സിപിഐ നേതാവിനെ 'നക്കി നായരാക്കിയിട്ടും' സസ്‌പെന്‍ഷന് ശേഷം കിട്ടിയത് പഴയ താക്കോല്‍ സ്ഥാനം; ആ ആത്മ വിശ്വാസത്തില്‍ റവന്യൂ റിക്കവറി യോഗത്തില്‍ ഷൈന്‍ ചെയ്യുമ്പോള്‍ തഹസില്‍ദാര്‍ നേരിട്ടെത്തി ആ കത്ത് കൈമാറി; തുറന്നു നോക്കിയപ്പോള്‍ സെക്രട്ടറിയേറ്റില്‍ നിന്നുള്ള സസ്‌പെന്‍ഷന്‍; മുറിക്ക് പുറത്തിറങ്ങിയപ്പോള്‍ കസ്റ്റഡിയില്‍ എടുക്കാന്‍ ഡി വൈ എസ് പി; മന്ത്രി രാജന്‍ കൂടെയുണ്ടായിട്ടും വെള്ളരികുണ്ടിലെ പവിത്രന് വിനയായി പിണറായി കോപം
കാസര്‍കോട്: ആരെ എന്തു പറഞ്ഞാലും ഒന്നും സംഭവിക്കില്ലെന്ന മുഖഭാവമായിരുന്നു എ പവിത്രനുള്ളത്. ഫെയ്‌സ് ബുക്ക് പോസ്റ്റുകളില്‍ 'എ'കലര്‍ത്തി പോസ്റ്റിട്ടും തനിക്കൊന്നും വന്നിട്ടില്ലെന്ന അഹങ്കാരം. കാസര്‍കോട്ടെ സിപിഐയുടെ പ്രധാനമുഖമായ ഇ ചന്ദ്രശേഖരനെ ഫെയ്‌സ് ബുക്കില്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചിട്ടും സസ്‌പെന്‍ഷന്‍ കഴിഞ്ഞപ്പോള്‍ പഴയ താക്കോല്‍ സ്ഥാനം കിട്ടിയതിന്റെ ആത്മവിശ്വാസം പവിത്രനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച രഞ്ജിത ജി നായരെ അധിക്ഷേപിച്ചതിന്റെ കുറ്റബോധമൊന്നും ആ മുഖത്തുണ്ടായിരുന്നില്ല. തീര്‍ത്തും ആത്മവിശ്വാസത്തോടെ ഇന്നും ഓഫീസിലെത്തി.
റവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ട യോഗം സ്വന്തം ഓഫീസില്‍ ചേര്‍ന്നു. നിര്‍ദ്ദേശങ്ങളുമായി ഡെപ്യൂട്ടി തഹസില്‍ദാര്‍ കളം നിറയുന്നതിനിടെ യോഗത്തിലേക്ക് തഹസില്‍ദാര്‍ എത്തി. ഒരു കത്ത് കൈമാറി. ആ കത്ത് വായിച്ച് നോക്കിയപ്പോള്‍ തന്റെ പണി പോയെന്ന് പവിത്രന്‍ തിരിച്ചറിഞ്ഞു. എല്ലാം അതില്‍ ഒതുങ്ങുമെന്ന ആത്മവിശ്വാസത്തില്‍ അയാള്‍ പുറത്തേക്ക് ഇറങ്ങി. അവിടെ കാത്തു നിന്നത് ഡിവൈഎസ്പിയുടെ നേതൃത്വത്തിലെ പോലീസ് സംഘം. അങ്ങനെ തഹസില്‍ദാര്‍ കസ്റ്റഡിയിലായി. ഒന്നിലേറെ തവണ ഇയാള്‍ ഒരേ സ്വഭാവമുള്ള കുറ്റകൃത്യം ചെയ്തതാണ്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ തെറ്റിനുള്ള ശിക്ഷ പിരിച്ചു വിടല്‍ ആകുമെന്നാണ് ഏവരും കരുതുന്നത്. സിപിഐയുടെ ജീവനക്കാരുടെ സംഘടനാ നേതാവാണ് ഈ പവിത്രന്‍. റവന്യു മന്ത്രി കെ രാജന്റെ വിശ്വസ്തരുടെ പട്ടിയില്‍ ഉള്ളയാള്‍. അതുകൊണ്ടാണ് മുന്‍ റവന്യൂ മന്ത്രിയെ ഫെയ്‌സ് ബുക്കില്‍ അധിക്ഷേപിക്കാനുള്ള അഹങ്കാരം പവിത്രനുണ്ടായത്. ഏഴ് മാസം പുറത്ത് നിര്‍ത്തി മുമ്പിരുന്ന അതേ കസേരയില്‍ പവിത്രനെ മന്ത്രി ഓഫീസിലുള്ളവര്‍ നിയമിച്ചു. അതിന്റെ ഫലമാണ് ഇപ്പോള്‍ സര്‍ക്കാരിനുണ്ടായ നാണക്കേട്.
ഇടതുഭരണ കാലത്ത് റവന്യൂ വകുപ്പ് സിപിഐയുടെ കുത്തകയാണ്. അതുകൊണ്ട് തന്നെ റവന്യൂ വകുപ്പില്‍ കാര്യം നേടണമെങ്കില്‍ സിപിഐ സര്‍വ്വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ ഭാഗമാകണമെന്നാണ് വയ്പ്. അതുകൊണ്ട് തന്നെ റവന്യൂ വകുപ്പിലെ നിര്‍ണ്ണായക സ്വാധീന ശക്തിയാണ് ജോയിന്റ് കൗണ്‍സില്‍. ഇടതുഭരണമുള്ളപ്പോള്‍ പലരും ഈ സംഘടനയുടെ ഭാഗമാകും. ഭരണം പോയാല്‍ കാലു മാറും. അധികാരം തിരിച്ചു കിട്ടുമ്പോള്‍ തിരിച്ചുവരും. ഇങ്ങനെ ജോയിന്റെ കൗണ്‍സിലിനെ ഉപയോഗിക്കുന്നവര്‍ ഏറെ പേരുണ്ട്. എന്നാല്‍ പവിത്രന്‍ ഇതില്‍ നിന്നും വ്യത്യസ്തനാണ്. സര്‍വ്വീസില്‍ കയറിയത് മുതല്‍ ഇയാള്‍ ജോയിന്റ് കൗണ്‍സിലിന്റെ ഭാഗമാണ്. ഇതു ഉപയോഗിച്ചാണ് സിപിഐ ഭരണ കാലത്ത് താക്കോല്‍ സ്ഥാനത്ത് ഇയാളിരിക്കാറുള്ളത്. സിപിഐയുടെ കാസര്‍കോട്ടെ പ്രധാന നേതാവാണ് എംഎല്‍എ കൂടിയായ ഇ ചന്ദ്രശേഖരന്‍. ഒന്നാം പിണറായി സര്‍ക്കാരില്‍ ഭേദപ്പെട്ട മന്ത്രിയായിരുന്നു ചന്ദ്രശേഖരന്‍.
അങ്ങനൊരു കമ്യൂണിസ്റ്റിനെ ഒന്നിനും കൊള്ളാത്തവനെന്നും അഴിമതിക്കാരനെന്നുമെല്ലാം വിളിച്ച് അധിക്ഷേപിച്ചു. എന്നിട്ടും പവിത്രനെ ഏഴു മാസം പുറത്തു നിര്‍ത്തി മന്ത്രി കെ രാജന്‍ തിരിച്ചെടുത്തു. ചന്ദ്രശേഖറിനെതിരായ പോസ്റ്റിനെ തുടര്‍ന്നുള്ള നടപടി ഉത്തരവില്‍ നിരവധി തവണ സമാന കുറ്റം പവിത്രന്‍ ചെയ്തുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പല താക്കീതുകള്‍ നല്‍കിയെന്നും ആ ഉത്തരവില്‍ വിശദീകരിച്ചിരുന്നു. അത്തരമൊരു ഉദ്യോഗസ്ഥനെ അവിടെ വച്ച് പിരിച്ചു വിടാമായിരുന്നു. പക്ഷേ മന്ത്രി ഓഫീസിലെ കരുത്തില്‍ പവിത്രന്‍ തിരികെ സര്‍വ്വീസില്‍ കയറി. ഇത് തന്റെ സംഘടനയിലെ സ്വാധീനത്തിന് തെളിവായി പവിത്രന്‍ പറഞ്ഞുവയ്ക്കുകയും ചെയ്തു. സര്‍വ്വീസില്‍ തിരിച്ചെത്തിയ ശേഷം കൂടുതല്‍ കരുത്തുള്ള ഉദ്യോഗസ്ഥാനാണ് താനെന്ന സന്ദേശം കീഴ് ജീവനക്കാര്‍ക്ക് നല്‍കുകയും ചെയ്തു. ഈ 'അഹങ്കാരം' ആണ് അഹമ്മദാബാദ് വിമാനത്താവളത്തിലെ ദുരന്ത ഇരയെ അപമാനിക്കുന്നതിലേക്ക് കാര്യങ്ങളെത്തിയത്. പോസ്റ്റ് വൈറലായപ്പോള്‍ തന്നെ തന്റെ വിശ്വസ്തനാണ് കുടുങ്ങിയതെന്ന് മന്ത്രി രാജനും തിരിച്ചറിഞ്ഞു.
പക്ഷേ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറച്ച നിലപാടിലായിരുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയുടെ സാധ്യതയെ പോലും തകര്‍ക്കുന്നതാണ് ആ പോസ്‌റ്റെന്ന് മുഖ്യമന്ത്രി വിലയിരുത്തി. അതിവേഗ നടപടിയ്ക്ക് റവന്യൂമന്ത്രിക്ക് നിര്‍ദ്ദേശവും നല്‍കി. അങ്ങനെയാണ് പവിത്രനെ സസ്‌പെന്റ് ചെയ്യുന്ന ഉത്തരവ് സെക്രട്ടറിയേറ്റില്‍ നിന്നും പുറത്തിറങ്ങിയത്. നേരെത്തെ പവിത്രനെ സസ്‌പെന്റ് ചെയ്തത് ജില്ലാ കളക്ടറായിരുന്നു. എന്നാല്‍ ഇത്തവണ തീരുമാനം സെക്രട്ടറിയേറ്റില്‍ നിന്നായത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ കരുത്തിലായിരുന്നു. റവന്യൂ വകുപ്പിന് അവമതിപ്പുണ്ടാകുന്ന തരത്തിലാണ് പ്രതികരണമെന്ന് തിരിച്ചറിയുന്നുവെന്നും ഇത്തരവിലുണ്ട്.
വെള്ളരിക്കുണ്ട് താലുക്ക് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടാണ് പവിത്രന്‍ എ എന്നാണ് സസ്‌പെന്‍ഷ് ഉത്തരവിലുള്ളത്. റവന്യൂ വകുപ്പിലെ ജൂനിയര്‍ സൂപ്രണ്ടിനെയാണ് ഡെപ്യുട്ടി തഹസില്‍ദാര്‍ എന്ന് വിളിക്കുന്നത്.