തൃഷ കൃഷ്ണനു പിന്നാലെ രജനീകാന്തിന്റേയും ധനുഷിന്റേയും വീട്ടില്‍ ബോംബ് ഭീഷണി; സുരക്ഷാ പരിശോധന നടത്തി; സന്ദേശം വ്യാജമെന്ന് പോലീസ്

Update: 2025-10-28 15:31 GMT

ചെന്നൈ: നടന്‍മാരായ രജനീകാന്തിനും ധനുഷിനും ബോംബ് ഭീഷണി . വീടുകളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്. തമിഴ്നാട് ഡിജിപിയുടെ ഔദ്യോഗിക ഇമെയില്‍ വിലാസത്തിലേക്കാണ് സന്ദേശങ്ങള്‍ വന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജ സന്ദേശങ്ങളാണെന്ന് കണ്ടെത്തി. തമിഴ്നാട്ടിലെ പ്രമുഖ വ്യക്തികള്‍ക്ക് അടുത്തിടെ ലഭിച്ച സമാനമായ വ്യാജ ബോംബ് ഭീഷണികള്‍ ലഭിച്ചിരുന്നു.

അജ്ഞാതമായ ഒരു ഇ-മെയില്‍ ഐ.ഡി.യില്‍ നിന്നാണ് തമിഴ്‌നാട് ഡിജിപിക്ക് സന്ദേശം ലഭിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി സന്ദേശം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇ-മെയില്‍ ലഭിച്ചതിനെ തുടര്‍ന്ന് തേനംപേട്ട് പോലീസും ബോംബ് സ്‌ക്വാഡും രജനീകാന്തിന്റെ വീട്ടില്‍ സുരക്ഷാ പരിശോധന നടത്തി. അജ്ഞാതര്‍ വീട്ടില്‍ പ്രവേശിച്ചിട്ടില്ലെന്നും ഭീഷണി വ്യാജമായിരിക്കാമെന്നും നടന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലീസിനെ അറിയിച്ചു. ഇ-മെയിലില്‍ പേരുണ്ടായിരുന്ന മറ്റ് പ്രമുഖരുടെ വീടുകളിലും പോലീസ് പരിശോധന നടത്തി.

ഒക്ടോബര്‍ 27-ന് രാവിലെ 8.30 ഓടെയാണ് രജനീകാന്തിന്റെ പേരില്‍ ആദ്യത്തെ ബോംബ് ഭീഷണി ഇമെയില്‍ ലഭിച്ചത്. പോലീസ് സഹായം ആവശ്യമില്ലെന്ന് രജിനി അധികാരികളെ അറിയിച്ചു. വൈകുന്നേരം 6.30 ഓടെ രണ്ടാമത്തെ ഭീഷണി സന്ദേശവും ലഭിച്ചു. അപ്പോഴും സുരക്ഷാ പരിശോധന വേണ്ടെന്ന് രജനീകാന്ത് അറിയിച്ചു. ഇന്നലെ തന്നെ നടന്‍ ധനുഷിനും സമാനമായ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. അദ്ദേഹവും പോലീസിന്റെ സഹായം നിരസിക്കുകയായിരുന്നു.

ഈ ഇമെയിലുകള്‍ ഗ്രേറ്റര്‍ ചെന്നൈ സിറ്റി പോലീസിന് കൈമാറി. ടെയ്നാംപേട്ട് പോലീസ് രജനീകാന്തിന്റെ വീട്ടില്‍ ബോംബ് സ്‌ക്വാഡുമായി സുരക്ഷാ പരിശോധന നടത്തി. നടന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വീടിനുള്ളില്‍ അജ്ഞാതര്‍ ആരും പ്രവേശിച്ചിട്ടില്ലെന്നും അതിനാല്‍ സന്ദേശം വ്യാജമാണെന്നും അറിയിച്ചു. ധനുഷിന്റെ വീട്ടിലും പോലീസ് പരിശോധന നടത്തി, അവയും വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

ഇതിന് മുമ്പും നടന്റെ വീട്ടില്‍ ബോബ് വച്ചിട്ടുണ്ടെന്ന് സന്ദേശം പോലീസിന് ലഭിച്ചിരുന്നു. 2018-ലും 2020-ലും സമാനസംഭവമുണ്ടായിരുന്നു. പോയസ് ഗാര്‍ഡനിലെ രജനിയുടെ വസതിയില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു അന്നത്തെ ഭീഷണി.

Similar News