ലൈറ്റ് അണയ്ക്കുന്നതിനെ ചൊല്ലി തർക്കം; രാത്രി ഷിഫ്റ്റിനിടെ 41കാരനെ ഡംബല്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പിന്നാലെ പൊലീസിൽ കീഴടങ്ങി 24കാരൻ
ബെംഗളൂരു: രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെ ലൈറ്റ് അണയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ സഹപ്രവര്‍ത്തകനെ ഡംബല്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. ചിത്രദുര്‍ഗ സ്വദേശി ഭീമേഷ് (41) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വിജയവാഡ സ്വദേശിയായ സഹപ്രവര്‍ത്തകന്‍ സോമല വംശി (24) അറസ്റ്റിലായി. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്.
ഡാറ്റാ ഡിജിറ്റല്‍ ബാങ്ക് എന്ന സ്വകാര്യ സ്ഥാപനത്തിലാണ് ഇരുവരും ജീവനക്കാരായി ജോലി ചെയ്തിരുന്നത്. വാടക കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. രാത്രി ഷിഫ്റ്റിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. ലൈറ്റ് അണയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ സോമല വംശി, സമീപത്തുണ്ടായിരുന്ന ഡംബല്‍ ഉപയോഗിച്ച് ഭീമേഷിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. കൊലപാതകത്തിനു പിന്നാലെ സോമല വംശി സ്വയം ഗോവിന്ദ്‌രാജ് നഗര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.