'ഇന്ത്യ-അമേരിക്ക വ്യാപാര കരാറിലൂടെ രാജ്യത്തെ വഞ്ചിച്ചു'; എ.ഐ ഉച്ചകോടി വേദിയില്‍ ഷര്‍ട്ടൂരി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; വിമര്‍ശനവുമായി ബി.ജെ.പി

Update: 2026-02-20 13:09 GMT

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാന നഗരിയിലെ ആഗോള എ.ഐ ഇംപാക്ട് ഉച്ചകോടി വേദിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഷര്‍ട്ടൂരി പ്രതിഷേധം. ഇന്ത്യ-അമേരിക്ക വ്യാപാര കരാറിലൂടെ രാജ്യത്തെ വഞ്ചിച്ചുവെന്ന് ആരോപിച്ചായിരുന്നു ആഗോള ടെക് ഭീമന്‍മാരും നേതാക്കളും ഒത്തുചേര്‍ന്ന വേദിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഷര്‍ട്ടൂരിയുള്ള പ്രതിഷേധം. ഉച്ചകോടിയുടെ പ്രദര്‍ശന വേദിയിലെത്തിയ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും ചിത്രങ്ങള്‍ പതിച്ച ടി ഷര്‍ട്ട് ഊരി പ്രദര്‍ശിപ്പിച്ച് മുദ്രാവാക്യം മുഴക്കി പ്രതിഷേധം അറിയിക്കുകയായിരുന്നു.

പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിച്ചു, ഇന്ത്യ -യു.എസ് വ്യാപാര കരാര്‍ രാജ്യ വിരുദ്ധം, എപ്സ്റ്റീന്‍ ഫയല്‍സ് തുടങ്ങിയവ മുദ്രാവാക്യങ്ങളായി ഉയര്‍ത്തിയ പ്രതിഷേധക്കാരെ പൊലീസും സംഘാടകരും ചേര്‍ന്ന് തടഞ്ഞു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പ്രമുഖ കമ്പനികളുടെ സാ?ങ്കേതിക വിദഗ്ധരും സി.ഇ.ഒമാരും പ?ങ്കെടുതത സെഷനുകള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു ശക്തമായ പ്രതിഷേധത്തിന് ഉച്ചകോടിയുടെ വേദി സാക്ഷ്യം വഹിച്ചത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ഇവരെ കസ്റ്റഡിയിലെടുത്തതായി തിലക് മാര്‍ഗ്‌പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ അറിയിച്ചു. അതേസമയം, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ വിമര്‍ശിച്ചുകൊണ്ട് ബി.ജെ.പി രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളിലും കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു.

ലോകവേദിയില്‍ രാജ്യത്തിന് നാണക്കേടാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധമെന്നായിരുന്നു ബി.ജെ.പി വിമര്‍ശനം. എന്നാല്‍, രാജ്യത്തെ ജനങ്ങളുടെയും യുവതലമുറയുടെയും വികാരമാണ് പ്രതിഷേധത്തിലൂടെ പ്രകടമായതെന്ന്‌യൂത്ത് കോണ്‍ഗ്രസ് പ്രതികരിച്ചു. മാധ്യമങ്ങളും, സംവിധാനവും, പ്രധാനമന്ത്രി തന്നെയും ഒത്തു തീര്‍പ്പായിമാറിയ രാജ്യത്ത് ഏത് വേദിയില്‍ പ്രതിഷേധിക്കുമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ ചോദ്യം. തെരുവില്‍ പ്രതിഷേധിക്കാന്‍ അനുവദിക്കില്ല, സാമൂഹിക മാധ്യമത്തില്‍ പ്രതിഷേധിച്ചാല്‍ ഐ.ടി നിയമ പ്രകാരം തടയും. മാധ്യമങ്ങള്‍ സര്‍ക്കാറിന്റെ മുഖപത്രങ്ങളായി മാറി. ഞങ്ങള്‍ എ.ഐ ഉച്ചകോടിക്ക് എതിരല്ല. ഞങ്ങളുടെ പ്രതിഷേധം രാജ്യ താല്‍പര്യങ്ങള്‍ ബലികഴിപ്പിക്കുന്ന ഒത്തു തീര്‍പ്പ് നയത്തിനെതിരാണ് -യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.

അതേസമയം, ലോകനേതാക്കളും, ആഗോള ടെക് കമ്പനി മേധാവികളും പങ്കെടുക്കുന്ന എ.ഐ ഉച്ചകോടിയിലെ സുരക്ഷാ വീഴ്ചക്കെതിരെയും വിമര്‍ശനമുയരുന്നുണ്ട്. ന്യൂഡല്‍ഹി ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത എ.ഐ ഉച്ചകോടി വെള്ളിയാഴ്ച സമാപിക്കും.

Similar News