സെയ്ഫ് അലിഖാനെ എന്‍ആര്‍ഐ ബിസിനസുകാരന്‍ മര്‍ദ്ദിക്കുന്നത് കണ്ടു; മാപ്പ് പറഞ്ഞിട്ടും അയാള്‍ അടങ്ങിയില്ല; വീണ്ടും തര്‍ക്കം; അമൃത അറോറ

Update: 2025-03-30 07:39 GMT

ബോളിവുഡ് താരം സെയ്ഫ് അലിഖാനെ എന്‍ആര്‍ഐ ബിസിനസുകാരന്‍ മര്‍ദ്ദിക്കുന്നത് കണ്ടതായി നടി അമൃത അറോറ. എന്‍ആര്‍ഐ ബിസിനസുകാരന്‍ ഇഖ്ബാല്‍ ശര്‍മയെയും ഭാര്യാ പിതാവിനെയും സെയ്ഫ് അലിഖാന്‍ മര്‍ദ്ദിച്ചെന്ന കേസിലാണ് നടി കോടതിയില്‍ മൊഴി നല്‍കിയിരിക്കുന്നത്. 2012 ഫെബ്രുവരിയില്‍ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് സംഭവം നടക്കുന്നത്.

നടിയും സുഹൃത്തുക്കളും സെയ്ഫ് അലിഖാനൊപ്പം ഉണ്ടായിരുന്നു. ഹോട്ടലുകാര്‍ അവര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പ്രത്യേക സ്ഥലം അനുവദിച്ചിരുന്നു. ആ സമയം പരാതിക്കാരന്‍ അവിടെയെത്തി ബഹളം വച്ചതായി നടിയുടെ മൊഴിയില്‍ പറയുന്നു. നിശബ്ദനായിരിക്കാന്‍ അയാള്‍ ആക്രോശിച്ചു. സെയ്ഫ് അലിഖാന്‍ അയാളോട് മാപ്പ് പറഞ്ഞു.

പിന്നീട് സെയ്ഫ് വാഷ്‌റൂമിലേക്ക് പോയപ്പോഴും തര്‍ക്കമുണ്ടായി. പരാതിക്കാരന്‍ പിന്നീട് തങ്ങളുടെ അടുത്തേക്ക് എത്തി സെയ്ഫിനെ മര്‍ദ്ദിച്ചു എന്നാണ് അമൃത പറയുന്നത്. സെയ്ഫിനൊപ്പം ഭാര്യ കരീന കപൂറും അവരുടെ സഹോദരി കരിഷ്മ കപൂറും നടി മലൈക അറോറയും മറ്റ് സുഹൃത്തുക്കളും ഉണ്ടായിരുന്നു.

അതേസമയം, നടനും സംഘവും ഹോട്ടലില്‍ ബഹളമുണ്ടാക്കിയപ്പോള്‍ പ്രതിഷേധിച്ച ഇഖ്ബാല്‍ ശര്‍മയെ ഭീഷണിപ്പെടുത്തിയെന്നും മൂക്കില്‍ ഇടിച്ചു പരുക്കേല്‍പ്പിച്ചു എന്നുമാണ് സെയ്ഫ് അലിഖാനെതിരെയുള്ള കേസ്. ശര്‍മ സ്ത്രീകള്‍ക്ക് നേരെ മോശമായ ഭാഷ ഉപയോഗിച്ചു എന്നാണ് സെയ്ഫിന്റെ വാദം. ഐപിസി 325 അനുസരിച്ചാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്.

Tags:    

Similar News