ഒതായിയിലെ വീട്ടില്‍ അര്‍ദ്ധരാത്രിയില്‍ കാറില്‍ പാഞ്ഞത് മറ്റൊരു പ്രധാനിയുടെ നിര്‍ദ്ദേശത്തില്‍; ഒരു മണിക്കൂര്‍ ചര്‍ച്ചയ്ക്കിടെ കെപിസിസിയിലെ ആ നേതാവുമായി ഫോണിലും അന്‍വര്‍ സംസാരിച്ചു; സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഷൗക്കത്തിനെ അംഗീകരിച്ചാല്‍ പോലും മുന്നണിയില്‍ എടുക്കാമെന്ന് ഉറപ്പ് നല്‍കി; ആ വീട്ടില്‍ രാത്രി നടന്നത് അനുനയം; മാങ്കൂട്ടത്തില്‍ ഓപ്പറേഷന്‍ പൊളിഞ്ഞത് എങ്ങനെ
മലപ്പുറം: പി.വി. അന്‍വറെ അര്‍ധരാത്രിയില്‍ സന്ദര്‍ശിച്ചതില്‍ വിശദീകരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ രംഗത്തുവന്നിട്ടും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തള്ളി പറഞ്ഞത് കോണ്‍ഗ്രസിന്റെ പൊതു വികാരത്തില്‍. കോണ്‍ഗ്രസിലെ ഒരു പ്രധാന നേതാവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അന്‍വറിനെ കാണാന്‍ രാഹുല്‍ എത്തിയത്. രാഹുലിനെ പറഞ്ഞുവിട്ട നേതാവുമായി രാത്രിയില്‍ അന്‍വര്‍ ഫോണില്‍ സംസാരിക്കുകയും ചെയ്തു. യുഡിഎഫുമായി സഹകരിക്കണമെന്നായിരുന്നു ആവശ്യം. വോട്ട് ഭിന്നതയില്‍ യുഡിഎഫിന് കോട്ടമുണ്ടാകാതിരിക്കാനുള്ള കരുതലായിരുന്നു ഇതിന് കാരണം. ഈ നേതാവുമായി അന്‍വറിന് സംസാരിക്കാന്‍ വേണ്ടിയായിരുന്നു രാഹുല്‍ അന്‍വറിന്റെ വീട്ടിലെത്തിയത്. രാഹുലുമായി ഒരുമണിക്കൂറോളം സംസാരിച്ചുവെന്ന് അന്‍വര്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഈ സാഹചര്യം മനസ്സിലാക്കിയാണ് വിഡി സതീശന്‍ കടുത്ത പ്രതികരണം നടത്തിയത്. കൂട്ടായ തീരുമാനമില്ലാതെ രാഷ്ട്രീയ നീക്കങ്ങള്‍ ആരും നടത്തരുതെന്ന സന്ദേശമാണ് സതീശന്‍ നല്‍കുന്നത്. യുഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെയോ നേതൃത്വത്തിന്റെ അറിവോടെയല്ല രാഹുല്‍ മാങ്കൂട്ടത്തില്‍ പി.വി. അന്‍വറിനെ ഒതായിയിലെ വീട്ടില്‍പ്പോയി കണ്ടതെന്ന് സതീശന്‍ പറഞ്ഞു.
അന്‍വറിനോട് ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥിയെ പറ്റി പറഞ്ഞതൊന്നും തള്ളി പറഞ്ഞില്ലെങ്കിലും പ്രഖ്യാപിച്ച സാഹചര്യത്തില്‍ അംഗീകരിക്കുന്നുവെന്ന് വിശദീകരിക്കണമെന്നും ഫോണിലൂടെ കെപിസിസി നേതാവ് അഭ്യര്‍ത്ഥിച്ചതായി അന്‍വറിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അന്‍വറിന് താക്കീത് നല്‍കിയിരുന്നു. എന്തുവന്നാലും നിലമ്പൂരില്‍ മത്സരിക്കണമെന്നായിരുന്നു അന്ത്യശാസനം. ഇതോടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നയതന്ത്രവും ആ നേതാവിന്റെ ശ്രമവും പൊളിയുകയായിരുന്നു. ഷൗക്കത്തിനെ പ്രത്യക്ഷമായോ പരോക്ഷമായോ അംഗീകരിച്ച് യുഡിഎഫുമായി സഹകരിക്കണമെന്ന സന്ദേശം തന്നെയാണ് അന്‍വറിന് നല്‍കിയത്.
രണ്ടു ദിവസം മുമ്പ് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അന്‍വറിനെ സന്ദര്‍ശിച്ചിരുന്നു. ഈ കൂട്ടികാഴ്ചയുടെ വിവരങ്ങളൊന്നും അന്‍വര്‍ പുറത്തു പറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ വീട്ടില്‍ പോയാലും അത് പുറത്തു പറയില്ലെന്ന് രാഹുലും പ്രതീക്ഷിച്ചു. എന്നാല്‍ അന്‍വറിനൊപ്പം ഉണ്ടായിരുന്ന ഒരാള്‍ വീഡിയോ ചിത്രീകരിച്ച് ചാനലിന് നല്‍കി. ഇതോടെ രാഹുല്‍ പ്രതിക്കൂട്ടിലായി. അന്‍വറിനെ അടുപ്പിച്ചതിന്റെ നേട്ടമുണ്ടാക്കാന്‍ മറ്റൊരു യുവനേതാവ് നടത്തിയ നീക്കം പൊളിഞ്ഞു. കെപിസിസിയില്‍ കൂടുതല്‍ പിടിമുറുക്കാനുള്ള നീക്കമാണ് ഇതോടെ പൊളിഞ്ഞത്. നിലമ്പൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനം ഏകോപിപ്പിക്കാനുള്ള നിര്‍ണ്ണായക യോഗങ്ങള്‍ നിലമ്പൂരില്‍ നടക്കുകയായിരുന്നു. ഈ യോഗത്തില്‍ നിന്നും ആരോടും പറയാതെയാണ് അന്‍വറിന്റെ വീട്ടിലേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ പോയത്. ഏതായാലും ഈ നീക്കം പൊളിഞ്ഞുവെന്നാണ് വിലയിരുത്തല്‍. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുലിന്റെ വിജയം ഉറപ്പിക്കാന്‍ സമ്പൂര്‍ണ്ണ ഏകോപനം കോണ്‍ഗ്രസ് നടപ്പിലാക്കിയിരുന്നു. ഇത് നിലമ്പൂരില്‍ തുടക്കത്തില്‍ പാളി. ശക്തമായ ചതുഷ്‌കോണ മത്സരം നടക്കുന്ന നിലമ്പൂരില്‍ കൂടുതല്‍ കരുതല്‍ കോണ്‍ഗ്രസ് എടുക്കും. അതിനിടെ സുധാകരന് കണ്ടതു പോലെയാണ് രാഹുലും അന്‍വറിനെ കണ്ടതെന്ന ചര്‍ച്ച ആ ക്യാമ്പും ഉയര്‍ത്തുന്നുണ്ട്. രാഹുലിന്റെ അന്‍വര്‍ സന്ദര്‍ശനത്തില്‍ കെപിസിസിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായ ഷാഫി പറമ്പില്‍ എന്തു പറയുമെന്നതാണ് ഉയരുന്ന ചോദ്യം. അതിനിടെ ഇനി നേതാക്കളാരും ഇക്കാര്യത്തില്‍ പ്രതികരിക്കരുതെന്ന സന്ദേശവും മുതിര്‍ന്ന നേതാക്കള്‍ നല്‍കി കഴിഞ്ഞു.
പിണറായിസത്തിനെതിരായ ലക്ഷ്യം മാറരുതെന്നും വൈകാരിക തീരുമാനങ്ങളെടുക്കരുതെന്നും പറയാനാണ് അന്‍വറിനെ കാണാന്‍ പോയതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. അന്‍വറുമായി കൂടിക്കാഴ്ച നടത്തിയത് യുഡിഎഫ് നേതാക്കളുടെ അനുമതിയോടെ ആയിരുന്നില്ലെന്നും അത് ഒരു അനുനയ ചര്‍ച്ചയല്ലെന്നും അദ്ദേഹം പറഞ്ഞു. പരസ്പരം സംസാരിച്ച എല്ലാ കാര്യങ്ങളെല്ലാം മാധ്യമങ്ങളോട് പറയാന്‍ പറ്റില്ല. മുന്നണിയിലെടുക്കുന്നത് സംബന്ധിച്ചോ അന്‍വറിന്റെ ഉപാധികളെക്കുറിച്ചോ ചര്‍ച്ച ചെയ്തില്ലെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് രാഹുല്‍ അന്‍വറിന്റെ ഒതായിയിലെ വീട്ടില്‍ എത്തിയത്. സിപിഎമ്മിനെ തോല്‍പ്പിക്കാനുള്ള അവസരം നഷ്ടപെടുത്തരുതെന്ന് രാഹുല്‍ അന്‍വറിനോട് പറഞ്ഞു. പിണറായിസത്തെ തോല്പിക്കാന്‍ ഒന്നിച്ചു നില്‍ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെ രാഹുലുമായി രാഷ്ട്രീയവും മുന്നണി പ്രവേശനവുമെല്ലാം ചര്‍ച്ച ചെയ്തുവെന്ന് അന്‍വര്‍ പ്രതികരിക്കുകയും ചെയ്തു. യുഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെയോ നേതൃത്വത്തിന്റെ അറിവോടെയല്ല രാഹുല്‍ അന്‍വറിനെ പോയി കണ്ടതെന്ന് സതീശന്‍ പറയുകയും ചെയ്തു. അന്‍വറുമായി ഇനിയൊരു ചര്‍ച്ചയില്ല. ആ വാതില്‍ അടച്ചു. മാങ്കൂട്ടത്തില്‍ സ്വയം തീരുമാനത്തില്‍ പോയതാണെന്നും സതീശന്‍ വിശദീകരിച്ചു. ശനിയാഴ്ച അര്‍ധരാത്രിയോടെ ആയിരുന്നു രാഹുല്‍ അന്‍വറിനെ സന്ദര്‍ശിച്ചത്.
അന്‍വറുമായി ഇനിയൊരു ചര്‍ച്ചയുമില്ലെന്നാണ് യുഡിഎഫിന്റെ തീരുമാനം. മുന്നണിയോഗം ചേര്‍ന്ന് ആ തീരുമാനം ഔദ്യോഗികമായി അന്‍വറിനെ അറിയിച്ചതുമാണ്. യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണച്ചാല്‍ ആലോചിക്കാമെന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നത്. പക്ഷേ, പിറ്റേദിവസംതന്നെ അന്‍വര്‍ പഴയ നിലപാട് ആവര്‍ത്തിച്ചതോടെ ചര്‍ച്ചയുടെ വാതിലടച്ചു. ഇനി ചര്‍ച്ചയില്ലെന്നും സതീശന്‍ വ്യക്തമാക്കി. അന്‍വറിനെക്കാണാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ജൂനിയര്‍ ആയിട്ടുള്ള എംഎല്‍എയെയാണോ ഇതിനായി ചുമതലപ്പെടുത്തുക മാങ്കൂട്ടത്തില്‍ സ്വയം തീരുമാനത്തില്‍ പോയതാണ്. അദ്ദേഹം പോയത് തെറ്റാണെന്നാണ് വ്യക്തിപരമായ അഭിപ്രായം. അക്കാര്യത്തില്‍ വിശദീകരണം ചോദിക്കേണ്ടത് താനല്ല. വിശദീകരണമൊന്നും ചോദിക്കില്ല. മാങ്കൂട്ടത്തില്‍ തനിക്ക് സ്വന്തം അനിയനെപ്പോലെയാണ്. രാഹുലിനെ നേരിട്ട് വ്യക്തിപരമായ രീതിയില്‍ ശാസിക്കുമെന്നും സതീശന്‍ പറഞ്ഞു. അന്‍വര്‍ മത്സരിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന്, നിലമ്പൂരില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് സതീശന്‍ പ്രതികരിച്ചു.
അതിനിടെ തന്റെ പ്രവൃത്തി തെറ്റാണെന്ന് നേതൃത്വം പറഞ്ഞെങ്കില്‍ അത് അംഗീകരിക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് വ്യക്തിപരമായി ശകാരിച്ചാലോ ഇല്ലെങ്കിലോ അതൊന്നും മാധ്യമങ്ങളോട് പറയേണ്ടതില്ല. പാര്‍ട്ടിയാണ് ആത്യന്തികമായി വലുതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. 'പ്രതിപക്ഷ നേതാവ് വ്യക്തിപരമായി ശകാരിച്ചാലോ ഇല്ലെങ്കിലോ മാധ്യമങ്ങളോട് പറയേണ്ടതില്ലല്ലോ. നേതൃത്വം തെറ്റാണെന്ന് പറഞ്ഞെങ്കില്‍ അത് അംഗീകരിക്കുന്നു. വ്യക്തിപരമായ കൂടിക്കാഴ്ചയാണ് അന്‍വറുമായി നടത്തിയത്. ആരും ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലല്ല കൂടിക്കാഴ്ച. പാര്‍ട്ടി പറഞ്ഞതാണ് ശരി. ആത്യന്തികമായി പാര്‍ട്ടിയാണ് വലുത്. പാര്‍ട്ടിയോട് പറയേണ്ട കാര്യങ്ങള്‍ അവിടെ പറയും. ഈ സര്‍ക്കാര്‍ താഴെ ഇറക്കേണ്ടത് ഓരോ പ്രവര്‍ത്തകന്റേയും ആഗ്രഹമാണ്', എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
പ്രവൃത്തി സിപിഎമ്മിന് വടികൊടുത്തപോലെയായോ എന്ന ചോദ്യത്തോട് വടികിട്ടിയോ എന്ന് 23 ന് അറിയാം എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. സംഘിസം പോലെതന്നെയാണ് പിണറായിസം. അതിനെ എതിര്‍ക്കുന്ന ആരോടും ഐക്യപ്പെടുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.