താനെയില്‍ ട്രെയിനില്‍നിന്ന് വീണ് യാത്രക്കാര്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ദേവേന്ദ്ര ഫഡ്നാവിസ്

അന്വേഷണത്തിന് ഉത്തരവിട്ട് ദേവേന്ദ്ര ഫഡ്നാവിസ്

Update: 2025-06-09 13:42 GMT

താനെ: മഹാരാഷ്ട്രയില്‍ തിരക്കേറിയ ട്രെയിനില്‍നിന്ന് നാലുപേര്‍ വീണുമരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. കസറയിലേക്ക് പോവുകയായിരുന്ന ട്രെയിനില്‍നിന്ന് ദിവ-കോപര്‍ സ്റ്റേഷനുകള്‍ക്കിടയിലാണ് യാത്രക്കാര്‍ തെറിച്ച് പുറത്തേക്കുവീണത്. സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ അപകടത്തിനിരയാക്കപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ട എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

താനെ ജില്ലയില്‍ തിങ്കളാഴ്ച രാവിലെയോടെയാണ് അപകടമുണ്ടായത്. രാഹുല്‍ ഗുപ്ത, മയൂര്‍ ഷാ, കേതന്‍ സരോജ്, ഗവണ്‍മെന്റ് റെയില്‍വേ പോലീസ് (ജിആര്‍പി) കോണ്‍സ്റ്റബിള്‍ വിക്കി എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ ശിവജി ആശുപത്രിയിലും താനെ ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്.

ട്രെയിനില്‍ ക്രമാതീതമായ തിരക്കുണ്ടായിരുന്നതായും യാത്രക്കാര്‍ വാതിലുകളുടെ കമ്പിയില്‍ തൂങ്ങി യാത്രചെയ്തതായും സൂചനയുണ്ട്. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്.

Similar News