എല്ലാം കൊണ്ടും തികഞ്ഞ ടീം; മികച്ച് ഓപ്പണിങ് കൂട്ടുകെട്ട്; മികച്ച ബോളിങ് നിര; ശക്തം; പോരായ്മകളുടെ എണ്ണം താരതമ്യേന കുറവ്; കഴിഞ്ഞ വര്‍ഷത്തെ ജൈത്രയാത്ര ആവര്‍ത്തിക്കുമോ?; ഇക്കുറിയും കിരീടം നേടുമോ? ആരാധകര്‍ ആവേശത്തില്‍

Update: 2025-03-15 07:23 GMT

കൊല്‍ക്കത്ത: 18-ാമത് ഐപിഎല്‍ സീസണില്‍ കിരീട പ്രതീക്ഷയേന്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 2024 ലെ ഐപിഎല്‍ കിരീടം തഴുകിയ ശേഷം ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള തന്ത്രജ്ഞര്‍ ഈ വര്‍ഷവും അതേ ജൈത്രയാത്ര ആവര്‍ത്തിക്കുമോ എന്നത് ക്രിക്കറ്റ് ലോകത്തിന്റെ പ്രധാന ചോദ്യമാണ്. മുന്‍ സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ച കൊല്‍ക്കത്തക്കാര്‍ക്കായി ഇത്തവണ ടീമില്‍ വലിയ മാറ്റവുമായാണ് ഇറങ്ങുന്നത്. എന്നാല്‍ അത് ടീമിന്റെ ശക്തിയെ ഒട്ടും തന്നെ പിന്നോട്ട് വലിച്ചിട്ടില്ല. ശക്തമായ ടീമാണ് കൊല്‍ക്കത്തയ്ക്ക് ഇപ്പോള്‍ ഉള്ളത്.

കഴിഞ്ഞ കീരിടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യറിനെ താരലേലത്തില്‍ നിലനിര്‍ത്താന്‍ ടീമിന് സാധിച്ചില്ല. എന്നാല്‍ ഇപ്പോള്‍ ഉള്ള ടീമിന് ഇതൊരു പേരായ്മ അല്ല എന്ന് വേണം കരുതാന്‍. മറ്റൊരു ശക്തമായ ടീമിനെ തന്നെയാണ് താരലേലത്തില്‍ ടീം കൊണ്ടുവന്നിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയുടെ മൂന്നാം കിരീടത്തിലേക്കുള്ള യാത്ര എളുപ്പമാക്കിയത് ഓപ്പണിങ് കൂട്ടുകെട്ടിന്റെ ഇംപാക്ടായിരുന്നു. ഗംഭീറിന്റെ വരവോടെ ഓപ്പണിങ്ങിലേക്ക് ചുവടുമാറ്റിയ സുനില്‍ നരെയ്‌നും പകരക്കാരനായെത്തിയ ഫില്‍ സാള്‍ട്ടുമായിരുന്നു ഇന്നിങ്‌സിന് തുടക്കമിട്ടിരുന്നത്. 12 മത്സരങ്ങളില്‍ നിന്ന് സഖ്യം നേടിയത് 559 റണ്‍സ്. 488 റണ്‍സ് നരെയ്‌ന്റെ പേരിലും 435 റണ്‍സ് സാള്‍ട്ടും നേടി.

എന്നാല്‍, ഫില്‍ സാള്‍ട്ടിന്റെ സംഭാവന ഇത്തവണ ആര് നല്‍കുമെന്ന ആശങ്കയ്ക്ക് കൊല്‍ക്കത്ത കണ്ടെത്തിയ പരിഹാരമാണ് ക്വിന്റണ്‍ ഡി കോക്ക്. പോയ സീസണിലെ മങ്ങിയ പ്രകടനം ചാമ്പ്യന്മാര്‍ക്കൊപ്പം തിളക്കമുള്ളതാക്കേണ്ടതുണ്ട് ഡി കോക്കിന്. നരെയ്‌നും ഡി കോക്കിനും പിന്നിലായി അണിനിരക്കുന്ന ബാറ്റിങ് നിരതന്നെയാണ് കൊല്‍ക്കത്തയെ ഭയപ്പെടേണ്ടതിന്റെ കാരണവും. വെങ്കിടേഷ് അയ്യര്‍, രമണ്‍ദീപ് സിങ്, അജിങ്ക്യ രഹാനെ, റിങ്കു സിങ്, ആന്ദ്രെ റസല്‍ വരെ നീളുന്നു കൊല്‍ക്കത്തയുടെ ആദ്യ ചോയ്‌സുകള്‍. മനീഷ് പാണ്ഡെ, അംഗ്രിഷ് രഘുവന്‍ശി, റഹ്‌മാനുള്ള ഗുര്‍ബാസ്, റോവ്മാന്‍ പവല്‍, മൊയീന്‍ അലി എന്നീ പേരുകള്‍ കൊല്‍ക്കത്തയുടെ ബെഞ്ച് സ്‌ട്രെങ്തിന്റെ ആഴം കാണിക്കുന്നു.

ബോളിങ് നിരയിലും കരുത്തര്‍ തന്നെയാണ് ടീം. കഴിഞ്ഞ സീസണില്‍ വിക്കറ്റുവേട്ടക്കാരുടെ പട്ടികയില്‍ ആദ്യ 15ല്‍ ഇടം നേടിയത് നാല് കൊല്‍ക്കത്ത താരങ്ങളാണ്. സുനില്‍ നരെയ്ന്‍ പിഴുതത് 17 വിക്കറ്റുകള്‍, റസലും ഹര്‍ഷിത് റാണയും 19 വീതം. 21 വിക്കറ്റുമായി വരുണ്‍ ചക്രവര്‍ത്തിയായിരുന്നു കൊല്‍ക്കത്ത നിരയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. ഹര്‍ഷിതിന്റെ പരിചയസമ്പത്തിന്റെ അഭാവം മാത്രമാണ് നാല് പേരില്‍ എടുത്ത് പറയാനുള്ളത്. വരുണും നരെയ്‌നും എത്രത്തോളം അപകടകാരികളാണെന്നത് ഐപിഎല്ലിന്റെ ചരിത്രം നോക്കിയാല്‍ വ്യക്തം. റസലിന്റെ ബ്രാവൊ സ്‌റ്റൈല്‍ സ്ലൊ ബോളുകള്‍ക്ക് മറുമരുന്ന് കണ്ടെത്തേണ്ടി വരും എതിരെ വരുന്നവര്‍ക്ക്.

അതേസമയം പേയ്‌സ് നിരയില്‍ ടീമിന് ചെറിയ പോരായ്മകള്‍ ഉണ്ട്. മിച്ചല്‍ സ്റ്റാര്‍ക്കിന് പകരക്കാരനായി എത്തിയ ആന്റിച്ച് നോര്‍ക്ക ആ വിടവ് നികത്തുമോ എന്ന് സംശയമാണ്. പരിക്കാണ് നോര്‍ക്കയ്ക്ക് വലിയ തിരച്ചടിയായി നില്‍ക്കുന്നത്. പരിക്കിന്റെ പിടിയിലായാല്‍ അയാര്‍ക്ക് ടീമില്‍ പിടിച്ച് നില്‍ക്കുക എന്നത് എളുപ്പമില്ല. ഉമ്രാന്‍ മാലിക്കും സ്‌പെന്‍സര്‍ ജോണ്‍സണും മാത്രമാണ് രഹാനെയ്ക്ക് മുന്നില്‍ അവശേഷിക്കുന്ന ഓപ്ഷനുകള്‍. ചന്ദ്രകാന്ത് പണ്ഡിറ്റെന്ന തന്ത്രജ്ഞനും രഹാനെയെന്ന വെട്ടേരനും മറ്റ് ചില ഉത്തരവാദിത്തങ്ങള്‍ കൂടി ബാക്കിയാക്കിയാണ് ഗംഭീറും ശ്രേയസും ക്യാമ്പ് വിട്ടത്. അത് ഭാവിയിലേക്ക് ഒരു നായകനെ വാര്‍ത്തെടുക്കുക എന്നതാണ്. കൊല്‍ക്കത്തയുടെ നിലവിലെ വിലയിരുത്തലുകള്‍ നോക്കിയാല്‍ വെങ്കിടേഷ് അയ്യര്‍ക്കായിരിക്കും നറുക്ക് വീഴുക.

2008-ല്‍ സ്ഥാപിതമായ കെക്ആര്‍ 2012, 2014 സീസണുകളില്‍ കിരീടം ചൂടിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ജയം കൊല്‍ക്കത്തയുടെ തന്ത്രപ്രധാനമായ ടീമിനിര്‍മ്മാണ തന്ത്രത്തെയും ഗൗതം ഗംഭീറിന്റെ നേതൃത്വത്തെയും ശക്തിപ്പെടുത്തി. 2025-ല്‍ വീണ്ടും കിരീടം പിടിക്കാനുള്ള എല്ലാ സാധ്യതകളും ടീമിന് ഉണ്ട്. കൊല്‍ക്കത്തയുടെ കിരീട പ്രതീക്ഷകള്‍ തകര്‍ത്തേക്കാവുന്ന ടീമുകള്‍ തങ്ങളുടേതായ തന്ത്രങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരുടെ ശക്തമായ ടീമുകള്‍ കെക്ആറിന്റെ മാര്‍ഗ്ഗത്തില്‍ വെല്ലുവിളിയാവും. എന്നാല്‍, കഴിഞ്ഞ സീസണിലെ അതേ ആവേശവും സ്ഥിരതയും കാണിച്ചാല്‍ കൊല്‍ക്കത്തയെ വീണ്ടും കിരീടം നേടാന്‍ ആരും തടയില്ല!

കൊല്‍ക്കത്ത കിരീടം നിലനിര്‍ത്തുമോ? ???, മറ്റൊരു ടീം ഐപിഎല്‍ കിരീടം തട്ടിയെടുക്കുമോ? കാണാം, പന്ത് ചിതറിയതിന് ശേഷം! ????

Tags:    

Similar News