എന്റെ പേരില്‍ പോലും എന്റെ സമുദായം എന്താണെന്ന് കാണിക്കാത്ത ആളാണ് ഞാന്‍; എന്നിട്ടും എന്ന സമുദായം പറഞ്ഞ് അധിക്ഷേപിച്ചു; മരിച്ച സ്ത്രീയെ കുറിച്ച് ഇത്തരമൊരു കമന്റിടുക എന്ന് വച്ചാല്‍ എന്ത് മാനസിക അവസ്ഥയാണെന്ന് അയാള്‍ക്കുള്ളതെന്ന് മനസ്സിലാകുന്നില്ല; പവിത്രനോട് സഹതാപം മാത്രം; വേണ്ടത് കര്‍ശന നടപടി; മറുനാടനോട് പ്രതികരിച്ച് മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍

Update: 2025-06-13 13:30 GMT

കാസര്‍കോട്: വിമാനാപകടത്തില്‍ മരണപ്പെട്ട രഞ്ജിതയുടെ അനുശോചന പോസ്റ്റില്‍ അശ്ലീല കമന്റിട്ട കാഞ്ഞങ്ങാട് ഡെപ്പ്യൂട്ടി തഹസില്‍ദാറെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐയുടെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയും എംഎല്‍എയുമായ ഇ. ചന്ദ്രശേഖരന്‍. പവിത്രനോട് സഹതാപമാണ് തോന്നുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. മഹാ ദുരന്തത്തില്‍ വിറങ്ങലിച്ചു പോയ നാടിന്റെ മുന്‍പില്‍ ഇത്തരം ഒരു കൊള്ളരുതായ്മ എന്ത് മാനസിക അവസ്ഥയിലാണ് പവിത്രം കാട്ടിയതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം മറുനാടനോട് പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥാനായൊരാള്‍ ചെയ്യേണ്ട കാര്യമല്ല പവിത്രന്‍ ചെയ്തതെന്നും അദ്ദേഹം വിമര്‍ശിച്ചു. കാസര്‍കോട്ടെ പ്രധാന സിപിഐ നേതാവാണ് ചന്ദ്രശേഖരന്‍. പവിത്രന്‍ സിപിഐ സര്‍വ്വീസ് സംഘടനയായ ജോയിന്റ് കൗണ്‍സില്‍ നേതാവും. ചന്ദ്രശേഖരനേയും പവിത്രന്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചിരുന്നു. ജാതി പറഞ്ഞുള്ള വിമര്‍ശനത്തിന് സസ്‌പെന്‍ഷനും വാങ്ങി. ഈ അച്ചടക്ക നടപടിയ്ക്ക് ശേഷം അടുത്തിടെയാണ് സര്‍വ്വീസില്‍ തിരിച്ചെത്തിയത്. ഇതിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ 'അഹങ്കാരം' തുടരുകയാണ്. ഈ സാഹചര്യത്തിലാണ് മുന്‍ റവന്യൂ മന്ത്രി കൂടിയായ ഇ ചന്ദ്രശേഖരന്റെ പ്രതികരണം.

ആളിങ്ങനെ ഓരോ തവണ ഓരോ തരത്തില്‍ വേണ്ടതും വേണ്ടാത്തതും ഒരാവശ്യവും ഇല്ലാതെ മറ്റുള്ളവരെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പല സമുദായത്തില്‍ നിന്നുള്ളവരെ നിരവധി തവണ ഇയാള്‍ അപമാനിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എനിക്കെതിരെയും ഇത്തരത്തില്‍ ഒരു പോസ്റ്റിട്ടിരുന്നു. ഞാന്‍ കൊള്ളാത്തൊരു മന്ത്രി ആയിരുന്നെന്നും. സര്‍വേ നടത്തി എല്ലാം കൊളമാക്കിയെന്നുമൊക്കെ ഇയാള്‍ പറഞ്ഞിരുന്നു. സര്‍വേ നടത്തിയതൊക്കെ ഉദ്യോഗസ്ഥരല്ലേ. അതില്‍ ചില പിഴവുകള്‍ ഒക്കെ പറ്റിയിട്ടുണ്ടാകാം. അതല്ല ഏത് മന്ത്രിയോ വ്യക്തിയോ ആയാലും പിഴവുകള്‍ ഉണ്ടാകും. അതൊന്നും ഉണ്ടാകില്ലെന്ന് പറയുന്നില്ല. പക്ഷെ സര്‍ക്കാര്‍ സര്‍വീസില്‍ ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ ഇത്തരം പ്രസ്താവനകള്‍ പറയുന്നത് ശരിയല്ല. സമുദായം പറഞ്ഞാണ് എന്നെ അപമാനിച്ചത്. എന്നാല്‍ എന്റെ പേരില്‍ പോലും എന്റെ സമുദായം എന്താണെന്ന് കാണിക്കാത്ത ആളാണ് ഞാന്‍. ഒരാളോട് പോലും എന്റെ സമുദായം ഏതാണെന്ന് കാണിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. അപ്പോള്‍ ഇത്തരത്തിലുള്ള പ്രസ്താവനകളിലൂടെ എന്തിനാണ് തന്നെ ആക്ഷേപിച്ചതെന്ന് എനിക്ക് അറിയില്ല. അത് സമുദായത്തിനോടുള്ള വിരോധമോ, വ്യക്തിയോടുള്ള വിരോധമോ എന്തിന്റെ കാര്യത്തിലാണെങ്കിലും ശരിയല്ല. എന്ത് മാനസിക അവസ്ഥയിലാണ് ഇതൊക്കെ ചെയ്യുന്നു എന്നുള്ളത് മനസ്സിലാകുന്നില്ല. ഇയാളോട് സഹതാപമല്ലാതെ മറ്റെന്ത് തോന്നാനാണ്-ചന്ദ്രശേഖരന്‍ ചോദിക്കുന്നു. കര്‍ശന നടപടി പവിത്രനെതിരെ ഉണ്ടാകണമെന്നാണ് ചന്ദ്രശേഖരന്‍ അഭിപ്രായപ്പെടുന്നത്.

ഇയാളുടെ വീട്ടില്‍ പാവപ്പെട്ടവരായ ഭാര്യയും മക്കളുമുണ്ട്. ഈ മനുഷ്യന്‍ കാണിക്കുന്ന ഇത്തരം കൊള്ളരുതായ്മകള്‍ കൊണ്ട് വേദനകള്‍ അനുഭവിക്കേണ്ടി വരുന്നത് ആ പാവങ്ങള്‍ അല്ലെ എന്ന് കരുതിയിട്ടും സഹതാപം തോന്നുന്നുണ്ട്. ഇന്നലെയുണ്ടായ മഹാദുരന്തത്തില്‍ വിറങ്ങലിച്ചു പോയ നാടിന്റെ മുന്‍പില്‍ ഇത്തരം ഒരു കൊള്ളരുതായ്മ, അതും ഒരു മരിച്ച സ്ത്രീയെക്കുറിച്ച് ഇത്തരമൊരു കമന്റിടുക എന്ന് വെച്ചാല്‍ എന്ത് മാനസിക അവസ്ഥയാണെന്ന് അയാള്‍ക്കുള്ളതെന്ന് മനസ്സിലാകുന്നില്ല. അതാണ് ഞാന്‍ പറഞ്ഞത് ഇത്തരം മനുഷ്യരെക്കുറിച്ച് സഹതപിക്കാനെ മാര്‍ഗ്ഗമുള്ളുവെന്നാണ്. ഇയാള്‍ മുന്‍പ് ജോയിന്റ് കൗണ്‍സില്‍ അംഗമായിരുന്നു. ഇപ്പോഴത്തെ കാര്യം അറിയില്ല. ഏത് സംഘടനയില്‍ പ്രവര്‍ത്തിച്ചാലും ശരി വ്യക്തികള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സംഘടനയെ പറഞ്ഞിട്ട് എന്ത് കാര്യം? ഇതുപോലെ മുന്‍പ് വിവാദ പ്രസ്താവനകള്‍ പറഞ്ഞപ്പോഴും വേണ്ടപ്പെട്ട അധികാരികള്‍ നടപടി സ്വീകരിച്ചിരുന്നു. ആ നടപടികള്‍ ഒന്നും പോരായെന്ന് വ്യക്തം. ഈ രീതിയില്‍ വീണ്ടും പോയാല്‍ എന്ത് ചെയ്യാന്‍ പറ്റുമെന്നാണ് നോക്കേണ്ടതെന്നും ഇ ചന്ദ്രശേഖരന്‍ പ്രതികരിച്ചു.

പവിത്രനെതിരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന. രഞ്ജിത ജി നായരെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എ പവിത്രനെ സസ്‌പെന്റ് ചെയ്തതായി റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചിരുന്നു. ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഈ പോസ്റ്റ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി സസ്‌പെന്റ് ചെയ്യുവാന്‍ മന്ത്രി ഉത്തരവിടുകയായിരുന്നു. അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിയായ രഞ്ജിതയെ സാമൂഹിക മാധ്യമത്തിലൂടെ ജാത്യാധിക്ഷേപം നടത്തിയ കേസിലാണ് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രനെ അറസ്റ്റു ചെയ്യുകയും ചെയ്തു. സര്‍വീസില്‍ നിന്ന് പവിത്രനെ സസ്പെന്‍ഡ് ചെയ്തിരുന്നു. നേരത്തെ, പവിത്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ഹോസ്ദുര്‍ഗ് പോലീസ് കേസെടുക്കുകയും ചെയ്തു. എന്‍ എസ് എസ് ഹൊസ്ദുര്‍ഗ് താലൂക്ക് പ്രസിഡന്റ് പ്രഭാകരന്‍ കരിച്ചേരി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ബി എന്‍ എസ് 153 എ വകുപ്പ് പ്രകാരമാണ് കേസ്.

വിമാനദുരന്തത്തില്‍ അനുശോചിച്ചുള്ള പോസ്റ്റിന് താഴെ പവിത്രന്‍ അശ്ലീല, ജാത്യാധിക്ഷേപ കമന്റുകള്‍ ഇടുകയായിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് ഇയാളെ സസ്പെന്‍ഡ് ചെയ്തത്. റവന്യൂമന്ത്രി കെ രാജന്‍ ആണ് നടപടി സ്വീകരിച്ചത്. മുന്‍ മന്ത്രിയും എം എല്‍ എയുമായ ഇ ചന്ദ്രശേഖരനെതിരെ അധിക്ഷേപ പോസ്റ്റിട്ടതിന് നേരത്തെയും ഇയാള്‍ സസ്പെന്‍ഷനില്‍ ആയിരുന്നു. 2024 സെപ്റ്റംബറിലായിരുന്നു ഈ സംഭവം. ഇദ്ദേഹം നേരത്തേയും നിരവധി തവണ ജാത്യാധിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് പരാതി. സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് ഒരു മാസം മുമ്പ് മാത്രമാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്.

Tags:    

Similar News