത്സരങ്ങള്‍ വരെ നിരീക്ഷിക്കാനാണ് പദ്ധതി. ഐപിഎലില്‍ പെട്ടെന്ന് തിളങ്ങുന്നപുതിയ താരങ്ങളെ ടീമിലേക്ക് ഉടന്‍ പരിഗണിക്കാന്‍ സാധ്യതയില്ല. ഏകദിന സ്പെഷലിസ്റ്റുകളായ താരങ്ങളുടെ പ്രകടനവും ശാരീരികക്ഷമതയുമാണ് ട്രാക്ക് ചെയ്യുക എന്നാണ് വിവരം. അജിത് അഗാര്‍ക്കറും സംഘവും തിരഞ്ഞെടുത്ത ചുരുക്ക പട്ടികയില്‍ ആരൊക്കെയുണ്ടെന്നതിലാണ് ആകാംക്ഷ.

നിലവില്‍ ഏകദിന ടീമിന്റെ ഭാഗമായ എല്ലാ താരങ്ങളും പട്ടികയിലുണ്ട്. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ്. സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും ഇപ്പോള്‍ ഏകദിനത്തില്‍ മാത്രമാണ് കളിക്കുന്നത്. 2027ലെ ലോകകപ്പ് വരെ ഇവര്‍ ടീമിലുണ്ടാകുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. കെ.എല്‍.രാഹുല്‍ പ്രധാന വിക്കറ്റ് കീപ്പറായും ഋഷഭ് പന്ത് ബാക്അപ് വിക്കറ്റ് കീപ്പറായും ടീമിലുണ്ട്. ട്വന്റി20 ലോകകപ്പില്‍ തിളങ്ങിയ സഞ്ജു സാംസണും ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടെന്നാണ് വിവരം.