ക്ലൈമാക്സ് ഷൂട്ട് ചെയ്യേണ്ടിയിരുന്ന സ്ഥലം അപ്രതീക്ഷിതമായി മാറ്റേണ്ടി വന്നു; അവസാന നിമിഷം മറ്റൊരു ഓപ്ഷനിലേക്ക് മാറ്റി; എംഎ ബേബിയാണ് പെട്ടെന്ന് വിസ ലഭിക്കാന്‍ സഹായിച്ചത്.. അവിടെ ചെന്ന് എല്ലാം സെറ്റ് ചെയ്തിട്ടാണ് ലാല്‍ സാറിനെ വിളിച്ച് അടുത്ത ഫ്‌ളൈറ്റില്‍ എത്തിച്ചേരാന്‍ പറഞ്ഞത്; ദുബായില്‍ നിന്നും റഷ്യയിലേക്ക്: പൃഥ്വിരാജ്

Update: 2025-03-18 11:50 GMT

ഇതൊരു ചെറിയ സിനിമയാണ്, എന്നായിരുന്നു 'ലൂസിഫര്‍' റിലീസിന് മുമ്പ് പൃഥ്വിരാജ് പറഞ്ഞത്. എന്നാല്‍ ഒരു ഗംഭീര വിഷ്വല്‍ ട്രീറ്റ് തന്നെയായിരുന്നു പൃഥ്വിരാജ് പ്രേക്ഷകര്‍ക്ക് നല്‍കിത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ 'എമ്പുരാന്‍' സിനിമയുടെ വരവിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍ ഇപ്പോള്‍. എമ്പുരാന്‍ വെള്ളിത്തിരയില്‍ എത്തും മുമ്പ് ലൂസിഫര്‍ റീ റിലീസിന് ഒരുങ്ങുകയാണ്. മാര്‍ച്ച് 20ന് ലൂസിഫര്‍ തിയേറ്ററിലെത്തും. ഇതിനിടെ ലൂസിഫറിന്റെ ക്ലൈമാക്സ് ലൊക്കേഷന്‍ അവസാനം നിമിഷം മാറ്റേണ്ടി വന്നതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്.

ദുബായില്‍ ജെബല്‍ അലിയിലെ മനോഹരമായ ഒരു സ്വകാര്യ ചാര്‍ട്ടേഡ് ടെര്‍മിനലില്‍ ആയിരുന്നു ലൂസിഫറിന്റെ ക്ലൈമാക്‌സ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. ഷൂട്ടിങ്ങിനുള്ള അനുമതി ലഭിച്ചെങ്കിലും അവസാന നിമിഷം ദുബായ് ഫിലിം കമ്മിഷന്‍ അനുമതി നിഷേധിക്കുകയായിരുന്നു. പിന്നീട് ഒരു സുഹൃത്തിന്റെ നിര്‍ദേശപ്രകാരമാണ് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്ക് ലൊക്കേഷന്‍ മാറ്റിയത് എന്നാണ് പൃഥ്വിരാജ് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

പൃഥ്വിരാജിന്റെ വാക്കുകള്‍:

ലൂസിഫറിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യാനിരുന്നത് ദുബായില്‍ ജെബല്‍ അലി എന്ന സ്ഥലത്തുള്ള ഒരു സ്വകാര്യ ചാര്‍ട്ടേഡ് ടെര്‍മിനലില്‍ ആയിരുന്നു. ഏകദേശം 100ല്‍ അധികം സ്വകാര്യ ചാര്‍ട്ടേഡ് വിമാനങ്ങളും ഉയര്‍ന്ന നിലവാരമുള്ള സ്വകാര്യ ജെറ്റുകളും എല്ലാം പാര്‍ക്ക് ചെയ്തിട്ടിരിക്കുന്ന മനോഹരമായ ഒരു ടെര്‍മിനലാണ് അത്. അവിടെ സിനിമ ചിത്രീകരിക്കാന്‍ എനിക്ക് അനുമതി ലഭിച്ചതാണ്. നിര്‍ഭാഗ്യവശാല്‍ സ്‌ക്രിപ്റ്റ് വായിച്ചതിന് ശേഷം അവസാന നിമിഷം ദുബായ് ഫിലിം കമ്മിഷന്‍ അനുമതി നിഷേധിച്ചു. കാരണം എന്താണെന്ന് ശരിക്ക് എനിക്കറിയില്ല, എന്തോ മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട കാരണങ്ങളാണ് എന്നാണ് അറിഞ്ഞത്.

അതിനാല്‍ അവസാന നിമിഷം എനിക്ക് മറ്റൊരു ഓപ്ഷന്‍ നോക്കേണ്ടി വന്നു, ഇതിനകം തന്നെ ഞങ്ങള്‍ റിലീസ് തിയതി പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. അങ്ങനെ ആകെ ആശയക്കുഴപ്പത്തില്‍ ഇരിക്കുമ്പോള്‍ എന്റെ ഒരു സുഹൃത്താണ് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് നിര്‍ദ്ദേശിച്ചത്. എന്റെ സുഹൃത്തിന് അവിടെ കോണ്‍സുലേറ്റില്‍ ഒരു സുഹൃത്ത് ഉണ്ടെന്നും വേണ്ട സഹായങ്ങള്‍ ചെയ്തു തരാമെന്ന് പറഞ്ഞു. മോഹന്‍ലാല്‍ സാറിനെയും ആന്റണി പെരുമ്പാവൂരിനെയും ഉടനെ തന്നെ വിളിച്ചു.

'ഞാന്‍ റഷ്യയിലേക്ക് പോകുന്നു, 48 മണിക്കൂറിനുള്ളില്‍ അവിടുത്തെ കാര്യങ്ങള്‍ മനസിലാക്കിയതിന് ശേഷം വിളിക്കാം, എല്ലാം ഓക്കേ ആണെങ്കില്‍ അടുത്ത വിമാനത്തില്‍ തന്നെ നിങ്ങള്‍ എത്തിച്ചേരണം'' എന്ന് പറഞ്ഞു. എംഎ ബേബിയാണ് പെട്ടെന്ന് വിസ ലഭിക്കാന്‍ ഞങ്ങളെ സഹായിച്ചത്. എനിക്ക് 24 മണിക്കൂറിനുള്ളില്‍ വിസ ലഭിച്ചു, ലാല്‍ സാറും ടീമിലെ മറ്റുള്ളവര്‍ക്കും 48 മണിക്കൂറിനുള്ളില്‍ വിസ കിട്ടി. വിസ കിട്ടിയ ഉടന്‍ തന്നെ ഞാന്‍ റഷ്യയിലേക്ക് പോയി. പോകുന്നതിന് മുന്നേ ആന്റണി പെരുമ്പാവൂര്‍ എനിക്കൊരു ക്രെഡിറ്റ് കാര്‍ഡ് തന്നിട്ട് പറഞ്ഞു രാജുവിന് എന്ത് ആവശ്യമുണ്ടെങ്കിലും ഇത് ഉപയോഗിക്കാം.

ഞാന്‍ അവിടെ എത്തി ഷൂട്ടിങ്ങിനുള്ള തയാറെടുപ്പുകള്‍ എല്ലാം ചെയ്തതിനു ശേഷം ലാല്‍ സാറിനെ വിളിച്ച് അടുത്ത ഫ്‌ളൈറ്റില്‍ തന്നെ എത്തിച്ചേരാന്‍ പറഞ്ഞു. ഉടന്‍തന്നെ ലാല്‍ സാറും ക്രൂവും എല്ലാം അവിടെ എത്തി ഷൂട്ടിങ് പുനരാരംഭിച്ചു. ലാല്‍ സാറും ആന്റണിയും ഫിലിം മേക്കര്‍ എന്ന നിലയില്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസം കാരണമാണ് ഇതെല്ലാം സാധ്യമായത്. ഞാന്‍ എന്നും അവരോട് നന്ദി ഉള്ളവനായിരിക്കും. എമ്പുരാന്‍ എന്ന സിനിമയുടെ കാര്യത്തിലും അവര്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസം കാക്കാന്‍ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

Tags:    

Similar News