രാത്രിയില്‍ സാധനങ്ങള്‍ നീക്കി; രാവിലെ ജോലിക്കെത്തിയവര്‍ കണ്ടത് പൂട്ടിക്കിടക്കുന്ന കട; അടൂര്‍ കരിക്കിനേത്ത് ടെക്സ്റ്റൈല്‍സ് പൂട്ടി; മുതലാളി രായ്ക്കുരാമാനം മുങ്ങിയത് തൊഴിലാളികള്‍ക്ക് ചെയ്ത ജോലിയുടെ കൂലി നല്‍കാതെ; പാവപ്പെട്ട തൊഴിലാളിയെ ചവിട്ടിക്കൊന്ന ജോസ് കരിക്കിനേത്ത് കേസ് ഒതുക്കാന്‍ പോയി പെട്ടത് കടക്കെണിയില്‍
അടൂര്‍: കരിക്കിനേത്ത് സില്‍ക്ക് ഗലേറിയ തൊഴിലാളികളെ അറിയിക്കാതെ അടച്ചു പൂട്ടി. ഇന്ന് രാവിലെ ജോലിക്ക് വന്ന നൂറോളം തൊഴിലാളികള്‍ കട പൂട്ടിക്കിടക്കുന്നത് കണ്ട് അമ്പരന്നു നിന്നു. ഇവര്‍ക്ക് ശമ്പളം കുടിശിക അടക്കം കിട്ടാനുണ്ടെന്നാണ് വിവരം. ഇന്നലെ രാത്രി തന്നെ കടയില്‍ അവശേഷിച്ചിരുന്ന തുണിത്തരങ്ങളും മറ്റും മാറ്റിയിരുന്നു. ഇന്നലെയും കട തുറന്നു പ്രവര്‍ത്തിച്ചിരുന്നു. അപ്രതീക്ഷിതമായി കട അടച്ചു പൂട്ടിയതോടെ നൂറുകണക്കിന് ജീവനക്കാരുടെ ജീവിതം പ്രതിസന്ധിയിലായി.
ജോസ് കരിക്കിനേത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് കരിക്കിനേത്ത് സില്‍ക്ക് ഗലേറിയ. കരിക്കിനേത്ത് സഹോദരന്മാര്‍ക്ക് പത്തനംതിട്ട, അടൂര്‍, കോട്ടയം, തിരുവല്ല എന്നിവിടങ്ങളില്‍ തുണിക്കടകള്‍ ഉണ്ടായിരുന്നു. കൈപ്പട്ടൂരില്‍ നിന്നാണ് ഇവരുടെ തുടക്കം. ജോസിന്റെ സഹോദരന്‍ ജോര്‍ജിന്റേതാണ് പത്തനംതിട്ട കരിക്കിനേത്ത്. ഇവിടെ വച്ച് ബിജു എന്ന കാഷ്യറെ 2013 ല്‍ ജോസ് കരിക്കിനേത്ത് ചവിട്ടിക്കൊന്നതോടെയാണ് ഇവരുടെ അധഃപതനം ആരംഭിക്കുന്നത്. ആദ്യം ജോസ് കേസില്‍ പ്രതിയാകുന്നത് തടയാന്‍ വേണ്ടി ലക്ഷങ്ങള്‍ പോലീസിനും രാഷ്ട്രീയക്കാര്‍ക്കും അഭിഭാഷകര്‍ക്കും നല്‍കേണ്ടി വന്നു.
മറുനാടന്‍ മലയാളി നടത്തിയ നിരന്തരമായ പോരാട്ടത്തിനൊടുവില്‍ യഥാര്‍ഥ കുറ്റവാളിയായ ജോസ് അഴിക്കുളളിലായി. പുറത്തിറങ്ങിയ ഇയാള്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമം തുടര്‍ന്നു. ഇതിനായി കോടികള്‍ വാരിയെറിഞ്ഞാണ് ജോസ് കടക്കെണിയിലായത്. സഹോദരന്മാരുടെ കോട്ടയം, തിരുവല്ല എന്നിവിടങ്ങളിലെ കടകളും പൂട്ടി. പത്തനംതിട്ടയിലെ കടയിലും കച്ചവടം നാമമാത്രമായി. ഇതിനിടെ ദിലീപിനെയും അമലാപോളിനെയുമിറക്കി അടൂരിലെ കട ജോസ് റീലോഞ്ച് ചെയ്ത് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍, ബാധ്യത വര്‍ധിക്കുകയാണുണ്ടായത്. കൈപ്പട്ടൂരിലെ വീട് വരെ വറ്റു. വാടക വീട്ടിലായിരുന്നു താമസം.
ഈ രംഗത്ത് മത്സരം ഏറി വരികയും പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വരികയും ചെയ്തതോടെ ജോസിന്റെ ബാധ്യത വര്‍ധിച്ചു. അങ്ങനെയാണ് തൊഴിലാളികളെ പോലും അറിയിക്കാതെ ഇന്ന് കട പൂട്ടിയിരിക്കുന്നത്.
കരിക്കിനേത്ത് കേസ് ഇങ്ങനെ:
2013 നവംബര്‍ അഞ്ചിന് അര്‍ധരാത്രിയിലാണ് അടൂര്‍ കരിക്കിനേത്ത് ഉടമ ജോസ്, പത്തനംതിട്ട കരിക്കിനേത്ത് ഉടമയും സഹോദരനുമായ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ പത്തനംതിട്ട കരിക്കിനേത്ത് ടെക്സ്റ്റയില്‍സിലെ കാഷ്യര്‍ ആനിക്കാട് സ്വദേശി ബിജു പി. ജോസഫിനെ അതിക്രൂരമായി മര്‍ദിച്ചു കൊന്നത്. കൊലപാതകക്കേസില്‍ അക്കാലത്ത് തന്നെ സിപിഐഎം നേതാക്കള്‍ അടക്കം പ്രതികള്‍ക്ക് അനുകുലമായ നിലപാട് സ്വീകരിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ നടന്ന ജില്ലാ ഗവ. പ്ലീഡര്‍മാരുടെ നിയമനം പോലും കരിക്കിനേത്തുകാര്‍ക്ക് അനുകൂലമായിട്ടാണെന്ന് വാദം ഉയര്‍ന്നിരുന്നു.
സമാനരീതിയിലാണ് നിഷാം സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ ജീപ്പിടിച്ചു കൊന്നത്. മാധ്യമങ്ങള്‍ ഏറ്റു പിടിച്ച കേസില്‍ ഒരു വര്‍ഷത്തിനുള്ളില്‍ നിഷാം വിചാരണ കഴിഞ്ഞ് ശിക്ഷിക്കപ്പെട്ട് ജയിലിനുള്ളിലായി. എന്നാല്‍, കരിക്കിനേത്ത് കേസ് അട്ടിമറിക്കാന്‍ രാഷ്ട്രീയ-പൊലിസ്-മാധ്യമ അച്ചുതണ്ട് ഒന്നിച്ചു കുടപിടിക്കുകയായിരുന്നു. കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധുക്കളുടെ ദീനരോദനം കാണാന്‍ ഒരു മാധ്യമത്തിനും കണ്ണില്ലാതെ പോയി. ഒടുവില്‍ മറുനാടന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് യഥാര്‍ഥ പ്രതികളെ ജയിലിലാക്കിയത്. അതാണിപ്പോള്‍ വിചാരണ തുടങ്ങാതെ അട്ടിമറിച്ചു കൊണ്ടിരിക്കുന്നത്.
ഹൈക്കോടതിയില്‍, അടക്കം കേസ് ഫയല്‍ ചെയ്തത് സഹോദരന്‍ സാബുവായിരുന്നു. ഇപ്പോഴും സാബുവാണ് ശക്തമായി രംഗത്ത് നില കൊള്ളുന്നത്. പണം നല്‍കിയും പ്രലോഭിപ്പിച്ചും സാബുവിനെയും വലയിലാക്കാന്‍ കരിക്കിനേത്ത് ഉടമകള്‍ ശ്രമിച്ചിരുന്നു. ഇതു സംബന്ധിച്ച ശബ്ദരേഖ മുന്‍പ് മറുനാടന്‍ പുറത്തു വിട്ടിരുന്നു. പത്തനംതിട്ട കരിക്കിനേത്ത് ടെക്‌സ്റ്റൈല്‍സില്‍ കൗണ്ടറില്‍ നിന്നു കാണാതായ ഒന്നര ലക്ഷം രൂപയെച്ചൊല്ലിയുള്ള ചോദ്യം ചെയ്യലിന് ഒടുവിലാണ് കാഷ്യര്‍ ബിജു കൊല ചെയ്യപ്പെട്ടത്. ബിജു പണം കവര്‍ന്നെന്ന സംശയത്തിലാണു ചോദ്യം ചെയ്യല്‍ നടന്നത്. കുറ്റം സമ്മതിക്കാതിരുന്ന ബിജുവിനെ തുണിക്കടയിലെ പാന്‍ട്രിയില്‍ കൊണ്ടുപോയി തല്ലിയും ചവിട്ടിയും കൊല്ലുകയായിരുന്നു. കരാട്ടെക്കാരനായ താനാണു ബിജുവിനെ മര്‍ദിച്ചതെന്നു പിടിയിലായ ഒന്നാം പ്രതി ജോസ് പൊലീസിനോടു സമ്മതിച്ചിരുന്നു. എന്നാല്‍, മര്‍ദനം തുടക്കമിട്ടതു കടയുടമയും രണ്ടാംപ്രതിയുമായ ജോര്‍ജാണെന്നായിരുന്നു മൊഴി. മുഖ്യധാര മാദ്ധ്യമങ്ങള്‍ പോലും ചരമകോളത്തില്‍ ഒതുക്കിയ ഈ കൊലപാതകത്തിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത് മറുനാടന്‍ മലയാളിയായിരുന്നു.
സഹോദരന്‍ ജോര്‍ജിന്റെ പത്തനംതിട്ട കോളജ് റോഡിലുള്ള കരിക്കിനേത്ത് ടെക്സ്റ്റൈല്‍സ് എന്ന സ്ഥാപനത്തിലാണ് കൊല നടന്നത്. ജോസും ജോര്‍ജും, മറ്റുരണ്ടുപേരും അടക്കം നാലുപേരായിരുന്നു കേസിലെ പ്രതികള്‍. രണ്ടാം പ്രതിയായ ജോര്‍ജ് മാനസിക രോഗിയാണെന്ന സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് അറസ്റ്റ് ഒഴിവാക്കി. ജോസ് പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. ഇടതും വലതും ചേരിയിലുള്ള രാഷ്ട്രീയ കക്ഷികളെയും വലുതും ചെറുതുമായ മാധ്യമങ്ങളെയും പണം കൊടുത്ത് വായടപ്പിച്ച് കേസ് അട്ടിമറിക്കാന്‍ നടത്തിയ ശ്രമം പുറത്തു കൊണ്ടുവന്നത് മറുനാടന്റെ ഒറ്റയാന്‍ പോരാട്ടമായിരുന്നു. പക്ഷേ ഇപ്പോഴും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.