ട്രെയിനുകളിലെ കുപ്പിവെള്ള വില്‍പ്പനക്കാരന്‍ 'ടി.ടി.ഇ' ആയി; യാത്രക്കാരില്‍ നിന്ന് പണം തട്ടി; പ്രതിദിനം യുവാവ് സമ്പാദിച്ചത് പതിനായിരത്തിലേറെ

'ടി.ടി.ഇ' ആയി; യാത്രക്കാരില്‍ നിന്ന് പണം തട്ടി

Update: 2025-06-10 10:40 GMT

ആഗ്ര: ട്രെയിനില്‍ ടി.ടി.ഇ ചമഞ്ഞ് യാത്രക്കാരില്‍ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റില്‍. മുമ്പ് ട്രെയിനുകളില്‍ കുപ്പിവെള്ള വില്‍പ്പനക്കാരനായിരുന്ന ദേവേന്ദ്ര കുമാരാണ്(40) യാത്രക്കാരില്‍ നിന്ന് പണം തട്ടിയത്. ടിക്കറ്റിലാത്ത യാത്രക്കാരില്‍നിന്ന് അനധികൃതമായി പണം പിരിച്ചായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. അലിഗഡ് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇയാളെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്.

സഹറന്‍പുര്‍ സ്വദേശിയായ ഇയാള്‍ നിലവില്‍ ഗാസിയാബാദിലാണ് താമസിക്കുന്നത്. ഗോമതി എക്‌സ്പ്രസില്‍ യാത്രക്കാരെ പരിശോധിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ ദേവേന്ദ്രനില്‍ നിന്ന് നിരവധി ടിക്കറ്റുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്.

വിദ്യാഭ്യാസം കുറഞ്ഞവരും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരുമായ യാത്രക്കാരെയാണ് പ്രതി പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഇവര്‍ക്ക് വന്‍ തുകയ്ക്ക് ജനറല്‍ ടിക്കറ്റ് വില്‍ക്കുന്നതാണ് തട്ടിപ്പ് രീതിയെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ടി.ടി.ഇ യുടെ വേഷം ധരിച്ചാണ് ഇയാള്‍ പ്രതിദിനം 7,000 മുതല്‍ 10,000 രൂപ വരെ സമ്പാദിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഹരിദ്വാറിനും ബെംഗളൂരുവിനും ഇടയില്‍ ഓടുന്ന തീവണ്ടികളില്‍ താന്‍ മുമ്പ് കുപ്പിവെള്ള വില്‍പ്പ നടത്തിയിരുന്നുവെന്നും എന്നാല്‍ ഒരു വര്‍ഷം മുന്‍പ് കരാര്‍ അവസാനിച്ചതിനാല്‍ പെട്ടെന്ന് പണം സമ്പാദിക്കാനുള്ള മാര്‍ഗമായി ഈ തട്ടിപ്പ് തിരഞ്ഞെടുത്തതെന്നാണ് ദേവേന്ദ്ര കുമാര്‍ പറഞ്ഞതായി പൊലീസ് റിപ്പോര്‍ട്ട് ചെയ്തു.

Similar News