മാട്രിമോണി സൈറ്റില്‍ പരിചയപ്പെട്ട് സുഹൃത്തുക്കളായി; അധ്യാപികയെ ഭാര്യ എന്ന് വിശേഷിപ്പിച്ച് സ്‌നേഹം പിടിച്ചു പറ്റി തട്ടിയെടുത്തത് കോടികള്‍
അധ്യാപികയിൽ നിന്ന് തട്ടിയെടുത്തത് കോടികൾ
ബെംഗളൂരു: മാട്രിമോണി സൈറ്റ് വഴി പരിചയപ്പെട്ടയാള്‍ അധ്യാപികയെ കബളിപ്പിച്ച് കോടികള്‍ തട്ടിയെടുത്തായി പരാതി. അധ്യാപികയോട് സ്‌നേഹം നടിച്ച് പലതവണയായി 2.27 കോടി രൂപയാണ് യുവാവ് തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം വീണ്ടും 3.5 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അധ്യാപിക പൊലീസില്‍ പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
59 വയസ്സുകാരിയായ അധ്യാപികയ്ക്കാണ് പണം നഷ്ടമായത്. വിധവയായ അധ്യാപികയ്ക്കു ഒരു മകനുണ്ടെങ്കിലും ഒപ്പം താമസിച്ചിരുന്നില്ല. ഒറ്റപ്പെട്ടു പോയതിനാല്‍ ഒരു ജീവിത പങ്കാളിയെ വേണമെന്ന് ആഗ്രഹിച്ചാണ് അധ്യാപിക മാട്രിമോണി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്. 2019 ഡിസംബറില്‍ അറ്റ്‌ലാന്റയില്‍ താമസിക്കുന്ന യുഎസ് പൗരനായ അഹന്‍ കുമാര്‍ എന്ന വ്യക്തിയുമായി മാട്രിമോണി സൈറ്റിലൂടെ പരിചയത്തിലാവുകയും ഇരുവരും സുഹൃത്തുക്കളാവുകയും ചെയ്തു.
തുര്‍ക്കിയിലെ ഇസ്താംബുളില്‍ ഒരു കമ്പനിയുടെ ഡ്രില്ലിംഗ് എഞ്ചിനീയറാണ് എന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയത്. പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളാകുകയും, അധ്യാപിക തന്റെ ഭാര്യയാണെന്ന് ഇയാള്‍ വിശേഷിപ്പിക്കുവാനും തുടങ്ങി. ഇതോടെ അധ്യാപിക യുവാവിന്റെ കെണിയില്‍ വീഴുകയും ചെയ്തു
2020 ജനുവരിയില്‍ ഭക്ഷണത്തിന് പണം തികയുന്നില്ലെന്ന് പറഞ്ഞ് ഇയാള്‍ അധ്യാപികയോട് പണം ആവശ്യപ്പെട്ടു. ദയ തോന്നിയ അധ്യാപിക ഇയാള്‍ ചോദിച്ച പണം അയച്ചു നല്‍കി. പിന്നീട് മറ്റു പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അയാള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടു. ഏകദേശം 2.27 കോടി രൂപ ഇത്തരത്തില്‍ അധ്യാപികയില്‍ നിന്നും തട്ടിയെടുത്തതായി പോലിസിന്റെ എഫ്‌ഐആറില്‍ പറയുന്നു. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും, തിരികെ തരാന്‍ അയാള്‍ തയാറായില്ല. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.