നിങ്ങള്‍ക്ക് അച്ഛനും അമ്മയുമുണ്ട്, കൈകളും കാലുകളും എല്ലാമുണ്ട് എനിക്കോ? മാലാഖമാര്‍ വളര്‍ത്തിയ കുഞ്ഞ് ഇന്ന് അമ്മവീടിന്റെ കരുതലില്‍; സഹായിക്കാന്‍ മത്സരിച്ച് കൂട്ടുകാരും; ദൈവം ഒന്നും തന്നില്ലായെന്ന് പറയുന്നവരോട് ഷോണ്‍ അഭിഷേകിന് പറയാനുള്ളത്; ലോകത്തിന് പ്രചോദനമായി ഈ വാക്കുകള്‍

ദൈവം ഒന്നും തന്നില്ലായെന്ന് പറയുന്നവരോട് ഷോണ്‍ അഭിഷേകിന് പറയാനുള്ളത്

Update: 2025-05-30 12:29 GMT

കോട്ടയം: എന്റെ അരികില്‍ അനുകമ്പയുമായി വരരുതേയെന്നാണ് ഷോണ്‍ അഭിഷേക് അഭ്യര്‍ത്ഥിക്കുന്നത്. ദൈവം ഒന്നും തന്നില്ലായെന്ന് പറയുന്നവരോട് ഇതൊക്കെയാണ് ദൈവം എനിക്ക് തന്നത്, അതില്‍ ഞാന്‍ ഏറെ സന്തോഷവനാണെന്ന് ഷോണ്‍ പറയും. ചമ്പക്കുളം ഫാ. പോരൂക്കര സി. എം. ഐ. കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നടന്ന ഗ്രാഡുവേഷന്‍ സെറിമണിയിലാണ് പ്ലസ്ടുക്കാരന്‍ ഷോണ്‍ അഭിഷേകിന്റെ വാക്കുകള്‍ ഏവരും ശ്രദ്ധിച്ചത്. പേര് വിളിച്ചപ്പോള്‍ വേദിയിലേയ്ക്ക് ഷോണ്‍ കടന്ന് വന്നത് ഏവരെയും ഞെട്ടിച്ചു കൊണ്ട്. പ്രസംഗം തുടങ്ങി അവസാനിക്കുമ്പോഴേയ്ക്കും സദസ്സിലിരുന്നവരുടെ കണ്ണുകള്‍ നിറഞ്ഞു.

തന്റെ ശാരീരിക പരിമിതികളില്‍ സഹതാപം അല്ല വേണ്ടതെന്ന് ആ വാക്കുകളില്‍ വ്യക്തം. നിങ്ങള്‍ക്ക് അച്ഛനും അമ്മയുമുണ്ട്, കൈകളും കാലുകളും എല്ലാമുണ്ട് എന്നാല്‍ എനിക്കോ... എന്ന് പറഞ്ഞു കൊണ്ടാണ് പ്രസംഗം ആംഭിച്ചത്. ഷോണിന്റെ ആ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ സമൂഹം ഏറ്റെടുത്തു. മറുനാടന്‍ മലയാളി ആദ്യമായി ഷോണ്‍ അഭിഷേകിന്റെ വാക്കുകള്‍ ലോകത്തെ അറിയിച്ചു. ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ചടങ്ങില്‍ പ്രസംഗിക്കുന്നതിനായി ദിവ്യാംഗതനായ പ്ലസ് ടു വിദ്യാര്‍ത്ഥി എത്തിയതെങ്ങനെയെന്ന് അറിയേണ്ടെ...

https://youtu.be/ea2DFwlVEyQ

ഫാ. സെബാസ്റ്റിയന്‍ മണപാത്തുപറമ്പിലിന്റെ നേതൃത്വത്തില്‍ കോട്ടയം തെള്ളകത്ത് പ്രവര്‍ത്തിക്കുന്ന അമ്മവീട്ടില്‍ വച്ചാണ് ഷോണ്‍ അഭിഷേകിനെ കണ്ടു മുട്ടിയത്. ഫാദര്‍ മറ്റെന്തൊ ആവശ്യത്തിനായി പുറത്തു പോയിരുന്നു. ഞങ്ങള്‍ വന്നത് അറിഞ്ഞപ്പോള്‍ തന്നെ അഭിഷേക് രണ്ടാം നിലയില്‍ നിന്നും പടികള്‍ ഇറങ്ങി വന്നു. ഞങ്ങള്‍ക്ക് ഉച്ച ഭക്ഷണം നല്‍കണമെന്ന് സുഹൃത്തുക്കളോടായി പറഞ്ഞ് ഏല്‍പ്പിച്ചു. പുറത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്. ഭക്ഷണം കഴിക്കാന്‍ ചെന്നപ്പോള്‍ അഭിഷേകിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത്് ഭക്ഷണം വാരി നല്‍കുകയായിരുന്നു. ഞങ്ങളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. പിന്നെ പുറത്ത് ശക്തമായി തിമിര്‍ത്തു പെയ്യുന്ന മഴയെ നോക്കി ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു. ഷോണ്‍ അഭിഷേക് തന്റെ ജീവിതവും അഭിലാഷങ്ങളും ലക്ഷ്യങ്ങളുമെല്ലാം ഓരോന്നായി പറഞ്ഞു തുടങ്ങി.

ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തെള്ളകത്തെ അമ്മവീട്ടിലെത്തിയത്. ഞങ്ങളെല്ലാവര്‍ക്കും സ്വന്തം വീടുപോലെയാണ് അമ്മവീട്. ആറു ദിവസം പ്രായമുള്ളപ്പോഴാണ് കുന്നന്താനം ദൈവപരിപാലനയുടെ ചെറിയ സഹോദരികള്‍ (DPCS) മഠത്തിലെ സിസ്റ്റര്‍ ഡോ. മേരി ലിറ്റി എന്നെ ഏറ്റെടുക്കുന്നത്. എന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ അമ്മ തന്നെയായിരുന്നു സിസ്റ്റര്‍. കുഞ്ഞും നാളു മുതല്‍ മഠത്തിലെ സിസ്റ്റര്‍മാരുടെ വാത്സല്യങ്ങള്‍ ഏറ്റു വാങ്ങി വളര്‍ന്നു. അവരാണ് എന്നെ പ്രസംഗിക്കാന്‍ പഠിപ്പിച്ചത്. അന്ന് ചെറിയ പരിപാടികളിലൊക്കെ അവസരം നല്‍കുമായിരുന്നു. 9 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിസ്റ്റര്‍ മരണമടഞ്ഞു. ഇപ്പോള്‍ പ്രസംഗം കൂടുതല്‍ പേര്‍ കണ്ടപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് ആ സിസ്റ്റര്‍മാരാണ്. അതിന് ശേഷം മഠത്തില്‍ അവരെ പോയി കണ്ട് അനുഗ്രഹവും വാങ്ങി.


 



ഇപ്പോള്‍ അമ്മവീട് ഞങ്ങളെല്ലാവരും ചേരുന്ന വലിയ ഒരു വീടാണ്. ഇവിടെ അനുജന്‍മാരായ വിദ്യാര്‍ത്ഥികളുണ്ട്. ചെറുപ്പം മുതല്‍ ഇവിടെ പഠിച്ച് ജോലിക്ക് പോകുന്ന ചേട്ടന്‍മാരുണ്ട്. സിനിമയ്ക്കും ഉല്ലാസയാത്രയ്ക്കുമെല്ലാം ഒരുമിച്ചു പോകും. മഴ ശക്തമായതിനാല്‍ ഈ അവധിക്കാലത്ത് യാത്ര പോകാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ അവിടെയുള്ള ഷോണിന്റെ കൂട്ടുകാരുമെത്തി പരിചയപ്പെട്ടു. ഞങ്ങള്‍ ഇപ്പോള്‍ 11 പേരാണ് ഉള്ളത്. അവധി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോയവര്‍ കൂടി മടങ്ങിയെത്തുമ്പോള്‍ അന്‍പതോളം പേരാകും. ഇപ്പോഴുള്ള പത്തോളം പേരെ കൂട്ടാന്‍ വീട്ടില്‍ നിന്നും ആരുമെത്താനില്ലെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ഷോണ്‍ അഭിഷേക് പ്ലസ്ടു പാസ്സായി ഉപരിപഠനത്തിന് തയ്യാറെടുക്കുകയാണ്. ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയാണ് മാന്നാനം സെന്റ് ഇഫ്രേംസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും പാസ്സായത്. ഐടി വിദഗ്ദനോ അധ്യാപകനോ ആകുക എന്നതാണ് ലക്ഷ്യം. പത്താം ക്ലാസില്‍ 85 ശതമാനം മാര്‍ക്ക് വാങ്ങിയാണ് പാസ്സായത്. കാലുകൊണ്ട് എഴുതാന്‍ കഴിയുമെങ്കിലും ഫൈനല്‍ പരീക്ഷ എഴുന്നതിന് മറ്റൊരു വിദ്യാര്‍ത്ഥിയുടെ സഹായം ലഭിച്ചിരുന്നു.

പതിവായി ഓട്ടോറിക്ഷയിലാണ് സ്‌കൂളിലേയ്ക്ക് പോകുന്നത്. കൂട്ടുകാരും ഒപ്പം കാണും. സ്‌കൂളിലും അമ്മവീട്ടിലുമെല്ലാം എന്നെ സഹായിക്കാനും സ്നേഹിക്കാനുമെല്ലാം കൂട്ടുകാര്‍ മത്സരിക്കുകയാണ്. അതിനാല്‍ തനിക്ക് ഒരു കുറവും ഉള്ളതായി തോന്നുകയില്ലെന്ന്് ഷോണ്‍ പറയുന്നു. എന്ത് കാര്യവും ഫാദറിനോട് തുറന്നു പറയാനുള്ള സ്വാതന്ത്ര്യവുമുണ്ട്. കോളജില്‍ വച്ച് നടത്തിയ പ്രസംഗം ഏന്റെ ആദ്യ ചുവടുവയ്പ്പാണ്. അതിന് അവസരം നല്‍കിയതില്‍ അതിയായ സന്തോഷമുണ്ട്. കോളജിലെ പ്രിന്‍സിപ്പള്‍ അച്ഛന്‍ ഇവിടെ വന്നപ്പോഴാണ് പ്രസംഗിക്കുന്നതിനായി ക്ഷണിക്കുന്നത്. എന്റെ ജീവിതവും വാക്കുകളും മറ്റുള്ളവര്‍ക്ക് പ്രചോദനമാകണം. എന്നിലൂടെ അനേകം പേരെ നേടുകയെന്ന പുതിയ ലക്ഷ്യം എനിക്ക് മുന്നില്‍ തുറന്നു തന്നതില്‍ എല്ലാവരോടുമുള്ള നന്ദി അറിയിച്ചു. പ്രസംഗത്തിനായി ആളുകള്‍ ഇപ്പോള്‍ വിളിച്ചു തുടങ്ങി.




പ്രസംഗിക്കുക മാത്രമല്ല. നന്നായി പാട്ടു പാടുകയും ചെയ്തു ഷോണ്‍. 'ദൈവം തന്നതല്ലാതൊന്നും ഇല്ലയെന്റെ ജീവിതത്തില്‍'' എന്ന് തുടങ്ങുന്ന ഗാനം മനോഹരമായി ഞങ്ങളെ പാടി കേള്‍പ്പിച്ചു. പിന്നെയും കൂട്ടുകാരെപ്പറ്റിയും കളികളെപ്പറ്റിയും ഭാവി പഠനത്തെപ്പറ്റിയുമെല്ലാം ഷോണ്‍ വാചാലനായി. കൂട്ടുകാര്‍ മൈതാനത്ത് ഫുട്ബോള്‍ കളിക്കുമ്പോള്‍ വരാന്തയിലിരുന്ന് അവരെ ആവേശം കൊള്ളിക്കും. ആവേശം ഇല്ലാതെയെന്ത് കളി എന്നാണ് ഷോണിന്റെ ചോദ്യം. കൂട്ടുകാര്‍ക്കും അതുപോലെ തന്നെ ഷോണ്‍ ഇല്ലാതെയെന്ത് കളി. ചിലപ്പോഴൊക്കെ ബോള്‍ തട്ടാനും കൂടും. കളിയും ചിരിയും പാട്ടുമായി തനിക്ക് ദൈവം തന്ന ജീവിതം ആസ്വദിച്ച് മൂന്‍പോട്ട് പോകുകയാണ് ഷോണ്‍. പരിഭവം ഒന്നുമില്ലാതെ. തനിക്ക് ആരുമില്ലെന്ന് ഒരു തോന്നല്‍ പോലും ഉണ്ടാകാറില്ല. ഈ കൂട്ടുകാര്‍ ഷോണിനെ സഹായിക്കാന്‍ സ്‌നേഹിക്കാന്‍ ചുറ്റിലുമുണ്ട്. അതിനിടയില്‍ ചെറിയൊരു ആഗ്രഹം മറച്ചു വച്ചില്ല. ഇത്രയും കാലം പഠനത്തിന് പ്രധാന്യം നല്‍കിയതിനാല്‍ സ്മാര്‍ട് ഫോണ്‍ സ്വന്തമായി ഇല്ലായിരുന്നു. ഫാദറിനോട് പറഞ്ഞാല്‍ ഒരു ഫോണ്‍ വാങ്ങി നല്‍കും. ഒരു സ്മാര്‍ട് സ്വന്തമായി ഫോണ്‍ വാങ്ങണമെന്ന് ആഗ്രഹമുണ്ട്.

അതിനിടയില്‍ യാത്ര കഴിഞ്ഞ് സെബാസ്റ്റിയന്‍ അച്ഛന്‍ മടങ്ങിയെത്തി. ഷോണുമായി അഭിമുഖം നടത്താന്‍ അനുവാദവും നല്‍കി. ഷോണുമായി സംസാരിച്ചിരുന്ന് സമയം പോയത് അറിഞ്ഞില്ല. ശരിയാണ് ഈ പ്രായത്തില്‍ ഇത് ഷോണിന്റെ ഒരു തുടക്കം മാത്രമാണ്. ഇനിയും ഒട്ടേറെ പേര്‍ക്ക് പ്രചോദനമാകണം ഷോണിന്റെ വാക്കുകള്‍. അതിനായി അവനെ നമ്മള്‍ക്ക് ചേര്‍ത്തു നിര്‍ത്താം. മഴ മാറാന്‍ നോക്കി നിന്നില്ല. ബൈക്കെടുത്ത് ഞങ്ങള്‍ തിരികെ യാത്ര തുടങ്ങി. വരാന്തയിലിരുന്ന് കണ്ണുകള്‍ കൊണ്ട് നന്ദി പറഞ്ഞ് ഷോണും കൂട്ടുകാരും ഞങ്ങളെ യാത്രയാക്കി.


Tags:    

Similar News