ന്യൂഡല്‍ഹി: മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാനാവാതെ നമീബിയ. വാലറ്റത്തെ തകര്‍ച്ച കൂടിയായപ്പൊ ഇന്ത്യക്കെതിരെ 93 റണ്‍സിന്റെ കനത്ത തോല്‍വി.ഇന്ത്യ ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നമീബിയ 18.2 ഓവറില്‍ 116 ന് ഓള്‍ഔട്ടായി.ഇന്ത്യന്‍ സ്പിന്നര്‍മാരാണ് നമീബിയയെ കറക്കി വീഴ്ത്തിയത്.മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി 3 ഉം അക്‌സര്‍ പട്ടേല്‍ 2 വിക്കറ്റും വീഴ്ത്തി.ജയത്തോടെ ഗ്രൂപ്പ് എയില്‍ രണ്ടു മത്സരങ്ങളില്‍നിന്ന് രണ്ടു ജയവുമായി ഇന്ത്യ, പാക്കിസ്ഥാനെ മറികടന്ന് ഒന്നാമതായി.

20 പന്തില്‍ 29 റണ്‍സെടുത്ത ലൗറന്‍ സ്റ്റീന്‍കാംപാണ് നമീബിയയുടെ ടോപ് സ്‌കോറര്‍. ജാന്‍ ഫ്രിലിനിക്ക് (22), ജാന്‍ നിക്കോള്‍ ലോഫ്റ്റി (13), ജെര്‍ഹാര്‍ഡ് എറാസ്മസ് (19) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ജെജെ സ്മിത്ത് (0), സെയ്ന്‍ ഗ്രീന്‍ (11), മലാന്‍ ക്രൂഗര്‍ (5), റൂബന്‍ ട്രംപല്‍മാന്‍ (6), ബെര്‍ണാര്‍ഡ് ഷോള്‍ട്ട്സ് (4), ബെന്‍ ഷികോംഗോ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മാക്സ് ഹെയ്ന്‍ഗോ (0) പുറത്താവാതെ നിന്നു.

സ്പിന്നേഴ്‌സിനെ കൂടാതെ ഹാര്‍ദിക് പാണ്ഡ്യയും രണ്ടു വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.ഒരാള്‍ ഹിറ്റ് വിക്കറ്റുമായി

നേരത്തെ, ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത സഞ്ജു മൂന്ന് സിക്സും ഒരു ഫോറും നേടി ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ രണ്ടാം ഓവറിന്റെ അവസാന പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് കൂടാരം കയറി. പിന്നീട് ആക്രമണം ഇഷാന്‍ ഏറ്റെടുത്തു. തിലക് വര്‍മയ്ക്കൊപ്പം 79 റണ്‍സ് ചേര്‍ക്കാന്‍ ഇഷാന് സാധിച്ചു. എന്നാല്‍ എട്ടാം ഓവറില്‍ പുറത്തായി. അഞ്ച് സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. ഇഷാന് പിന്നാലെ സൂര്യകുമാര്‍ യാദവ് (12), തിലക് വര്‍മ (25) എന്നിവരും നിരാശപ്പെടുത്തി. ഇതോടെ നാലിന് 124 എന്ന നിലയിലായി ഇന്ത്യ.

പിന്നീട് ഹാര്‍ദിക് - ശിവം ദുബെ (23) സഖ്യം 81 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരുമാണ് സ്‌കോര്‍ 200 കടത്തിയത്. 19-ാം ഓവറില്‍ ഹാര്‍ദിക് മടങ്ങി. അതേ ഓവറില്‍ ദുബെ, അക്സര്‍ പട്ടേല്‍ (0) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. റിങ്കു സിംഗിന് (1) നല്ല രീതിയില്‍ മത്സരം ഫിനിഷ് ചെയ്യാനും സാധിച്ചില്ല. അര്‍ഷ്ദീപ സിംഗാണ് (2) പുറത്തായ മറ്റൊരു താരം. വരുണ്‍ ചക്രവര്‍ത്തി (1) പുറത്താവാതെ നിന്നു.

മത്സരത്തില്‍ ടോസ് നേടിയ നമീബിയ ക്യാപ്റ്റന്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.15ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.