ജൂണ്‍ 17 ന് രാജ്യമെമ്പാടും പലസ്തീന്‍ ഐക്യദാര്‍ഢ്യം നടത്തും; ഇസ്രയേലിനെതിരെ പ്രസ്താവനയുമായി ഇന്ത്യയിലെ ഇടതുപക്ഷം

Update: 2025-06-10 13:12 GMT

ന്യൂഡല്‍ഹി : ഇസ്രയേല്‍ ഗാസയില്‍ നടത്തിവരുന്ന വംശഹത്യയെ ശക്തമായി അപലപിക്കുന്നതായി ഇടതുപക്ഷപാര്‍ടികള്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇരുപത് മാസമായി ഗാസയില്‍ ഇസ്രയേല്‍ നടത്തിവരുന്ന സൈനിക നടപടിയില്‍ 55,000ത്തിലധികം പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. അവശ്യ അടിസ്ഥാന സൗകര്യങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, അഭയാര്‍ഥി കേന്ദ്രങ്ങള്‍ എന്നിവയെ മനഃപൂര്‍വം ലക്ഷ്യം വച്ചാണ് ഇസ്രയേലിന്റെ ആക്രമണം. ഇത് ഗാസയിലെ ജനങ്ങളെ കടുത്ത മാനുഷിക ദുരന്തത്തിലേക്കാണ് തള്ളിവിട്ടത്. ഇത് വംശഹത്യയാണ്. ഗാസയിലേക്ക് സഹായം എത്തിക്കുന്നത് പോലും ഇസ്രയേല്‍ നിഷേധിക്കുന്നു.

ഗാസയിലെ ജനങ്ങള്‍ക്ക് സഹായം എത്തിക്കാനുള്ള സന്നദ്ധസംഘടനകളുടെ കൂട്ടാപക്ഷയ്മയായ ഫ്രീഡം ഫ്‌ലോട്ടില്ലയുടെ ചെറുകപ്പലായ മാഡ്‌ലീനിനു നേരെ അന്താരാഷ്ട്ര ജലാതിര്‍ത്തിയില്‍ വെച്ച് ഇസ്രായേല്‍ നടത്തിയ ആക്രമണത്തെയും ശക്തമായി അപലപിക്കുന്നു. തടവിലാക്കപ്പെട്ട എല്ലാ വളണ്ടിയര്‍മാരെയും മോചിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നും ഗാസയ്ക്ക് തടസമില്ലാത്ത മാനുഷിക സഹായം ഉറപ്പാക്കണമെന്നും മനുഷ്യത്വരഹിതമായ ഉപരോധം ഉടന്‍ അവസാനിപ്പിക്കണമെന്നും ഇടത് പാര്‍ടികള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഐക്യരാഷ്ട്രസഭയില്‍ നിന്നും അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിന്നും ഉള്‍പ്പെടെ ആഗോളതലത്തില്‍ പ്രതിഷേധം വര്‍ധിച്ചുവരുന്നുണ്ടെങ്കിലും നെതന്യാഹു സര്‍ക്കാര്‍ അമേരിക്കയുടെയും ചില സഖ്യകക്ഷികളുടെയും പിന്തുണയോടെ ക്രൂരമായ ഉപരോധം തുടരുകയാണ്. റഫയില്‍ അടുത്തിടെ നടന്ന ആക്രമണംവും ലക്ഷക്കണക്കിന് പലസ്തീനികളെ കുടിയിറക്കിയതും അന്താരാഷ്ട്ര നിയമങ്ങളോടും മനുഷ്യാവകാശങ്ങളോടുമുള്ള ഇസ്രായേല്‍ സര്‍ക്കാരിന്റെ കടുത്ത അവഗണനയെയാണ് വ്യക്തമാക്കുന്നത്. പലസ്തീനിലേക്ക് സഹായവുമായെത്തിയ സന്നദ്ധ പ്രവര്‍ത്തകരെ തടവിലാക്കിയതും ആഗോള വ്യാപകമായി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

പലസ്തീനെ പിന്തുണച്ചിരുന്ന ഇന്ത്യ അതില്‍ ഉറച്ചുനില്‍ക്കുന്നതിനുപകരം, ഇസ്രയേലിനെ പ്രീണിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇത് അങ്ങേയറ്റം അസ്വസ്ഥത ഉളവാക്കുന്നതാണ്. കൊളോണിയല്‍ വിരുദ്ധ ഐക്യദാര്‍ഢ്യത്തിലും ദേശീയ വിമോചന പ്രസ്ഥാനങ്ങള്‍ക്കുള്ള പിന്തുണയിലും വേരൂന്നിയ ഇന്ത്യയുടെ ദീര്‍ഘകാല വിദേശനയത്തിലുണ്ടായ ലജ്ജാകരമായ മാറ്റമാണിത്.

ജൂണ്‍ 17 ന് രാജ്യമെമ്പാടും പലസ്തീന്‍ ഐക്യദാര്‍ഢ്യം നടത്തുമെന്നും 17 ന് രാവിലെ 11ന് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തുമെന്നും ഇടതുപക്ഷപാര്‍ടികള്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രയേല്‍ സര്‍ക്കാര്‍ നടത്തിയ വംശഹത്യയെയും യുദ്ധക്കുറ്റങ്ങളെയും എതിര്‍ക്കുക, പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക, പലസ്തീന് പിന്തുണ നല്‍കുന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണം, ഇസ്രയേലുമായുള്ള എല്ലാ സൈനിക, സുരക്ഷാ സഹകരണവും ഉടന്‍ അവസാനിപ്പിക്കുക എന്നിവയാണ് ആവശ്യങ്ങള്‍. വംശഹത്യ, വര്‍ണ്ണവിവേചനം, അധിനിവേശം എന്നിവയ്ക്കെതിരെ ഇന്ത്യന്‍ ജനതയുടെ ശബ്ദം ഉയരണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ എംഎല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ആര്‍എസ്പി ജനറല്‍ സെക്രട്ടറി മനോജ് ഭട്ടാചാര്യ, ഫോര്‍വോര്‍ഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി ദേവരാജന്‍ എന്നിവര്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Similar News