ബാര്‍ കോഴയുടെ ആനുകൂല്യത്തില്‍ ആദ്യ വിജയം; തൃപ്പുണ്ണിത്തുറിയിലെ രണ്ടാം അങ്കം ബാബു നേടിയപ്പോള്‍ 'അയ്യപ്പന്റെ ചിത്രം' തോല്‍പ്പിച്ചെന്ന് വ്യാജ പ്രചരണം; ഹൈക്കോടതിയില്‍ നിന്നും 'അടി' കിട്ടിയപ്പോള്‍ നിലമ്പൂരിലേക്ക് ഓടി; സ്വന്തം മണ്ണില്‍ കാലിടറി വീഴുമ്പോള്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ രണ്ട് തോല്‍വി; എന്തു കൊണ്ട് സ്വരാജിന് ഈ ഗതി വന്നു? കാരണം പറഞ്ഞ് കെ ബാബു; ജനങ്ങളുമായി വ്യക്തിബന്ധമില്ലായ്മ നിലമ്പൂരിലും തോല്‍വിയായോ?

Update: 2025-06-23 08:29 GMT

നിലമ്പൂര്‍: സ്വരാജ് സ്വന്തം നാട്ടിലും വീണു. തൃപ്പുണ്ണിത്തുറയുടെ സ്വന്തം എംഎല്‍എ കെ ബാബുവിനെ 2016ല്‍ അപ്രതീക്ഷിത പോരാട്ടത്തില്‍ തോല്‍പ്പിച്ച് സിപിഎം സൈബര്‍ സഖാക്കളുടെ കണ്ണിലുണ്ണിയായി സ്വരാജ്. പക്ഷേ 2021ല്‍ ബാബു തൃപ്പുണ്ണിത്തുറ തിരിച്ചു പിടിച്ചു. ഇതിന്റെ പേരില്‍ സ്വരാജ് കോടതിയില്‍ പോയി. പക്ഷേ അന്തിമ വിധി ബാബുവിന്റെ വിജയത്തെ അംഗീകരിക്കുന്നതായിരുന്നു. ഈ കോടതി തോല്‍വിക്ക് പിന്നാലെയാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് എത്തിയത്. പിവി അന്‍വര്‍ നിയമസഭാ അംഗത്വം രാജിവച്ചപ്പോള്‍ തന്നെ സ്വരാജ് നിലമ്പൂരിലേക്ക് ഓടി. അവിടെ നിറഞ്ഞു. എന്നിട്ടും വമ്പന്‍ തോല്‍വിയായിരുന്നു ഫലം. ഇതോടെ സ്വരാജിന്റെ ജനകീയ മുഖം തളരുകയാണ്. അപ്പോള്‍ അതിനുളള കാരണം വിശദീകരിക്കുകയാണ് തൃപ്പുണ്ണിത്തുറയിലെ സ്വരാജിന്റെ പഴയ എതിരാളി. വ്യക്തിപരമായി ജനങ്ങളുമായി സ്വരാജിന് ബന്ധമില്ല. സാംസ്‌കാരിക-സാഹിത്യ നായകരെ കൊണ്ട് പോസ്റ്റിട്ടതു കൊണ്ട് മാത്രം ആര്‍ക്കും കേരളത്തില്‍ തിരഞ്ഞെടുപ്പ് ജയം നേടാനാകില്ല. വേണ്ടത് ജനങ്ങളുമായുള്ള വ്യക്തിബന്ധം. തൃപ്പുണ്ണിത്തുറയുടെ പ്രിയ നേതാവായി ബാബുവിനെ മാറ്റിയതും ഇതേ വ്യക്തി ബന്ധമാണ്.

യുഡിഎഫിനോടുള്ള ജനങ്ങളുടെ വിശ്വാസമാണ് നിലമ്പൂരിലെ വിജയം വ്യക്തമാക്കുന്നതെന്ന് തൃപ്പുണിത്തുറ എം.എല്‍.എ കെ ബാബു മറുനാടനോട് പ്രതികരിച്ചു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മിന്നും ജയത്തിന് പിന്നാലെയാണ് ബാബു യുഡിഎഫ് വിജയത്തിന്റേയും സ്വരാജിന്റെ തോല്‍വിയുടേയും കാര്യങ്ങള്‍ വിശദീകരിച്ചത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്സല്‍ കൂടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം അവകാശപ്പെടുന്നു. നിലമ്പൂരിലെ ഇടത് മുന്നണി സ്ഥാനാര്‍ഥിയായ എം.സ്വരാജ് ജനങ്ങളുമായി വ്യക്തി ബന്ധം സൂക്ഷിക്കുന്ന ആളല്ലെന്നും അദ്ദേഹം മറുനാടനോട് പറഞ്ഞു. യുഡിഎഫിനോടുള്ള വിശ്വാസമാണ് നിലമ്പൂരിലെ ജനങ്ങള്‍ വോട്ടായി രേഖപ്പെടുത്തിയത്. 2026ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്സലാണ് നിലമ്പൂരില്‍ സംഭവിച്ചത്. സിപിഎമ്മിന്റെ തോല്‍വിയാണ്. സിപിഎമ്മിന്റെ പ്രധാനപ്പെട്ട ഒരു നേതാവിന്റെ തോല്‍വിയാണ്. ജനങ്ങള്‍ക്കിടയിലുള്ള സര്‍ക്കാര്‍ വിരുദ്ധ നിലപാടിന്റെ തോല്‍വി കൂടിയാണിത്. വ്യക്തിപരമായി ജനങ്ങളുമായി ഒരു ബന്ധം പുലര്‍ത്തുന്ന നേതാവല്ല എം സ്വരാജ്. പാര്‍ട്ടിയുമായി അടുത്ത് നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് അദ്ദേഹം. സ്വരാജിന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കേണ്ടത് ഇടത് മുന്നണിയാണ്. അതില്‍ അഭിപ്രായം പറയാന്‍ എനിക്കാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതായത് തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സ്വരാജ് ഇനിയെങ്കിലും ജനങ്ങളുമായി വ്യക്തിബന്ധം കാത്ത് സൂക്ഷിക്കേണ്ടതുണ്ടെന്ന ഉപദേശം നല്‍കുകയാണ് കോണ്‍ഗ്രസിന്റെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍.

തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ കെ.ബാബുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന എം.സ്വരാജിന്റെ ഹര്‍ജി തള്ളാന്‍ കോടതി ചൂണ്ടിക്കാട്ടിയത് തെളിവുകളുടെ അഭാവമായിരുന്നു. അയ്യപ്പന്റെ ചിത്രം പതിച്ച സ്ലിപ്പുകള്‍ വിതരണം ചെയ്ത് വോട്ടു പിടിച്ചു തുടങ്ങിയ ആരോപണങ്ങളായിരുന്നു സ്വരാജ് ഉയര്‍ത്തിയിരുന്നത്. സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്നായിരുന്നു കെ.ബാബു ഇതിനെതിരെ സമീപിച്ചപ്പോള്‍ ഹൈക്കോടതി വ്യക്തമാക്കിയത്. ഹൈക്കോടതി വിധി സുപ്രീം കോടതിയും ശരിവച്ചിരുന്നു. എന്നാല്‍ ഇന്ന് ജസ്റ്റിസ് പി.ജി.അജിത് കുമാര്‍ പുറപ്പെടുവിച്ച 66 പേജുള്ള വിധിയില്‍ പറയുന്നത് ബാബുവാണ് ഈ സ്ലിപ്പുകള്‍ അച്ചടിപ്പിച്ചതെന്നോ വിതരണം ചെയ്തതെന്നോ തെളിയിക്കാന്‍ പരാതിക്കാരനായ സ്വരാജിന് കഴിഞ്ഞിട്ടില്ലെന്നാണ്. കെ.ബാബുവിന്റെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഏജന്റും മറ്റുള്ളവരും അയ്യപ്പന്റെ ചിത്രമുള്ള സ്ലിപ്പുകള്‍ അച്ചടിച്ച് വിതരണം ചെയ്തു എന്നായിരുന്നു സ്വരാജിന്റെ പരാതി. കെ.ബാബുവിന്റെ തിരഞ്ഞെടുപ്പ് ഏജന്റായിരുന്ന ആര്‍.വേണുഗോപാല്‍ 2021 ഏപില്‍ നാലിന് ആനന്ദ് ഉദയന്‍, നവീന്ദര്‍ എന്നിവര്‍ക്കൊപ്പം തൃപ്പൂണിത്തുറ തെക്കുംഭാഗം മേഖലയിലുള്ള സജില്‍ രാജ്, ഷാന്‍, ശേഖരന്‍, രാജേഷ് എന്നിവരുടെ വീടുകളിലെത്തി തിരഞ്ഞെടുപ്പു സ്ലിപ്പുകള്‍ കൈമാറിയെന്നും സ്വരാജ് പരാതിപ്പെട്ടു.

ഇതില്‍ 'നിങ്ങളുടെ വോട്ട് അയ്യപ്പന്' എന്നെഴുതി അയ്യപ്പന്റെ ചിത്രവും ചേര്‍ത്തിരുന്നു. ഇതിനു താഴെയായി ബാബുവിന്റെ തിരഞ്ഞെടുപ്പു ചിഹ്നവും ചേര്‍ത്ത് അദ്ദേഹത്തിന് വോട്ടുചെയ്യാന്‍ അഭ്യര്‍ഥിക്കുന്നതായിരുന്നു സ്ലിപ്പില്‍ ഉണ്ടായിരുന്നത്. സമാനമായ വിധത്തില്‍ കോണ്‍ഗ്രസിന്റെ ഭാരവാഹികളും പ്രവര്‍ത്തകരും കെ.ബാബുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരകരും തൃപ്പൂണിത്തുറയുടെ വിവിധ പ്രദേശങ്ങളിലുള്ള വീടുകള്‍ സന്ദര്‍ശിച്ച് സമാനരീതിയിലുള്ള സ്ലിപ്പുകള്‍ കൈമാറി. എന്നാല്‍ ജനപ്രാതിനിധ്യ നിയമത്തിലെ 127എ വകുപ്പ് അനുശാസിക്കുന്ന വിധത്തില്‍ ഈ സ്ലിപ്പില്‍ അത് പ്രസിദ്ധീകരിച്ചവരുടെ പേരുവിവരങ്ങള്‍ ഉണ്ടായിരുന്നില്ല. ബാബുവും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഏജന്റുമാണ് അത് അച്ചടിച്ചത് എന്നായിരുന്നു സ്വരാജിന്റെ വാദം. വലിയ തോതില്‍ അയ്യപ്പ ഭക്തരുള്ള മണ്ഡലത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമമുണ്ടായി. മതപരമായ ഇത്തരം കാര്യങ്ങള്‍ നിര്‍മിക്കുകയും അത് ഉപയോഗിച്ച് വോട്ടു തേടുകയും ചെയ്തതു വഴി കെ. ബാബു ജനപ്രാതിനിധ്യ നിയമത്തിലെ 123(3) വകുപ്പ് ലംഘിക്കുകയാണ് ചെയ്തത്. അതിനാല്‍ ബാബുവിന്റെ വിജയം റദ്ദാക്കണമെന്നും സ്വരാജ് ആവശ്യപ്പെട്ടു. ഇക്കാര്യം അറിഞ്ഞയുടന്‍ തന്റെ പാര്‍ട്ടി പൊലീസില്‍ പരാതി നല്‍കിയെന്നും സ്വരാജ് പറയുന്നു.

എന്നാല്‍ ആര്‍.വേണുഗോപാല്‍ തന്റെ തിരഞ്ഞെടുപ്പ് ഏജന്റാണെങ്കിലും തന്റെയോ അദ്ദേഹത്തിന്റെയോ മറ്റാരുടെയെങ്കിലുമോ സമ്മതത്തോടെ ഇത്തരമൊരു സ്ലിപ് അച്ചടിക്കുകയോ വിതരണം ചെയ്യുകയോ ഉണ്ടായിട്ടില്ല എന്നായിരുന്നു ബാബുവിന്റെ വാദം. സ്ലിപ് വിതരണം ചെയ്യുമ്പോള്‍ തനിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ ദൈവിക കോപം ഉണ്ടാകുമെന്ന് പറഞ്ഞതായ ആരോപണവും ശരിയല്ല. ജനപ്രാതിനിധ്യ നിയമം ലംഘിക്കുന്ന ഒന്നും താന്‍ ചെയ്തിട്ടില്ലെന്നും ബാബു വാദിച്ചു. ഇത്തരത്തിലൊരു പരാതി നല്‍കാനായി സ്വരാജ് തന്നെ അച്ചടിപ്പിച്ചതാണ് ആ സ്ലിപ് എന്നായിരുന്നു ബാബുവിന്റെ വാദം. ഈ കേസില്‍ സംഭവിച്ചിട്ടുള്ളത് ഇത്തരത്തിലൊരു സ്ലിപ് വിതരണം ചെയ്തത് ബാബുവാണോ എന്നുള്ളതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ സ്വരാജിന് കഴിഞ്ഞിട്ടുണ്ടോ എന്നതാണ്. ഇല്ലെന്നായിരുന്നു ഹൈക്കോടതി കണ്ടെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ടുതേടിയെന്ന എം.സ്വരാജിന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് കെ ബാബു പ്രതികരിച്ചു. മണ്ഡലത്തില്‍ ഒരിടത്തും യുഡിഎഫ് അയ്യപ്പന്റെ പേരിലുള്ള സ്ലിപ്പുകള്‍ പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ലെന്നും ബാബു പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് മുതല്‍ സിപിഎം കുപ്രചാരണങ്ങള്‍ ആരംഭിച്ചതാണ്. എന്നാല്‍ ജനകീയ കോടതിയില്‍ ജനങ്ങള്‍ തന്നെ വിജയിപ്പിച്ചു. മാന്യമായ രീതിയില്‍ പ്രചാരണം നടത്തിയാണ് വിജയിച്ചത്. എന്നാല്‍ ഇടതുപക്ഷം ഇത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. നിരന്തരമായ സൈബര്‍ ആക്രമണത്തിലൂടെ തന്നെ തേജോവധം ചെയ്യാനുള്ള ശ്രമങ്ങള്‍ വിലപ്പോകില്ല. സിപിഎമ്മിന്റെ സൈബര്‍ ആക്രമണങ്ങളെ പുച്ഛിച്ചു തള്ളുകയാണെന്നും ബാബു അന്ന് പ്രതികരിച്ചിരുന്നു. 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 992 വോട്ടുകള്‍ക്കാണ് കെ. ബാബു എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. 2016ല്‍ ബാബുവിനെ സ്വരാജ് 4471 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. ബാര്‍ കോഴ വിവാദം ആഞ്ഞടിച്ച സമയമായിരുന്നു അത്. 25 വര്‍ഷം ബാബു തുടര്‍ച്ചയായി എം.എല്‍.എ ആയിരുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. ബാര്‍ കോഴയില്‍ തെളിവൊന്നുമില്ലെന്ന് പിന്നീട് സിപിഎം സര്‍ക്കാര്‍ തന്നെ സമ്മതിച്ചതുമാണ്. ബാര്‍ കോഴയില്‍ കെ എം മാണി കുറ്റം ചെയ്തില്ലെന്ന് സമ്മതിച്ച് കേരളാ കോണ്‍ഗ്രസ് എമ്മിനെ ഇടതു മുന്നണിയിലേക്കും സിപിഎം എടുത്തുവെന്നതാണ് രാഷ്ട്രീയ യാഥാര്‍ത്ഥ്യം.

Tags:    

Similar News