അമിത ഫോണ്‍ ഉപയോഗത്തിന്റെ പേരില്‍ ഭാര്യയുമായി നിരന്തരം വഴക്ക്; ഭര്‍ത്താവ് ഭാര്യയെ അരിവാളുകൊണ്ട് വെട്ടിക്കൊന്നു

അമിത ഫോണ്‍ ഉപയോഗത്തിന്റെ പേരില്‍ ഭാര്യയുമായി നിരന്തരം വഴക്ക്

Update: 2025-06-21 08:27 GMT

മംഗളൂരു: ബ്രഹ്‌മാവര്‍ താലൂക്കില്‍ ഹിലിയാന ഗ്രാമത്തിലെ ഹൊസമുട്ടയില്‍ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. ഹൊസമുട്ടയിലെ രേഖയാണ് (27) കൊല്ലപ്പെട്ടത്. ഭാര്യയുടെ അമിത മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ പ്രകോപിതനായാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

സംഭവത്തില്‍ ഭര്‍ത്താവ് കൊലാംബെ ഗ്രാമത്തിലെ ഗണേഷ് പൂജാരിയെ (42) പൊലീസ് അറസ്റ്റ് ചെയ്തു. പെയിന്റിങ് തൊഴിലാളിയായ ഗണേശ് എട്ട് വര്‍ഷം മുമ്പാണ് രേഖയെ വിവാഹം കഴിച്ചത്. രണ്ട് കുട്ടികളുണ്ട്. രേഖ പെട്രോള്‍ ബങ്കില്‍ ജോലി ചെയ്തിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് രേഖയുമായി ഗണേശ് പലപ്പോഴും വഴക്കിടാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ലഭിച്ച പരാതിയെത്തുടര്‍ന്ന് പൊലീസ് ഗണേശിനെ വിളിച്ചുവരുത്തി ബോണ്ടില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചിരുന്നു.

വ്യാഴാഴ്ച രാത്രി വളരെ വൈകി ഭാര്യയുമായി വഴക്കുണ്ടാക്കിയ ഇയാള്‍ അരിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. യുവതി സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. ഗണേശ് ഓടിരക്ഷപ്പെട്ടെങ്കിലും വൈകാതെ പൊലീസ് പിടികൂടി. ശങ്കരനാരായണ പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തു.

Tags:    

Similar News