കേസുകളില്‍ ജാമ്യം എടുക്കാന്‍ വേണ്ടി വാങ്ങി പണയം വച്ചത് രണ്ടു പവന്‍ സ്വര്‍ണ വളകള്‍; തിരികെ ആവശ്യപ്പെട്ടപ്പോള്‍ വയോധികയെ വെട്ടി സഹോദരി പുത്രന്‍; പ്രതി അറസ്റ്റില്‍

വയോധികയെ തലയ്ക്കു വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ സഹോദരി പുത്രന്‍ അറസ്റ്റില്‍

Update: 2025-10-13 16:23 GMT

പത്തനംതിട്ട: രണ്ടുവര്‍ഷം മുമ്പ് പണയം വയ്ക്കാന്‍ നല്‍കിയ സ്വര്‍ണ്ണ വളകള്‍ തിരികെ ആവശ്യപ്പെട്ട വയോധികയെ തലയ്ക്കു വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ സഹോദരി പുത്രനെ ചിറ്റാര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാര്‍ കാരിക്കയം കൊടുമുടി അനി ഭവനില്‍ അനീഷിനെ(34)നെയാണ് അറസ്റ്റ് ചെയ്തത്. മാതൃസഹോദരി ഇടുക്കി പെരുവന്താനം മുളങ്കുന്ന് തെക്കേ മേലേതില്‍ വീട്ടില്‍ പ്രകാശിന്റെ ഭാര്യ രോഹിണി(64)യെയാണ് അനീഷ് തലയ്ക്ക് വെട്ടിയത്.

പെരുവന്താനം പോലീസ് സ്റ്റേഷനില്‍ ബലാല്‍സംഗത്തിനും പെരുനാട് പോലീസ് സ്റ്റേഷനിലെ കൊലപാതകത്തിനുമെടുത്ത കേസുകളില്‍ പ്രതിയാണ് അനീഷ്. ഈ കേസുകളുടെ ആവശ്യത്തിലേക്ക് പണയം വയ്ക്കുന്നതിനായി രണ്ടുവര്‍ഷം രോഹിണിയുടെ രണ്ടു പവന്‍ തൂക്കം വരുന്ന സ്വര്‍ണ വളകള്‍ രണ്ടുമാസത്തിനകം തിരികെ നല്‍കാമെന്ന് വ്യവസ്ഥയില്‍ അനീഷ് വാങ്ങിയിരുന്നു. ഇതു തിരികെ കിട്ടാതെ വന്നപ്പോള്‍ ചോദിക്കുന്നതിന് വേണ്ടി അനീഷിന്റെ വീട്ടിലെത്തിയതായിരുന്നു രോഹിണി.

സഹോദരിയുമായി സംസാരിച്ചു കൊണ്ടിരുന്ന സമയം പ്രതി വീട്ടിനകത്തു കയറി വെട്ടുകത്തി എടുത്തു കൊണ്ടു വന്ന് രോഹിണിയുടെ തലയില്‍ വെട്ടുകയായിരുന്നു. രോഹിണിയുടെ മൊഴി പ്രകാരം സബ് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അനീഷിനെ കോടതിയില്‍ ഹാജരാക്കും.

Tags:    

Similar News