കാലിഫോര്‍ണിയയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരേ നടന്ന ആക്രമണം: ശക്തമായി അപലപിച്ച് ഇന്ത്യ; കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കണമെന്നും ആരാധനാലയങ്ങള്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും വിദേശകാര്യമന്ത്രാലയം

കാലിഫോര്‍ണിയയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരേ നടന്ന ആക്രമണം: ശക്തമായി അപലപിച്ച് ഇന്ത്യ

Update: 2025-03-09 07:48 GMT

ന്യൂഡല്‍ഹി: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരേ നടന്ന ആക്രമണത്തെ അപലപിച്ച് ഇന്ത്യ. കുറ്റക്കാര്‍ക്കെതിര ശക്തമായ നടപടി സ്വീകരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. സാക്രമെന്റോയിലെ ബോചസന്‍വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത( ബിഎപിഎസ്) ക്ഷേത്രത്തിന് നേരേയാണ് ആക്രമണം ഉണ്ടായത്. ഇത്തരം പ്രവര്‍ത്തികള്‍ തീര്‍ത്തും അപലപനീയമാണെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ആരാധനാലയങ്ങള്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.

ക്ഷേത്രത്തിന്റെ ചുമരുകളില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതി വികൃതമാക്കുകയിരുന്നു. ദക്ഷിണ കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രങ്ങളിലൊന്നായ ശ്രീ സ്വാമിനാരായണ മന്ദിറില്‍ ആണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. കാലിഫോര്‍ണിയയിലെ കിനോ ഹില്‍സിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 'മോദി ഹിന്ദുസ്ഥാന്‍ മുര്‍ദാബാദ്' എന്ന് ചുവരുകളില്‍ എഴുതിയിരുന്നു. ലോസ് ഏഞ്ചല്‍സില്‍ 'ഖലിസ്താന്‍ റഫറണ്ടം' നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നിക്കുമ്പോഴാണ് ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടായത്.

വിദ്വേഷം ഒരിക്കലും വേരൂന്നാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്ന് ബാപ്‌സ് പ്രതികരിച്ചു. മാനവികതയും വിശ്വാസവും സമാധാനവും അനുകമ്പയും നിലനില്‍ക്കുമെന്ന് ഉറപ്പാക്കും. ഹിന്ദു സമൂഹം വിദ്വേഷത്തിനെതിരെ ഉറച്ചുനില്‍ക്കുന്നുവെന്നും ബാപ്‌സ് സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു. 1905-ല്‍ സ്ഥാപിതമായ ബാപ്‌സ് അല്ലെങ്കില്‍ ബോച്ചസന്‍വാസി അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്തയ്ക്ക് ലോകമെമ്പാടുമായി 1,300-ലധികം ഹിന്ദു ക്ഷേത്രങ്ങളുണ്ട്. 2012 ലാണ് കാലിഫോര്‍ണിയയിലെ ഹിന്ദുക്ഷേത്രം ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍, ന്യൂയോര്‍ക്കിലെ ബാപ്‌സ് ക്ഷേത്രത്തിന് നേരെ സമാനമായ ആക്രമണം നടന്നിരുന്നു.

Tags:    

Similar News