നീതി ലഭിച്ചില്ലെങ്കില്‍ രാജി; ഉത്തര്‍പ്രദേശിലെ ദളിത് യുവതിയുടെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് ഫൈസാബാദ് എംപി: 22കാരിയുടെ മൃതദേഹം കണ്ടെത്തിയത് നഗ്നമായ നിലയില്‍ കനാലില്‍ നിന്നും

നീതി ലഭിച്ചില്ലെങ്കില്‍ രാജി; ഉത്തര്‍പ്രദേശിലെ ദളിത് യുവതിയുടെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് ഫൈസാബാദ് എംപി

Update: 2025-02-03 02:10 GMT

ലഖ്നൗ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ 22കാരിയായ ദളിത് യുവതിയുടെ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഫൈസാബാദ് എംപി അവദേഷ് പ്രസാദ്. വികാരാധീതനായ എംപി യുവതിക്ക് നീതി ലഭിച്ചില്ലെങ്കില്‍ രാജിവെക്കുമെന്നും പ്രതികരിച്ചു. കനാലില്‍ നിന്നും നഗ്‌നമായ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെയായിരുന്നു പൊട്ടിക്കരഞ്ഞു കൊണ്ടുള്ള അദ്ദേഹത്തിന്റെ വൈകാരിക പ്രതികരണം. പ്രതികരണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

'നിങ്ങള്‍ അവര്‍ക്ക് വേണ്ടി പോരാടണം. അവള്‍ക്ക് നീതി ലഭ്യമാക്കണം. ഞാന്‍ ലോക്സഭയില്‍ മോദിക്ക് മുന്നില്‍ വിഷയം ഉന്നയിക്കും. നീതി ലഭിച്ചില്ലെങ്കില്‍ ഞാന്‍ രാജിവെക്കും', അദ്ദേഹം പറഞ്ഞു. തനിക്ക് പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ലെന്നും ഇതെങ്ങനെ സംഭവിച്ചുവെന്ന് പറഞ്ഞ് തേങ്ങിക്കരയുന്ന എംപിയെയും വീഡിയോയില്‍ കാണാം. സമീപമുള്ളവര്‍ എംപിയെ സമാധാനിപ്പിക്കുന്നതും വീഡിയോയിലുണ്ട്. നീതി ലഭിച്ചില്ലെങ്കില്‍ താന്‍ രാജിവെക്കുമെന്ന് പറയുമ്പോള്‍ നിങ്ങളെ തിരഞ്ഞെടുത്തത് ജനങ്ങള്‍ക്ക് വേണ്ടി പോരാടാനാണെന്നും പറഞ്ഞ് സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ സമാധാനിപ്പിക്കുന്നുണ്ട്.

Tags:    

Similar News