ചെലവ് ചുരുക്കാതെ ഇനി ഒന്നും നടക്കില്ല; അനാവശ്യ നടപടിക്രമങ്ങളും കുറയ്ക്കാനും തീരുമാനം..; ആമസോണിലെ കൂട്ടിപ്പിരിച്ചുവിടൽ ഇന്ത്യക്കാരെയും ബാധിക്കും; ജോലി നഷ്ടമാവുക 1100 പേർക്ക്; ആശങ്ക
ഡൽഹി: ആഗോള തലത്തിൽ പുനഃസംഘടനയുടെ ഭാഗമായി ടെക് ഭീമനായ ആമസോൺ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ 900 മുതൽ 1100 വരെ ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഗോളതലത്തിൽ ഏകദേശം 30,000 തസ്തികകളിലാണ് വെട്ടിച്ചുരുക്കൽ നടക്കുന്നത്. 2022-ൽ ഏകദേശം 27,000 ജീവനക്കാരെ പിരിച്ചുവിട്ടതിന് ശേഷമുള്ള ഏറ്റവും വലിയ നടപടിയാണിത്.
ആമസോണിന്റെ പ്രധാനപ്പെട്ട വിപണികളിലൊന്നാണ് ഇന്ത്യ. അതിനാൽ, ഈ കൂട്ടപ്പിരിച്ചുവിടൽ ഇന്ത്യയിലെ പ്രവർത്തനങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ട്. ചെലവ് ചുരുക്കൽ നയങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. ഹ്യൂമൻ റിസോഴ്‌സ്, ഓപ്പറേഷൻസ്, സർവീസസ്, ആമസോൺ വെബ് സർവീസസ് തുടങ്ങിയ വിവിധ വിഭാഗങ്ങളെ പിരിച്ചുവിടൽ ബാധിക്കുമെന്നാണ് സൂചന. ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഈ ആഴ്ചയുടെ തുടക്കത്തിൽ തന്നെ മാനേജർമാർക്ക് കൈമാറിയിരുന്നു.
കമ്പനി അനാവശ്യ നടപടിക്രമങ്ങൾ ലഘൂകരിക്കുകയാണെന്നും, ഉപഭോക്താക്കൾക്ക് ഏറ്റവും പ്രധാനപ്പെട്ട സേവനങ്ങളിലും നിക്ഷേപങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ വിഭവങ്ങൾ പുനഃക്രമീകരിക്കുകയാണെന്നും പീപ്പിൾ എക്സ്പീരിയൻസ് ആൻഡ് ടെക്നോളജിയുടെ സീനിയർ വൈസ് പ്രസിഡന്റ് ബെത്ത് ഗാലെറ്റി ജീവനക്കാർക്കുള്ള കുറിപ്പിൽ വ്യക്തമാക്കി. ജോലി നഷ്ടപ്പെടുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം, ആഗോളതലത്തിൽ 9000 ജീവനക്കാരെ കുറച്ചതിന്റെ ഭാഗമായി ആമസോൺ ഇന്ത്യയിൽ ഏകദേശം 500 ജീവനക്കാരെ ഒഴിവാക്കിയിരുന്നു. എന്നിരുന്നാലും, ഇന്ത്യ ആമസോണിന് ഒരു തന്ത്രപ്രധാന വിപണിയായി തുടരുകയാണ്. ഡെലിവറി വേഗത്തിലാക്കാൻ ഈ വർഷം ആദ്യം 2000 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. ഈ സാമ്പത്തിക വർഷത്തിൽ ചെലവുകൾ കുറച്ചതിലൂടെ ആമസോൺ ഇന്ത്യയുടെ ബിസിനസ് യൂണിറ്റുകൾ ലാഭം വർദ്ധിപ്പിക്കുകയും നഷ്ടം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.